ചരിത്രം പറഞ്ഞ സ്കൂൾ ചുമരിലെ ഓണച്ചിത്രത്തിന് ദുബായ് വീസ !
Mail This Article
വള്ളിക്കുന്ന്∙ കടലുണ്ടി നഗരം ഗവൺമെന്റ് ഫിഷറീസ് എൽപി സ്കൂളിന്റെ ചുമർ ഇനി ദുബായിലിരുന്ന് ചരിത്രം പറയും. പ്രമുഖ ആർട്ടിസ്റ്റായ മുംബൈ സ്വദേശി വിക്രം ദിവേച്ചയാണ് ചുമർ അതേപടി ഇരുമ്പ് ഫ്രെയിമിലാക്കി കടൽ കടത്തുന്നത്. സ്കൂളിൽ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ മുഖേനയാണ് വിക്രം ദിവേച്ച കടലുണ്ടിയിലെത്തിയത്. നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്ന കെട്ടിടത്തിന്റെ ചുമരിന് സാംസ്കാരിക പ്രധാന്യമുള്ളതായി ഇദ്ദേഹം കണ്ടെത്തി.
ദിവേച്ചയുടെ രാജ്യാന്തര പ്രശസ്തമായ ‘വാൾ ഹൗസ്’ പദ്ധതിയിലൂടെ കെട്ടിടത്തിന്റെ ഒരു ഭാഗം സംരക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ചുമരിന് കേടുപാടുകൾ സംഭവിക്കാതെ 425 സെന്റി മീറ്റർ ഉയരത്തിലും 363 സെന്റിമീറ്റർ വീതിയിലും ചുമർ മുറിച്ചെടുത്താണ് ഇരുമ്പ് ഫ്രെയിമിലാക്കിയത്. ഇനി കാർഗോ വഴി ദുബായിലേക്ക് അയയ്ക്കും. ആർകിടെക്ട് കൂടിയായ ദിവേച്ച ഇത് പ്രദർശത്തിന് ഉപയോഗിക്കും. ഇതിനെക്കുറിച്ച് പഠിക്കാനും അവസരമൊരുക്കും.
ക്ലാസ് മുറിയുടെ ചുമരിൽ ഓണത്തിന്റെ ചിത്രം വരച്ച ഭാഗമാണ് കൊണ്ടുപോകുന്നത്. മാവേലിയും പൂക്കളമിടുന്ന 2 കുട്ടികളും ഊഞ്ഞാലാടുന്ന ഒരു കുട്ടിയുമാണ് ചിത്രത്തിലുള്ളത്. സാധാരണ ചെങ്കല്ലും സിമന്റും ഉപയോഗിച്ചുള്ള ചുമരാണിത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ചുമർ കൊണ്ടുപോകുന്നത്. 1921 ൽ സ്ഥാപിതമായതാണ് സ്കൂൾ. 1998 ലാണ് ഇപ്പോൾ പൊളിച്ചു മാറ്റിയ കെട്ടിടം നിർമിച്ചത്. തീരദേശത്തെ കുട്ടികൾ പഠിക്കുന്ന സ്കൂളാണിത്.