ADVERTISEMENT

എടത്വ ∙ മുൻ ഭാര്യ താമസിക്കുന്ന വീട്ടിൽ അർധരാത്രി അതിക്രമിച്ചു കയറി അവരുടെ പങ്കാളിയെ വെട്ടിപ്പരുക്കേൽപിച്ച ശേഷം യുവതിയെ തട്ടിക്കൊണ്ടുപോയയാളെ തിരുപ്പൂരിൽ നിന്നു പിടികൂടി. ആലപ്പുഴ ആര്യാട് എഎൻ കോളനിയിൽ സുബിൻ (35) ആണ് അറസ്റ്റിലായത്. ഇയാൾ തട്ടിക്കൊണ്ടുപോയ വേഴപ്ര ഇരുപതിൽചിറ രഞ്ജിനിയെയും (30) പൊലീസ് തിരിപ്പൂരിൽനിന്നു കണ്ടെത്തി കോടതിയിൽ ഹാജരാക്കി ബന്ധുക്കൾക്കൊപ്പം അയച്ചു. 17ന് രാത്രിയാണു രാമങ്കരി പഞ്ചായത്ത് വേഴപ്ര പുതുപ്പറമ്പിൽ ബൈജുവിനെ (37) സുബിൻ വീട്ടിൽ കയറി വടിവാൾ കൊണ്ടു ദേഹമാസകലം വെട്ടിയത്. ഗുരുതര പരുക്കേൽക്കുകയും കൈവിരൽ അറ്റുപോവുകയും ചെയ്ത ബൈജു ചികിത്സയിലാണ്.
രഞ്ജിനിയെയും കൊണ്ടു ചങ്ങനാശേരിയിൽ നിന്നു ട്രെയിനിലാണു സുബിൻ തിരുപ്പൂരിലേക്കു കടന്നത്. അവിടെ അയാളുടെ സഹോദരിയും അമ്മയും വാടകയ്ക്കു താമസിക്കുന്നുണ്ടെന്നു പൊലീസിനു വിവരം ലഭിച്ചു.

സുബിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്ന് തിരുപ്പൂരിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. രഞ്ജിനിയും അവിടെ ഉണ്ടായിരുന്നു. സുബിന്റെ ഉപദ്രവം സഹിക്കാനാകാതെയാണ് ആ ബന്ധം ഉപേക്ഷിച്ചു രഞ്ജിനി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോയതെന്നു പൊലീസ് അറിയിച്ചു. ഈയിടെ ബൈജുവുമായി അടുപ്പത്തിലായി ഒരുമിച്ചു താമസം തുടങ്ങി. അതറിഞ്ഞാണു സുബിൻ അവിടെയെത്തി അക്രമം നടത്തിയത്.

17ന് രാത്രി സുബിൻ ബൈജുവിന്റെ വീട്ടിലെത്തി അടുക്കള വാതിൽ തകർത്ത് അകത്തു കയറി രഞ്ജിനിയെയാണ് ആദ്യം വെട്ടിയത്. വെട്ടു തടയുമ്പോഴാണു ബൈജുവിന്റെ കൈവിരൽ അറ്റത്. പിന്നീട് ബൈജുവിനെ പലതവണ വെട്ടി. അതിനു ശേഷം രഞ്ജിനിയെ പാടത്തെ വെള്ളക്കെട്ടിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. എസി റോഡിൽ നിന്ന് ഓട്ടോയിൽ ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി. ട്രെയിനിൽ ആദ്യം എറണാകുളത്തേക്കും അവിടെ നിന്നു മറ്റൊരു ട്രെയിനിൽ തിരുപ്പൂരിലേക്കും പോയെന്നു പൊലീസ് അറിയിച്ചു.

ആക്രമണം നടന്ന സ്ഥലത്ത് ഇന്നലെ സുബിനെ എത്തിച്ചു പൊലീസ് തെളിവെടുത്തു. രാവിലെ വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. രാമങ്കരി ഇൻസ്പെക്ടർ വി.ജയകുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ പി. മുരുകൻ, പി.രാജേഷ്, സീനിയർ സിപിഒ സി.വിനിൻ, ജോസഫ്, സിപിഒ മനു എന്നിവരാണ് അന്വേഷണം നടത്തുന്നത്. പരുക്കേറ്റ ബൈജു കോട്ടയം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. അറ്റുപോയ വിരലിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ ചലനശേഷ്ടി നഷ്ടമായതായി ഡോക്ടർമാർ അറിയിച്ചു.

English Summary:

A chilling incident of abduction and violence unfolded in Edathua, Kerala, where a man attacked his ex-wife's partner with a machete before abducting her. The perpetrator was apprehended in Tiruppur, Tamil Nadu, and the victim is safe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com