തീരദേശ ഹൈവേ: നാട്ടുകാരുടെ ചോദ്യം സ്ഥലം ഏറ്റെടുക്കാതെ എങ്ങനെ പഠനം നടത്തും
Mail This Article
കൂട്ടായി ∙ തീരദേശ ഹൈവേയുടെ നിർമാണത്തിന്റെ ഭാഗമായി സ്ഥലം നഷ്ടപ്പെടുന്നവരുടെ യോഗം വിളിച്ച് അധികൃതർ. തീരദേശ ഹൈവേയുടെ ഒന്നാം റീച്ച് പൂർത്തിയാക്കുന്നതിനാണു സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ട് തയാറാക്കാനുള്ള യോഗം നടന്നത്. എന്നാൽ തങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് സ്ഥലമുടമകൾ പറഞ്ഞു. സ്ഥലമേറ്റെടുക്കാതെ എങ്ങനെയാണ് ഇത്തരത്തിൽ പഠനം നടത്താനാകുകയെന്നായിരുന്നു നാട്ടുകാരുടെ പ്രധാന ചോദ്യം. റോഡിന്റെ ഡിപിആർ ഇതുവരെ പുറത്തു വിട്ടിട്ടില്ലെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കൂട്ടായി ടിപ്പു സുൽത്താൻ റോഡിന്റെ സമീപത്തുള്ള വീട്ടുകാരുടെ സമ്മതം പോലുമില്ലാതെയാണ് അളന്ന് കല്ലുകൾ സ്ഥാപിച്ചിട്ടുള്ളത്.
മിക്കവരും നാലോ അഞ്ചോ സെന്റ് ഭൂമിയിൽ താമസിക്കുന്നവരാണ്.ഹൈവേ നിർമാണത്തോടെ തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നാണ് ഇവർ പറയുന്നത്. ഏറ്റെടുത്ത ശേഷം ബാക്കി വരുന്ന ഭൂമി അയൽക്കാർക്ക് വിൽക്കാമെന്നാണു യോഗത്തിൽ ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് സ്ഥലമുടമകൾ പറഞ്ഞു. മതിയായ മോഹവില നൽകി മാത്രമേ സ്ഥലമേറ്റെടുപ്പ് നടത്തൂ എന്നാണ് നേരത്തേ എംഎൽഎ അടക്കമുള്ളവർ പങ്കെടുത്ത യോഗത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പരിസരത്ത് അവസാനം നടന്ന ഭൂമി റജിസ്ട്രേഷനുകളിൽ പറഞ്ഞ തുകയുടെ ഇരട്ടി മാത്രമേ ലഭിക്കൂ എന്നാണ് അറിയിക്കുന്നത്. മതിയായ നഷ്ടപരിഹാരം നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.തീരദേശ ഹൈവേയുടെ പണി ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.ഇതിനായി നിറമരുതൂർ, വെട്ടം, മംഗലം, പുറത്തൂർ എന്നീ വില്ലേജുകളിൽനിന്ന് സ്ഥലമേറ്റെടുക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി പലയിടത്തും അധികൃതർ സർവേ കല്ലുകൾ സ്ഥാപിച്ചിട്ടുണ്ട്.