ADVERTISEMENT

ഒറ്റപ്പാലം ∙ മായന്നൂർപ്പാലത്തിനു താഴെ ഭാരതപ്പുഴയിൽ തമിഴ്‌നാട്ടുകാരനായ വ്യാപാരിക്കു നേരെ അജ്ഞാതരുടെ ആക്രമണം. പുഴയിൽ കുളിക്കാനിറങ്ങിയ കരൂർ കൃഷ്ണരായപുരം മുതലിയാർ സ്ട്രീറ്റിലെ പത്മനാഭനാണ് (40) ആക്രമിക്കപ്പെട്ടത്. ഇയാളുടെ കയ്യിലുണ്ടായിരുന്ന പണം തട്ടിപ്പറിക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പുഴയിലെ വിജനമായ പ്രദേശത്ത് ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. തലയിലും ദേഹത്തും ഗുരുതര പരുക്കേറ്റ പത്മനാഭൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കത്തികൊണ്ടുള്ള ആക്രമണത്തിൽ തലയിലും മുതുകിലും കഴുത്തിലുമാണു സാരമായ പരുക്ക്. 

മായന്നൂർപ്പാലത്തിനു താഴെനിന്നു കിഴക്ക് 200 മീറ്ററോളം അകലെയാണ് ആക്രമണമുണ്ടായത്. വാണിയംകുളം പ്രതിവാര കന്നുകാലിച്ചന്തയിലേക്ക് കച്ചവടത്തിനായി സ്ഥിരമായി വരാറുള്ളയാളാണു പത്മനാഭനെന്നു പൊലീസ് പറഞ്ഞു.  വ്യാഴാഴ്ചകളിലെ ചന്തയിലേക്കു ട്രെയിൻ മാർഗം ഒറ്റപ്പാലത്തെത്തി റെയിൽവേ സ്റ്റേഷനു സമീപം പുഴയിൽ കുളിച്ച ശേഷം ചന്തയിലേക്കു പോവുകയാണു പതിവെന്നാണു പൊലീസിനു ലഭിച്ച വിവരം. ഇയാളുടെ കയ്യിൽ കച്ചവടത്തിനായുള്ള പണവും ഉണ്ടാകാറുണ്ട്. ഇന്നലെ പതിവുപോലെ ട്രെയിൻ ഇറങ്ങി പുഴയിൽ കുളിക്കാൻ പോയപ്പോഴാണ് ആക്രമണം. 

സ്ഥലത്തുനിന്ന പാഴ്‌വസ്തുക്കൾ പെറുക്കാൻ എത്തിയ ആളാണു രക്തത്തിൽ കുളിച്ചു നിന്നിരുന്ന പത്മനാഭനെ ആദ്യം കണ്ടത്. ഇതിനുപിന്നാലെ പത്മനാഭൻ പുഴയോരത്തുനിന്ന് ഒറ്റയ്ക്കു നടന്നു സമീപത്തെ റെയിൽപാത കുറുകെക്കടന്ന് പാലത്തിനടിയിലെ കള്ളുഷാപ്പ് പരിസരം വരെ എത്തിയിരുന്നു. രക്തംവാർന്ന നിലയിൽ ഇവിടെ കുഴഞ്ഞുവീണ ഇയാളെ പൊലീസ് എത്തിയാണ് ആദ്യം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയത്. 

അക്രമികളെക്കുറിച്ചു വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. സംഭവത്തിനു ശേഷം ഇവിടെ നിന്നു ചിലർ ഓടിപ്പോയതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. സ്ഥലത്തു പൊലീസും വിരലടയാള വിദഗ്ധരും സയന്റിഫിക് സംഘവും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ആക്രമണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന പിടിയില്ലാത്ത കത്തിയും പരുക്കേറ്റയാൾ ധരിച്ചിരുന്ന രക്തക്കറ പുരണ്ട മുണ്ടും ചെരിപ്പും പൊലീസ് കണ്ടെത്തി. രക്തക്കറയുടെ സാംപിൾ ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങൾ ശേഖരിച്ചു. ഒറ്റപ്പാലം എസ്ഐ എം.സുനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

English Summary:

Police Hunt for Suspects in Bharathapuzha River Assault on Businessman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com