കുലുക്കം: വടക്കഞ്ചേരി മേൽപാലം മൂന്നിടത്തു വീണ്ടും പൊളിച്ചു; ഇതുവരെ പൊളിച്ചത് 68 സ്ഥലങ്ങള്‍
Mail This Article
വടക്കഞ്ചേരി∙ മണ്ണുത്തി–വടക്കഞ്ചേരി ആറുവരി പാതയിലെ വടക്കഞ്ചേരി മേൽപാലത്തിന്റെ 3 ഭാഗങ്ങൾ വീണ്ടും പൊളിച്ചു. പാലത്തിന്റെ 2 ബീമുകൾ ചേരുന്ന ഭാഗത്തു വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുന്നുണ്ട്. ടാർ ചെയ്ത ഭാഗം താഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തതോടെയാണ് തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ പാലത്തിനു മുകളിലെ ടാറിങ് പൊളിച്ച് നിർമാണം നടത്തുന്നത്.
420 മീറ്റർ നീളമുള്ള പാലത്തിന്റെ 65 ഭാഗങ്ങള്‍ നിർമാണത്തിലെ പാളിച്ച മൂലം കുത്തിപ്പൊളിച്ചു വീണ്ടും ബലപ്പെടുത്തി ടാറിങ് നടത്തിയിരുന്നു. മൂന്നു മാസം പൂര്‍ത്തിയാകും മുന്‍പേ വീണ്ടും പാലം തകര്‍ന്നു. ബീമുകൾ ചേരുന്ന ഭാഗത്ത് ഉരുക്കുപാളി ഘടിപ്പിച്ചു ബലപ്പെടുത്താതിരുന്നതാണു പാലത്തിന്റെ തകർച്ചയ്ക്കു കാരണമെന്നു വിദഗ്ധര്‍ പറയുന്നു. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് വിദഗ്ധ സമിതി അന്വേഷണം നടത്തണമെന്നും വേണ്ട പരിശോധനകൾ കൂടാതെയാണ് മേൽപാലം ഗതാഗതത്തിനു തുറന്നുകൊടുത്തതെന്നും ആരോപണമുണ്ട്.
പാലത്തിന്റെ പണികൾ നടക്കുമ്പോള്‍ മേൽനോട്ടത്തിന് ആളില്ലായിരുന്നെന്നും പറയുന്നു. ദേശീയപാത അതോറിറ്റിയും ആവശ്യത്തിനു പരിശോധന നടത്തിയില്ല. പാലത്തില്‍ നിരപ്പു വ്യത്യാസവും പ്രകടമാണ്. റോയൽ ജംക്‌ഷനിൽ നിന്നാരംഭിക്കുന്ന ആറുവരിപ്പാത മേൽപാലവും മേൽപാതയും കടന്ന് രണ്ട് കിലോമീറ്റർ അകലെ തേനിടുക്കിലാണ് അവസാനിക്കുന്നത്.