ADVERTISEMENT

ഇലവുംതിട്ട ∙ കാർഷിക സംസ്കാരത്തിന്റെ പാരമ്പര്യം പേറുന്ന രാമൻചിറ കുളത്തിന് ഒരു തലമുറയുടെ കഠിനാധ്വാനത്തിന്റെ നെടുവീർപ്പുണ്ട്. മാറി മാറി വരുന്ന ത്രിതല പഞ്ചായത്ത്– സർക്കാർ‌ പ്രതിനിധികൾക്ക് ഇതിന്റെ പ്രതാപം വീണ്ടെടുക്കാനുള്ള പരിശ്രമം നടത്തിയില്ല. കുളനട പഞ്ചായത്തിലെ തുമ്പമൺ നോർത്ത് വാർഡിൽ ഉൾപ്പെടുന്ന ജലാശയത്തിന് കാർഷിക സംസ്കാരത്തിന്റെയും കഥകളുണ്ട്.

രാമൻചിറയോടു ചേർന്നുള്ള കൊല്ലംചിറ പാടശേഖരത്തിൽ പുഞ്ച കൃഷിക്കാവശ്യമായ ജലം സംഭരിക്കുന്നതിനായി കര പ്രമാണിമാരും കർഷകരും കർഷക തൊഴിലാളികളും ഒത്തുചേർന്ന് മനുഷ്യാധ്വാനത്താൽ നിർമിച്ച വിശാലമായ ജലാശയമാണ്. പായലും ചെളിയും നിറഞ്ഞ് വർഷങ്ങളായി ഉപയോഗ ശൂന്യമായി കിടന്ന ചിറയിലുള്ള ജലാശയത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിഞ്ഞ വർഷങ്ങളിൽ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പൂന്തോട്ടങ്ങൾ ഒരുക്കിയെങ്കിലും പിന്നീട് ഇത് സംരക്ഷിക്കപ്പെടാതായി.

ഇപ്പോൾ ചിറ പായൽ നിറഞ്ഞും വശങ്ങളിൽ കാട്ടുചെടികളും വള്ളിപ്പടർപ്പുകളും വളർന്ന നിലയിലാണ്. കടമ്മനിട്ട രാമകൃഷ്ണൻ എംഎൽഎ ആയിരിക്കെ ഫിഷറീസിനെ എൽപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജനകീയ കമ്മിറ്റി രൂപീകരിച്ച് രണ്ട് വർഷക്കാലം മത്സ്യകൃഷി നടത്തിയിരുന്നു. പിന്നീട് ഇങ്ങോട്ട് ഒരു പദ്ധതികളും ഇവിടെ ആവിഷ്കരിച്ചിട്ടില്ല. 2016– 2017 കാലഘട്ടത്തിൽ ഇറിഗേഷൻ വകുപ്പ് മുഖേന കുളത്തിനു ചുറ്റും സംരക്ഷണഭിത്തി കെട്ടുന്നതിന് തുക അനുവദിച്ചിരുന്നു.

വൻതുക ചെലവഴിച്ച് നാമമാത്രമായ നിർമാണമാണ് നടന്നത്. ഒരു വശം മാത്രമാണ് സംരക്ഷണ ഭിത്തി കെട്ടിയത്. കുളത്തിനോടു ചേർന്നുള്ള റവന്യു പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനു ഇതുവരെ നടപടിയില്ല. കാർഷിക വൃത്തിയുടെ പ്രാധാന്യം കാലക്രമേണ കുറഞ്ഞതോടെ ചിറ അവഗണിക്കപ്പെട്ട നിലയിലാണ്. കുളനട പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയിലുള്ള രാമൻചിറയിലെ ജലാശയം സംരക്ഷിക്കപ്പെടുന്നതിനു സർക്കാർ ബൃഹത് പദ്ധതി ആവിഷ്കരിക്കണം.

സമീപ പഞ്ചായത്തായ മെഴുവേലി, ചെന്നീർക്കര പ്രദേശങ്ങളിൽ ഉള്ളവർക്കും ശുദ്ധജലം എത്തിക്കുന്നതിന് ചെറുകിട ശുദ്ധജല പദ്ധതി തയാറാക്കി ചിറ പ്രയോജനപ്പെടുത്താം. ചിറയോടു ചേർന്നുള്ള പുറമ്പോക്ക് സ്ഥലങ്ങൾ വീണ്ടെടുത്ത് കെഎസ്ഇബി സബ്സ്റ്റേഷനു നിർമിക്കാൻ ഉപയോഗപ്പെടുത്താം ഇത് മെഴുവേലി, കുളനട, ചെന്നീർക്കര പഞ്ചായത്തിലെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ സാധിക്കും. തോമസ് ചെറിയാൻ, പ്രസിഡന്റ്, തുമ്പമൺ നോർത്ത് വികസന സമിതി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com