പൊലീസ് ജീപ്പ് കാറിൽ ഇടിച്ച് അപകടം: വ്യാപാരി മരിച്ചു
Mail This Article
പന്തളം ∙ എംസി റോഡിൽ പൊലീസ് ജീപ്പിടിച്ചു കാർ യാത്രികനായ വ്യാപാരി മരിച്ചു. പന്തളം മങ്ങാരം തേവാലയിൽ അഷറഫാണ് (57) മരിച്ചത്. ജീപ്പിലുണ്ടായിരുന്ന അസി. കമൻഡാന്റ് വിനോദ് കുമാർ, ഉദ്യോഗസ്ഥരായ കോഴിക്കോട് കുന്നമംഗലം സ്വദേശി അർജുൻ, എറണാകുളം മുളവുകാട് സ്വദേശി വിഷ്ണുപ്രസാദ് എന്നിവർക്കു പരുക്കേറ്റു. ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഏഴോടെ, കുളനട കൈപ്പുഴ വായനശാല ജംക്‌ഷനിലായിരുന്നു അപകടം. മങ്ങാരത്ത് തേവാലപ്പടിയിൽ എസ്എസ് ചിക്കൻ സെന്റർ നടത്തുന്ന അഷറഫ് കുളനടയിലേക്കു പോകുകയായിരുന്നു.
ഈ സമയം തൃപ്പൂണിത്തുറ എആർ ക്യാംപിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന പൊലീസ് ജീപ്പ് ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ കാർ വട്ടംകറങ്ങി എതിർ ദിശയിലാണ് നിന്നത്. കാറിന്റെ മുൻഭാഗം തകർന്ന് ഗുരുതര പരുക്കേറ്റ അഷറഫിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കബറടക്കം നടത്തി. ഭാര്യ നസീറ. മക്കൾ: നൂറ ബീഗം, ഷെമീറ. മരുമകൻ: അജ്മൽ.അപകടം കണ്ട് നിർത്താൻ ശ്രമിക്കുന്നതിനിടെ സ്കൂട്ടർ മറിഞ്ഞു പരുക്കേറ്റ യാത്രക്കാരി തട്ടയിൽ പൊങ്ങലടി മലമുറ്റത്ത് ഡോളി തോമസിനെ (39) പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.