അടൂർ നഗരത്തിലെ വഴിവിളക്കുകൾ തകരാറിലായി; ഇരുട്ടിന്റെ ഊര്
Mail This Article
അടൂർ ∙ ടൗണിൽ കേടായിക്കിടക്കുന്ന വഴിവിളക്കുകൾ കത്തിക്കാനുള്ള നടപടി വൈകുന്നതിനാൽ യാത്രക്കാർ ഇരുട്ടിൽ തപ്പേണ്ട സ്ഥിതി. സെൻട്രൽ ജംക്‌ഷൻ മുതൽ പാർഥസാരഥി ജംക്‌ഷൻ ഭാഗം വരെയുള്ള ഭാഗങ്ങളിലെ വഴിവിളക്കുകൾ ഒന്നും കത്തുന്നില്ല. കെഎസ്ആർടിസി ജംക്‌ഷനിലെ പൊക്കവിളക്കു മാത്രമാണ് പ്രകാശിച്ചു നിൽക്കുന്നത്. അതിലെ എല്ലാ ബൾബുകളും കത്തുന്നുമില്ല. സെൻട്രൽ ജംക്‌ഷനിലെ പൊക്കവിളക്ക് കത്തുന്നതേയില്ല. കെഎസ്ആർടിസി ജംക്‌ഷനിലെ പാലത്തിലെ വഴിവിളക്കുകളും മിഴിയടച്ചിരിക്കുകയാണ്. രാത്രിയിൽ ടൗണിൽ എത്തുന്ന യാത്രക്കാർക്കും വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങളിലെ വെളിച്ചം മാത്രമാണ് ആശ്രയം.
സെൻട്രൽ ജംക്‌ഷനിലെ പൊക്കവിളക്ക് തെളിക്കണമെന്ന് നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദിന് അണ്ണാ ഡിഎച്ച്ആർഎം പാർട്ടി നിവേദനം നൽകിയിട്ടും ഇതുവരെ കത്തിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. വഴിവിളക്ക് കത്താത്തതിനാൽ കെഎസ്ആർടിസി ജംക്‌ഷനിൽ രാത്രിയിൽ കെഎസ്ആർടിസി ബസ് കാത്തു നിൽക്കുന്ന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. രാത്രിയിൽ കെഎസ്ആർടിസി ബസുകൾ സ്റ്റാൻഡിനുള്ളിൽ കയറാതെ റോഡിലാണ് നിർത്തുന്നത്. ഇവിടുത്തെ കടകളെല്ലാം അടച്ചാൽ പിന്നെ ഈ ഭാഗം ഇരുട്ടിലാണ്. പൊക്കവിളക്കിലെ പുർണമായും കത്താത്തതിനാൽ എല്ലായിടത്തേക്കും വെളിച്ചമെത്തുന്നുമില്ല.
ബൈപാസ് റോഡിലെ സ്ഥിതിയും വ്യത്യസ്തമല്ല. വട്ടത്തറപ്പടി ജംക്‌ഷൻ ഭാഗം മുതൽ നെല്ലിമൂട്ടിൽപ്പടിവരെ വഴിവിളക്കുകൾ ഒന്നും കത്തുന്നില്ല. ബൈപാസ് ഇരുട്ടിലായതിനാൽ ആരെങ്കിലും റോഡ് മുറിച്ചു കടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്ക് കാണാൻ പോലും കഴിയില്ല. വഴിവിളക്കുകളുടെ വാർഷിക അറ്റകുറ്റ പണികൾ നടത്താത്തതാണ് പ്രശ്നമെന്നാണ് വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ പറയുന്നത്. ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടാകുന്നില്ലെന്നും റോണി പറഞ്ഞു.