ADVERTISEMENT

തിരുവനന്തപുരം∙ ‘തൃശൂരിലെ മതനിരപേക്ഷ പ്രജാ ദൈവങ്ങളെ വണങ്ങുന്നു.’ കേരളത്തിൽ നിന്നുള്ള ആദ്യ എൻഡിഎ എംപിയായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷത്തിൽ സുരേഷ് ഗോപി ൈകകൾ കൂപ്പി പറഞ്ഞു. ശാസ്തമംഗലം മൂലയിൽ ലെയിനിലെ വീട്ടിൽ, വിജയമുറപ്പിച്ച ശേഷം ഉച്ചയോടെ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. ‘തൃശൂർ ഞാൻ ഇപ്പോഴും എടുത്തിട്ടില്ല, അവർ തന്നതാണ്, അതു ഹൃദയത്തിലേക്കു വന്നിരിക്കുന്നു, ലൂർദ് മാതാവിനു നൽകിയ കിരീടം പോലെ തൃശൂരിനെ ഞാൻ തലയിൽ വയ്ക്കും. നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റി ഞാൻ തൃശൂരിനെ കൊണ്ടു നടക്കും. ’ ഏറെക്കാലം മോഹിച്ചതിനെ സ്വന്തമാക്കിയ സന്തോഷം സുരേഷ് ഗോപിയുടെ വാക്കുകളിൽ നിറഞ്ഞു നിന്നു.

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം

വോട്ടെണ്ണൽ ആദ്യ റൗണ്ടുകൾ പിന്നിട്ടപ്പോൾ തന്നെ തൃശൂരിൽ സുരേഷ് ഗോപി ലീ‍ഡ് ഉറപ്പിച്ചു. തൊട്ടുപിന്നാലെ മാധ്യമപ്പട അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ തമ്പടിച്ചു. 11.30ന് അദ്ദേഹം മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. വൈകാതെ േകരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ വസതിയിലെത്തി സുരേഷ് ഗോപിയുമായി ചർച്ച നടത്തി.

പുറത്തിറങ്ങിയ അദ്ദേഹം മോദിയുടെ വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ബിജെപിയുടെ നേട്ടത്തിനു കാരണമെന്നും സുരേഷ് ഗോപി ഉൾപ്പെടെ നേതാക്കൾ പാർട്ടി ഓഫിസിൽ എത്തുമെന്നും പറഞ്ഞു മടങ്ങി. ബോളിയും പാൽപായസവും നൽകിയാണു സുരേഷ് ഗോപിയും പത്നി രാധികയും കുടുംബാംഗങ്ങളും വിജയാഘോഷത്തിന് തുടക്കം കുറിച്ചത്.

നിർമാതാക്കളായ ജി.സുരേഷ് കുമാർ, കല്ലിയൂർ ശശി, നടൻ കൃഷ്ണകുമാർ തുടങ്ങിയവരെത്തി ആശംസകൾ നേർന്നു. സുരേഷ് ഗോപിയും കുടുംബവും വീട്ടിലെ ടിവി സ്ക്രീനിൽ കണ്ണുറപ്പിച്ചു. ലീഡ് 70,000 കടന്നപ്പോൾ സുരേഷ് ഗോപി മാധ്യമങ്ങളുടെ മുന്നിലേക്ക്. മുറ്റത്തു നിന്നു പാർട്ടി പ്രവർത്തകർ ‘നിയുക്ത േകന്ദ്രമന്ത്രി സുരേഷ്ജിക്കു’ ജയ് വിളിച്ചു.

വിജയത്തിനു ഗുരുവായൂരപ്പൻ മുതൽ ലൂർദ് മാതാവിനു വരെ നന്ദി പറഞ്ഞാണു സുരേഷ് ഗോപി തുടങ്ങിയത്. വലിയ അധ്വാനത്തിന്റെ കൂലിയാണു ലഭിച്ചത്. ഒഴുക്കിനെതിരെയാണു നീന്തിക്കയറിയത്. വ്യക്തിപരമായി ഒരുപാട് ദ്രോഹങ്ങൾ നേരിടേണ്ടി വന്നെങ്കിലും അതിൽ നിന്നു കരകയറാൻ കഴിഞ്ഞു. തൃശൂരിലെ ജനങ്ങൾ സത്യം തിരിച്ചറിഞ്ഞു.

വഴിതെറ്റിക്കാൻ നോക്കിയപ്പോഴൊക്കെ ദൈവങ്ങൾ, അവരുടെ മനസ്സ് ശുദ്ധമാക്കി തന്നിലേക്കും താൻ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടിയിലേക്കും തിരിച്ചു വിട്ടു. കഴിഞ്ഞ 5 വർഷമായി താൻ ആവശ്യപ്പെട്ടതിന്റെ അഞ്ചിരട്ടിയായി തിരികെ നൽകിയ തൃശൂരിലെ പ്രവർത്തകർക്കു നന്ദി.കേരളത്തിന്റെ മുഴുവൻ വികസനത്തിനായി മുന്നിട്ടിറങ്ങുന്ന എംപിയായി പ്രവർത്തിക്കും.

തങ്ങൾക്ക് ആരു വന്നാലാണു ഗുണം എന്നു ജനം ചിന്തിച്ചു തുടങ്ങിയാൽ ഇനിയും മാറ്റങ്ങളുണ്ടാകും. പാർട്ടി നിർദേശം അനുസരിച്ചായിരിക്കും തുടർന്നുള്ള കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. രാവിലെ മുതൽ വീടിനു മുന്നിൽ കാത്തു നിന്നു മാധ്യമപ്രവർത്തകർക്ക് വെള്ളവും ഭക്ഷണവും നൽകിയാണ് സുരേഷ് ഗോപിയും കുടുംബവും മടക്കിയയച്ചത്.

ഇന്ദിര ഇന്ത്യയുടെ ആർക്കിടെക്ട്’
തിരുവനന്തപുരം∙ ഇന്ത്യയുടെ യഥാർഥ ആർക്കിടെക്ട് ഇന്ദിരാഗാന്ധിയാണെന്നു സുരേഷ് ഗോപി. താൻ ഇന്നും ഇന്ദിരാഗാന്ധിയെ ആരാധിക്കുന്നു. പി.വി.നരസിംഹറാവു, മൊറാർജി ദേശായി, ജയപ്രകാശ് നാരായണൻ, എൽ.കെ.അഡ്വാനി , എ.ബി.വാജ്പേയി തുടങ്ങി പ്രിയപ്പെട്ട സഖാവ് ഇ.കെ.നായനാർ, കെ.കരുണാകരൻ എന്നിവരോടെല്ലാം ആരാധനയുണ്ട്. മിതവാദിയാകാനോ സർവജന ഇഷ്ടം നേടാനോ വേണ്ടി പറയുന്നതല്ല.

ഇവരെല്ലാം താൻ ഹൃദയത്തിൽ സൂക്ഷിക്കുന്ന ബിംബങ്ങളാണ്. അത് അങ്ങനെ തന്നെയുണ്ടാകും. നരേന്ദ്ര മോദിയും അമിത് ഷായുമാണ് തന്റെ സൂപ്പർ ഹീറോസ് എന്നു താൻ മുൻപും പറഞ്ഞിട്ടുണ്ട്. നരേന്ദ്രമോദി തന്റെ രാഷ്ട്രീയ ദൈവമാണ്. തന്നെ 2023ൽ തൃശൂരിൽ അവതരിപ്പിച്ചത് അമിത് ഷായാണ്. അവരോടെല്ലാം കടപ്പാടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

English Summary:

Thrissur Lok Sabha Election Result 2024: Thumping victory for Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com