ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിൽ നിരീക്ഷണ ക്യാമറകളുളള സ്ഥാപനങ്ങളിലും ക്ഷേത്രങ്ങളിലും പതിവായി മോഷണം നടത്തി രക്ഷപ്പെടുന്ന കളളൻ പൊലീസിനെ വട്ടം ചുറ്റിക്കുന്നു. മാസ്കും തൊപ്പിയും ധരിച്ചു രാത്രി കറങ്ങി നടന്നാണു മോഷണം. മോഷ്ടാവിന്റെ മുഖം രണ്ടിടത്തു നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടും  പ്രതിയെ പിടികൂടാൻ പൊലീസിനായില്ല. 4 ആഴ്ച്ചയ്ക്കിടെ നഗരത്തിൽ 8 കവർച്ചാ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 

∙ 4 ആഴ്ച്ചയ്ക്കിടെ നഗരത്തിൽ നിന്നു കവർച്ച ചെയ്തത് സ്വർണാഭരണങ്ങളും വിഗ്രഹവും അടക്കം 1.16 കോടിയോളം രൂപ മൂല്യമുള്ള സാധനങ്ങൾ. പൂന്തുറ, പേട്ട, പൂജപ്പുര പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് മോഷണങ്ങൾ ഏറെയും. 8 കവർച്ചാ കേസുകളിൽ ഒന്നിൽ മാത്രമാണ് പ്രതി പിടിയിലായത്.  നാലാഴ്ച്ചയ്ക്കിടെ നഗരത്തിൽ അരങ്ങേറിയ മോഷണങ്ങൾ: 

∙ ഇന്നലെ 
തിരുവനന്തപുരം∙ നഗരമധ്യത്തിൽ പട്രോൾ പമ്പിന്റെ ഓഫിസ് കുത്തിപൊളിച്ചു 15000 രൂപ കവർച്ച ചെയ്തു. പാളയം ഫൈൻ ആർട്സ് കോളജിനു സമീപത്തെ എച്ച്.പി പട്രോൾ പമ്പിൽ ഇന്നലെ പുലർച്ച ആയിരുന്നു മോഷണം.   ഓഫിസിലെ ക്യാമറയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം പൊലീ സിനു ലഭിച്ചു. വാതിൽ കുത്തിപൊളിച്ചു കയറി മോഷ്ടാവ് ഉപകരണങ്ങൾ അടിച്ചുപൊട്ടിച്ച് 30,000 രൂപയുടെ നാശനഷ്ടവും ഉണ്ടാക്കി. തുണി കൊണ്ട് തലയിൽ കെട്ടിയിരുന്നതിനാൽ മുഖ്യം വ്യക്തമല്ല. പൂന്തുറയിലെ പച്ചക്കറി മൊത്തവിതരണ കേന്ദ്രത്തിൽ കവർച്ച നടത്തിയ മോഷ്ടാവിന്റെ രൂപവുമായി സാദൃശ്യമുണ്ടെന്നും പൊലീസ് പറഞ്ഞു.
∙ ജൂലൈ 20 
പേട്ട മൂന്നാംമനയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ  സോപാന ത്തിനു സമീപം സ്ഥാപിച്ച കാണിക്കപ്പെട്ടി തകർത്തു 3500 ഓളം രൂപ മോഷ്ടിച്ചു.   മോഷ്ടാവ് റെയിൽവേ ട്രാക്കിലൂടെ നടന്നു പോകുന്നതിന്റെ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിനു ലഭിച്ചു.

∙ ജൂലൈ 19
മേലാറന്നൂരിലെ ഗവ.ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ മാരക ആയുധങ്ങളുമായി എത്തി വനിതാ ഉദ്യോഗസ്ഥയുടെ ക്വാർട്ടേഴ്സ് മുറി കുത്തിപൊളിച്ച് 8.5 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. സെക്രട്ടേറിയറ്റ് ഹയർഎഡ്യൂക്കേ​ഷ​ൻ വകുപ്പിലെ ഓഫിസ് അസിസ്റ്റന്റ് ആലപ്പുഴ ഹരിപ്പാട് സ്വദേശി ജിഷയുടെ വീട്ടിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കു 12ന് ആയിരുന്നു സംഭവം. നിരിക്ഷണ ക്യാമറയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു.  നീല ജീൻസും ഷർട്ടും ഷൂസും ധരിച്ച മോഷ്ടാവിന് ഏകദേശം 50–60 വയസ്സ് പ്രായം തോന്നിക്കും.
∙ ജൂലൈ 9
പേട്ട കാഞ്ഞിരംവിളാകം ദേവീക്ഷേത്ര ത്തിലെ കാണിക്കപ്പെട്ടികൾ കുത്തിപൊളിച്ച് 3500 രൂപ മോഷ്ടിച്ചു.  മാസ്ക് ധരിച്ച് എത്തിയ ആളാണ് മോഷണം നടത്തിയത്. നിരീക്ഷണ ക്യാമറയിൽ നിന്നു മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. മുഖം മറച്ച് കുത്തിപൊളിച്ച ശേഷം പുറത്തിറങ്ങിയ പ്രതി മാസ്ക് മാറ്റുകുകയും ഈ സമയം മുഖം വ്യക്തമായി ക്യാമറയിൽ പതിഞ്ഞു.
∙ക്ഷേത്രത്തിലെ മോഷണം കഴിഞ്ഞു പ്രതി സമീപത്തെ പലചരക്ക് കടയിൽ നിന്നു 32000 രൂപ, 10,000 രൂപയുടെ സാധനങ്ങൾ എന്നിവയും കവർന്നു.  താഴത്തെ നിലയിൽ സനൽകുമാർ നടത്തുന്ന ദാമോദരൻ സ്റ്റോർ എന്ന പലചരക്ക് കടയുടെ പൂട്ട് തല്ലി തകർത്ത് 32,000 രൂപ, 2 മൊബൈൽ ഫോണുകൾ, സിഗരറ്റുകൾ  എന്നിവ മോഷ്ടിക്കുകയായിരുന്നു. 

∙ ജൂലൈ 7
കരിക്കകം അറപ്പുരവിളാകം ദേവീക്ഷേത്രത്തിലെ മൂന്നു കാണിക്കവഞ്ചികൾ കുത്തി തുറന്ന് മോഷണം. ഉദ്ദേശം 10,000 രൂപയോളം നഷ്ടമായി. മോഷ്ടാവിന്റെ ദൃശ്യം ക്ഷേത്രത്തിലെ നിരീക്ഷണ ക്യാമറയിൽ നിന്നു പൊലീസിനു ലഭിച്ചു.  വലിയതുറ പൊലീസ് ബാറ്ററി മോഷണ കേസിൽ പിടികൂടിയ പ്രതിയാണ് ഇതിനു പിന്നില്ലെന്ന സംശയിക്കുന്നു.
∙ ജൂൺ 26 
അമ്പലത്തറയ്ക്കു സമീപം പഴം–പച്ചക്കറി മൊത്ത വിതരണ സ്ഥാപനത്തിന്റെ ഓഫിസ് മുറി കുത്തി തുറന്നു 3.65 ലക്ഷം രൂപ കവർന്നു. അമ്പലത്തറ അൽആരിഫ് ആശുപത്രിക്കു സമീപം ശിവന്റെ ഉടമസ്ഥതയിലുള്ള എസ്.എൻ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് കടയിലാണ് കവർച്ച.  മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.
∙ ജൂൺ 25 
പൂന്തുറ പൊലീസ് സ്റ്റേഷനു സമീപത്തെ ഉച്ചമാടൻ ദേവീ ക്ഷേത്രത്തിലെ ശ്രീകോവിൽ കുത്തിപൊളിച്ച് ഒരു കോടിയോളം രൂപ വിലവരുന്ന വിഗ്രഹങ്ങൾ മോഷ്ടിച്ചു. രാത്രിയിൽ ആയിരുന്നു കവർച്ച. 32 കിലോഗ്രാം ഭാരവുമുള്ള പഞ്ചലോഹ വിഗ്രഹവും വെങ്കലത്തിലുള്ള ശീവേലി വിഗ്രവുമാണ് മോഷണം പോയത്. വിരലടയാളം ലഭിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com