വേണാട് എക്സ്പ്രസിലെ തിരക്കു കുറയ്ക്കാൻ കൊല്ലം– എറണാകുളം മെമു സർവീസ് ? ചർച്ച സജീവം
Mail This Article
തിരുവനന്തപുരം ∙ വേണാട് എക്സ്പ്രസ് ട്രെയിനിലെ തിരക്കു കുറയ്ക്കാൻ കൊല്ലം–എറണാകുളം മെമു സർവീസിന്റെ സാധ്യത റെയിൽവേ പരിശോധിക്കും. ഇതു സംബന്ധിച്ച ചർച്ചകൾ സജീവമാണ്. പ്രധാന തടസ്സം എറണാകുളം സൗത്തിൽ രാവിലെ 8 മുതൽ 10 വരെ പ്ലാറ്റ്ഫോം ലഭ്യതയുടെ കുറവാണ് . ഇതു പരിഹരിക്കാൻ നോർത്ത് വഴി അങ്കമാലി വരെ മെമു ഓടിക്കാൻ കഴിയുമെന്നു യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. വേണാടിലെ യാത്രക്കാരുടെ പ്രശ്നങ്ങൾ ദക്ഷിണ റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നു തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. യാത്രാക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നൽകി.
കാലുകുത്താൻ ഇടമില്ലാതെ യാത്ര
തിരുവനന്തപുരം ∙ തിരുവനന്തപുരം മുതൽ പാറശാല വരെയുള്ള ട്രെയിൻ യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. രണ്ടു സംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശമായതിനാൽ കേരളവും തമിഴ്നാടും ഒരുപോലെ തിരിഞ്ഞു നോക്കുന്നില്ലെന്ന പരാതിയാണു യാത്രക്കാർക്കുള്ളത്. പാത ഇരട്ടിപ്പിക്കൽ പണികൾ തമിഴ്നാട് ഭാഗത്തു വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും കേരളത്തിന്റെ ഭാഗത്ത് ഒന്നും നടക്കുന്നില്ലെന്നും യാത്രക്കാർ കുറ്റപ്പെടുത്തുന്നു. നാഗർകോവിൽ, ഇരണിയൽ, കുഴിത്തുറ, പാറശാല, നെയ്യാറ്റിൻകര, ധനുവച്ചപുരം എന്നിവിടങ്ങളിൽനിന്നു ജോലിക്കും ആശുപത്രി ആവശ്യങ്ങൾക്കുമായി വരുന്നവരാണ് ഏറെയും.
രാവിലെ 9.50ന് തിരുവനന്തപുരത്ത് എത്തേണ്ട കൊച്ചുവേളി പാസഞ്ചർ ഒരിക്കലും സമയത്ത് എത്താറില്ല. മിക്ക ദിവസവും പത്തര കഴിയാതെ ഇതിന് പ്ലാറ്റ്ഫോം കിട്ടാറില്ല. പാറശാലയിൽനിന്ന് രാവിലെ 5.15ന് മധുര–പുനലൂർ എക്സ്പ്രസിനും 7.15ന്റെ പാസഞ്ചറിനും ഇടയിൽ മെമു ഓടിച്ചാൽ തിരക്കിന് ആശ്വാസമാകും. രാത്രി 7.10ന് നാഗർകോവിൽ–കൊച്ചുവേളി പാസഞ്ചർ പോയി കഴിഞ്ഞാൽ പാറശാലയിൽനിന്നു പിന്നെ തലസ്ഥാനത്തേക്കു ട്രെയിനില്ല.
തിരുവനന്തപുരത്തുനിന്നു പാറശാല ഭാഗത്തേക്കു രാവിലെ 9.30ന് നാഗർകോവിൽ പാസഞ്ചർ പോയാൽ പിന്നെ 12.05ന് ഐലൻഡാണ് പാറശാലയിൽ നിർത്തുന്ന ട്രെയിൻ. നാഗർകോവിൽ–ചെന്നൈ വന്ദേഭാരതിന് കണക്‌ഷനായി മെമു സർവീസ് അനുവദിക്കാമെങ്കിലും അതു ചെയ്യുന്നില്ല. വൈകിട്ട് 6.45ന് പരശുറാം കഴിഞ്ഞാൽ പുനലൂർ–മധുര എക്സ്പ്രസ് മാത്രമാണ് ആശ്രയം. രാത്രി 8.15ന് മധുര ട്രെയിൻ പോയാൽ മണിക്കൂറുകളോളം ചെറിയ സ്റ്റേഷനുകളിലേക്ക് ട്രെയിനില്ല. കൊച്ചുവേളി–തിരുനെൽവേലി മെമു സർവീസുകളാണ് അടിയന്തരമായി ഈ പാതയിൽ വേണ്ടതെന്നു സ്ഥിരം യാത്രക്കാരനായ രജിത്ത് പറയുന്നു.
കൊല്ലത്തേക്കും യാത്രാദുരിതം
തിരുവനന്തപുരം– കൊല്ലം റൂട്ടിൽ യാത്രാക്ലേശം കൂടുതലും ഉച്ചയ്ക്കാണ്. കോട്ടയം ഭാഗത്തേക്കു മണിക്കൂറുകളോളം ട്രെയിനില്ല. രാവിലെ 6.45ന് ശബരി കഴിഞ്ഞാൽ അടുത്ത കോട്ടയം ട്രെയിൻ 10.40ന് കന്യാകുമാരി–പുണെയാണ്. ഇത് മിക്ക ദിവസവും വൈകിയാണ് തിരുവനന്തപുരത്ത് എത്തുന്നത്. ജയന്തി കഴിഞ്ഞാൽ 12.15ന് കേരള, 12.40ന് കന്യാകുമാരി–ബെംഗളൂരു ഐലൻഡ് എന്നിവയിലെല്ലാം ജനറൽ കോച്ചുകൾ കുറവാണ്. ഐലൻഡിന്റെ ജനറൽ കോച്ചിൽ കൊല്ലം ആകുന്നതോടെ കാലുകുത്താൻ കഴിയില്ല. വിവിധ ആവശ്യങ്ങൾക്കു തലസ്ഥാനത്ത് എത്തി ഉച്ചയോടെ മടങ്ങുന്നവർക്ക് സൗകര്യപ്രദമായ ട്രെയിൻ സർവീസില്ല. തിരുവനന്തപുരം–എറണാകുളം നമോഭാരത് സർവീസിന് ഡിവിഷൻ ശുപാർശ ചെയ്യണമെന്നാണ് ആവശ്യം. ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കാൻ തീരുമാനമുണ്ടെങ്കിലും നടപ്പായിട്ടില്ല. ഇതിന് ഏതാനും മാസങ്ങൾ കൂടി വേണ്ടി വരും.