വെള്ളറടയിൽ കരടിയെ കണ്ടുവെന്ന് അവകാശവാദം; പ്രചരിച്ചത് വ്യാജ വിഡിയോ
Mail This Article
വെളളറട∙ പ്രദേശത്ത് രണ്ടുപേർ കരടിയെ കണ്ടുവെന്ന അവകാശ വാദത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോ വ്യാജമാണെന്ന് വനംവകുപ്പ് കണ്ടെത്തി. ആനപ്പാറ പെട്രോൾ പമ്പിനു മുന്നിലെ റോഡ് കുറുകെ കടക്കുന്ന കരടി എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രചരിച്ചത്. എന്നാൽ ഇത് പഴയതാണെന്നും തമിഴ്നാട്ടിൽ കണ്ടതാണെന്നും വനം വകുപ്പ് അന്വേഷിച്ച് കണ്ടെത്തി. ജൂൺമാസത്തിലേതെന്നു രേഖപ്പെടുത്തിയിരുന്ന വിഡിയോ ആണ് പ്രചരിച്ചത്. കണ്ടവർ തിയതിയെ കുറിച്ച് തിരക്കിയപ്പോൾ തെറ്റിയതാണെന്ന് പ്രചരിച്ചവർ മറുപടി നൽകി.
വിഡിയോ പ്രചരിച്ചത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിരുന്നു. വനംവകുപ്പിന്റെ വിശദീകരണം വന്നശേഷം പലരും വിഡിയോ പിൻവലിച്ചിട്ടുണ്ട്.കഴിഞ്ഞ ഞായറാഴ്ചയാണ് കരടിയെ കണ്ടെന്ന് നാട്ടുകാരിലൊരാൾ അവകാശപ്പെട്ടത്. അതിനു മുൻപ് മറ്റൊരാളും ഇത് പറഞ്ഞിരുന്നു. തുടർന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവ് കണ്ടെത്താനായില്ല. ദൃശ്യമാധ്യമങ്ങളും വിഡിയോ സംപ്രേക്ഷണം ചെയ്തിതിനെ തുടർന്ന് ഇന്നലെ ഡപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ 10 അംഗ ദ്രുതകർമസേന എത്തി പരിശോധന നടത്തി. കരടിയെ കണ്ടെത്താനായില്ല. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ കരടിയുടെ സാന്നിധ്യം സംഘം തള്ളികളഞ്ഞില്ല. ചിറത്തലയ്ക്കൽ കുളത്തിന് സമീപത്ത് രണ്ട് കാമറകൾ സ്ഥാപിച്ചാണ് സംഘം മടങ്ങിയത്.