മുന്നറിയിപ്പില്ലാതെ ദേശീയപാത പൊളിച്ചു; ആമ്പല്ലൂരിൽ വൻ ഗതാഗതക്കുരുക്ക്
Mail This Article
ആമ്പല്ലൂർ ∙ മുന്നറിയിപ്പില്ലാതെയും സർവീസ് റോഡ് നിർമാണം പൂർത്തീകരിക്കാതെയും അടിപ്പാത നിർമാണത്തിനായി സെന്ററിൽ ദേശീയപാത പൊളിച്ചുതുടങ്ങിയതോടെ വൻ ഗതാഗതക്കുരുക്ക്. തൃശൂർ ഭാഗത്തേക്കുള്ള പാതയിൽ ഇന്നലെ വൈകിട്ട് പുതുക്കാട് സിഗ്നലും കടന്ന് മുപ്ലിയം റോഡ് വരെ വാഹനനിര നീണ്ടു. 15 മിനിറ്റോളം ഗതാഗതക്കുരുക്കിൽപ്പെട്ടാണ് വാഹനങ്ങൾ ആമ്പല്ലൂർ സെന്റർ പിന്നിട്ടത്. വൈകിട്ട് 5 മണിക്ക് ദേശീയപാതയിലെ ഗതാഗതം സ്തംഭിച്ച സ്ഥിതിയായിരുന്നു.
മാനദണ്ഡങ്ങൾ പാലിക്കാതെ നിർമാണത്തിന്റെ പേരിൽ ദേശീയപാതയിലെ ഗതാഗതം സർവീസ് റോഡിലേക്ക് നിയന്ത്രിച്ചതാണ് കുരുക്കിന് കാരണമെന്നു നാട്ടുകാർ ആരോപിച്ചു. സർവീസ് റോഡിന്റെ നിർമാണം തുടരുന്നതിനിടെയാണ് ദേശീയപാതയിലെ മധ്യഭാഗം പൊളിച്ചുതുടങ്ങിയത്. വീതി കുറഞ്ഞ സർവീസ് റോഡിനു താങ്ങാവുന്നതിലും അധികം വാഹനങ്ങളാണ് എത്തിയത്. സർവീസ് റോഡിന്റെ നിർമാണം പൂർത്തിയാക്കി 26ന് അടിപ്പാത നിർമാണം ആരംഭിക്കുമെന്നാണ് കലക്ടറുടെ യോഗത്തിൽ അറിയിച്ചിരുന്നത്.
ഇതിനിടയിലാണ് സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ തിരക്കിട്ട് ദേശീയപാതയിലെ നിർമാണം ആരംഭിച്ചിരിക്കുന്നത്. തൃശൂർ ദിശയിലേക്കുള്ള സർവീസ് റോഡുകളുടെ വീതിക്കൂട്ടലും കാന നിർമാണവും ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ വൈകിട്ട് കരാർ കമ്പനി വാഹനങ്ങളും യന്ത്രങ്ങളും എത്തിച്ച് മുന്നറിയിപ്പില്ലാതെ പെട്ടെന്ന് റോഡ് പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുകയും സർവീസ് റോഡിലൂടെ ഗതാഗതം നിയന്ത്രിക്കുകയുമായിരുന്നു. നൂറുക്കണക്കിന് വാഹനങ്ങളാണ് അപ്രതീക്ഷിത ഗതാഗത നിയന്ത്രണത്തെ തുടർന്നുള്ള കുരുക്കിൽപ്പെട്ടത്.
ഒന്നും ചെയ്യാനാകാത്ത സ്ഥിതിയെന്ന് പൊലീസ്
ഇന്നലെ വൈകിട്ട് ദേശീയപാതയിൽ മുന്നറിയിപ്പില്ലാതെ കൊണ്ടുവന്ന നിയന്ത്രണം ഗതാഗതത്തെ കാര്യമായി ബാധിക്കുമെന്നു പുതുക്കാട് പൊലീസ്. വരുംദിവസങ്ങളിൽ ഗതാഗതക്കുരുക്ക് കൂടാനാണ് സാധ്യത. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സമയത്ത് ഒന്നും ചെയ്യാനാകാത്ത സ്ഥിതിയെന്നും പൊലീസ് പറഞ്ഞു. എൻഎച്ച്എഐയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള വിഷയമായതിനാൽ പൊലീസിന് ഇടപെടുന്നതിനും പരിമിതിയുണ്ട്. വിഷയം ഉന്നത അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എസ്എച്ച്ഒ വി.സജീഷ്‌കുമാർ പറഞ്ഞു.
എൻഎച്ച്എഐയുടെ വലിയ വീഴ്ചയെന്ന് കെ.കെ.രാമചന്ദ്രൻ എംഎൽഎ
സർവീസ് റോഡുകളുടെ നിർമാണം പൂർത്തീകരിക്കുന്നത്തിനു മുൻപ് ആമ്പല്ലൂർ സെന്ററിൽ ദേശീയപാത വെട്ടിപ്പൊളിച്ചത് എൻഎച്ച്എഐയുടെ വലിയ വീഴ്ചയെന്ന് കെ.കെ.രാമചന്ദ്രൻ എംഎൽഎ ആരോപിച്ചു. ദേശീയപാത പ്രോജക്ട് ഡയറക്ടർ, കലക്ടർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ വിവരമറിയിച്ചതായി എംഎൽഎ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാകാതെ അടിപ്പാത നിർമാണം ആരംഭിച്ചത് ജില്ലാ ഭരണകൂടം നടത്തിയ യോഗങ്ങളിൽ എൻഎച്ച്എഐ നൽകിയ ഉറപ്പിന്റെ ലംഘനമാണെന്നും എംഎൽഎ അറിയിച്ചു.