തിരുനാൾ: ജനസമുദ്രം കൊരട്ടിമുത്തിയെ വണങ്ങാൻ
Mail This Article
കൊരട്ടി ∙ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ അത്ഭുത പ്രവർത്തകയായി അറിയപ്പെടുന്ന കൊരട്ടി മുത്തിയുടെ തിരുനാൾ ഇന്നും നാളെയും ആഘോഷിക്കും. 20 ലക്ഷത്തോളം തീർഥാടകരാണ് തിരുനാളിൽ പങ്കു ചേരുമെന്നു പ്രതീക്ഷിക്കുന്നത്. വിശ്വാസികളെ എതിരേൽക്കാനായി പള്ളിയും പരിസരവും വൈദ്യുത ദീപാലംകൃതമായിക്കഴിഞ്ഞു. തിരുനാളിന്റെ പ്രധാന നേർച്ചയായ പൂവൻകായ എത്തിത്തുടങ്ങി. ഇന്നലെ ഇടവക ജനങ്ങളുടെ പൂവൻകുല സമർപ്പണം നടത്തി. 1200ൽപ്പരം പൂവൻകുലകളാണ് ഇടവകയിലെ ജനങ്ങൾ യൂണിറ്റ് അടിസ്ഥാനത്തിൽ എത്തി സമർപ്പിച്ചത്. പൂവൻകുല വെഞ്ചരിപ്പ് ഇന്ന് 5.30നു നടത്തുന്ന കുർബാനയ്ക്കു ശേഷം വികാരി ഫാ. ജോൺസൺ കക്കാട്ട് നിർവഹിക്കും. തീർഥാടകരെ വരവേൽക്കാനായി നൂറു കണക്കിനു കച്ചവടക്കാർ പള്ളി പരിസരത്ത് നേരത്തെ തന്നെ എത്തി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദോപാധികളും ഒരുങ്ങി.
ഇന്നും നാളെയും കൊരട്ടിയിൽ ഭക്തസഹസ്രങ്ങളെത്തും
കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷിക്കുന്ന ഇന്നും നാളെയും പള്ളിയും പരിസരവും ജനസമുദ്രമാകും. മുട്ടിലിഴഞ്ഞു മുത്തിയെ വണങ്ങാനും പൂവൻകായ നേർച്ച സമർപ്പിക്കാനും വിശ്വാസികൾ ഒഴുകിയെത്തും. ഇന്ന് 5.30നും 7നും 9നും 1.30നും 3നും രാത്രി 8.30നും കുർബാനയുണ്ടാകും. ഫാ.ജോസ് വടക്കൻ, ഫാ. ബിജു തട്ടാരശേരി, ഫാ.ജോസ് ഓലിയപ്പുറം, ഫാ. ഫിലിപ്പ് ജന്മത്തുകളത്തിൽ എന്നിവർ കാർമികത്വം വഹിക്കും. 10.30നു നടത്തുന്ന സമൂഹബലിക്ക് ഇടവകയിലെ വൈദികർ നേതൃത്വം നൽകും. 3നു നടത്തുന്ന കുർബാന മലങ്കര റീത്തിലാണ്. 5നു പാട്ടുകുർബാനയുണ്ടാകും.
ജപമാല പ്രദക്ഷിണം
14 മുതൽ 18 വരെയും 21 മുതൽ 26 വരെയും വൈകിട്ട് 6നു ജപമാല പ്രദക്ഷിണമുണ്ടാകും. 14 മുതൽ 18 വരെ 10.30നുള്ള കുർബാനയ്ക്കു ശേഷം കുഞ്ഞുങ്ങൾക്കു ചോറൂട്ടും എഴുത്തിനിരുത്തലും നടത്തും. തിരുനാൾ മുതൽ പതിനഞ്ചാമിടം വരെ രൂപപ്പുരയിൽ തിരുസ്വരൂപങ്ങൾ വണങ്ങാൻ സൗകര്യമുണ്ടായിരിക്കും.
മതമൈത്രിയുടെ സംഗമവേദി
കൊരട്ടി ∙ മതമൈത്രിയുടെ സംഗമവേദിയാണ് മുത്തിയുടെ ദേവാലയമായ സെന്റ് മേരീസ് ഫൊറോന പള്ളി. ജാതിമതവർഗവർണ, പണ്ഡിതപാമര ഭേദമന്യേ ലക്ഷങ്ങളാണ് ഇവിടെ മുത്തിയെ വണങ്ങാനായി എത്തുന്നത്. തിരുനാൾ തുടങ്ങുന്നതിന് ആഴ്ചകൾക്കു മുൻപേ ഓരോ വീട്ടിലും ഒരുക്കം തുടങ്ങും. കൊരട്ടിയിലും പരിസര പ്രദേശങ്ങളിലുമെല്ലാം എല്ലാ വീടുകളിലും വിരുന്നുകാരുടെ തിക്കും തിരക്കുമാണ് തിരുനാൾ കാലത്ത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയുടെ പേരും പെരുമയും പ്രസിദ്ധമാണ്. പള്ളിയുടെ ആവിർഭാവത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളും പ്രസിദ്ധം. കൊച്ചി രാജ്യത്തിന്റെ ഭാഗമായ ചാലക്കുടി താലൂക്കിന്റെ വടക്കു കിഴക്കൻ പ്രദേശങ്ങൾ കോടശേരി കർത്താക്കൾ എന്ന നാടുവാഴിയും തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ കൊരട്ടി സ്വരൂപത്തിലെ കൊരട്ടി കൈമൾ എന്ന നാടുവാഴിയുമാണു ഭരിച്ചിരുന്നത്. പരസ്പരം കലഹിച്ചിരുന്ന ഈ നാടുവാഴി കുടുംബങ്ങൾക്കു കീഴിൽ പ്രബലമായ സൈനിക സന്നാഹങ്ങളുണ്ടായിരുന്നു.
കൊരട്ടി സ്വരൂപത്തിലെ അമ്മത്തമ്പുരാട്ടിയുടെ കാലത്ത് കൊച്ചുവറീത് എന്നയാളാണ് സ്വരൂപത്തിന്റെ പട നയിച്ചിരുന്നത്. യുദ്ധത്തിൽ മുന്നേറ്റം കൈവരിക്കാനായെങ്കിലും കൊച്ചുവറീത് യുദ്ധത്തിൽ വീരമൃത്യു വരിച്ചു. കൊച്ചുവറീതിന്റെ മൃതദേഹം എല്ലാ ക്രിസ്തീയ ആചാരങ്ങളോടെയും ബഹുമതികളോടെയും സംസ്കരിക്കാൻ തമ്പുരാട്ടി ഉത്തരവിട്ടു. അന്ന് അമ്പഴക്കാടായിരുന്നു പള്ളി ഉണ്ടായിരുന്നത്. കോടശേരി കർത്താക്കളുടെ ഭരണപ്രദേശമായിരുന്നതിനാൽ അമ്പഴക്കാട്ട് മൃതസംസ്കാരം നടത്താൻ അനുവദിച്ചില്ല. തിരികെ മൃതദേഹവുമായി കാൽനടയായി മടങ്ങുമ്പോൾ വിശ്രമിക്കാനായി ശവമഞ്ചം ഒരിടത്ത് ഇറക്കി വച്ചു.
യാത്ര തുടരാനായി ശവമഞ്ചം എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നു. വിവരമറിഞ്ഞ തമ്പുരാട്ടി മൃതദേഹം അവിടെ തന്നെ സംസ്കരിക്കാൻ ഉത്തരവിട്ടു. അദ്ദേഹത്തിന്റെ സ്മാരകമായി അവിടെ 20 അടി നീളവും 12 ഇഞ്ച് കനവുമുള്ള കൽക്കുരിശു സ്ഥാപിക്കുകയും ചെയ്തു. കൊരട്ടിപ്പള്ളിയുടെ പടിഞ്ഞാറേ നടയിൽ ഇപ്പോഴും ഈ കൽക്കുരിശ് കാണാം. ഇതിനോടു ചേർന്ന സ്ഥലം വിട്ടു നൽകിയ തമ്പുരാട്ടി ഇവിടെ ഒരു ക്രിസ്തീയ ദേവാലയം പണി കഴിപ്പിച്ചു നൽകിയെന്നാണ് ഐതിഹ്യം. 1382ലാണ് പള്ളി നിർമാണം പൂർത്തിയാക്കി പ്രതിഷ്ഠാ കർമം നടത്തിയതെന്നാണ് വിശ്വാസം. 1987ലാണ് ഇപ്പോൾ കാണുന്ന രൂപത്തിൽ പള്ളി പുതുക്കിപ്പണിതത്.
നാളെ കൂടുതുറക്കൽ
ആയിരങ്ങളെ സാക്ഷി നിർത്തി കൂടുതുറക്കൽ നാളെ 6നു നടത്തും. മുത്തിയുടെ അത്ഭുത രൂപം വണങ്ങാനായി ഭക്തരൊഴുകും. വികാരി ഫാ. ജോൺസൺ കക്കാട്ട് കാർമികത്വം വഹിക്കും. രൂപക്കൂട്ടിൽ നിന്നു പുറത്തെടുക്കുന്ന അത്ഭുതരൂപം ഭക്തർക്കു വണങ്ങാനായി രൂപപ്പുരയിലേയ്ക്കു മാറ്റും. നാളെ തമിഴ്, സുറിയാനി ഭാഷകളിലുള്ള കുർബാനയും ഉണ്ടാകും. 8നും 1.30നും 4.30നും 7.30നും 9.30നും കുർബാനയുണ്ടാകും. രാവിലെ 10.30നും 2.30നും പാട്ടുകുർബാന നടത്തും. 3ന് നാല് അങ്ങാടി ചുറ്റി പ്രദക്ഷിണം നടത്തും. ചടങ്ങുകൾക്കു ഫാ. ജെസ്റ്റിൻ കൈപ്രമ്പാടൻ, ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഫാ. റോക്കി കൊല്ലംകുടി, ഫാ. ആരോഗ്യദാസ്, ഫാ.പോൾ മോറേലി, ഫാ. പോൾസൺ പെരേപ്പാടൻ, ഫാ. ഷാജു കൂനത്താൻ എന്നിവർ കാർമികത്വം വഹിക്കും.
പ്രദക്ഷിണം കിഴക്കേ അങ്ങാടി കപ്പേളയിൽ എത്തുമ്പോൾ അനുഷ്ഠാനത്തിന്റെ ഭാഗമായി സാംബവ സമുദായത്തിന്റെ പാട്ടും കൊട്ടും മുടിയാട്ടവും നടക്കും. രാത്രി 11.30ഓടെ രൂപം അകത്തേക്കു കയറ്റി വയ്ക്കും. 19നും 20നും എട്ടാമിടവും 26നും 27നും പതിനഞ്ചാമിടവും ആഘോഷിക്കുമെന്നു വികാരി ഫാ. ജോൺസൺ കക്കാട്ട്, ഫാ. പോൾ കല്ലൂക്കാരൻ, സഹ വികാരിമാരായ പ്രവീൺ വെള്ളാട്ടുപറമ്പിൽ, ഫാ. നിഖിൽ പള്ളിപ്പാടൻ, ഫാ. ആന്റണി കോടങ്കത്തിൽ, ട്രസ്റ്റിമാരായ ജോഫി നാൽപ്പാട്ട്, വി.ഡി. ജൂലിയസ്, വൈസ് ചെയർമാൻ ഡോ.ജോജോമോൻ നാലപ്പാട്ട്, തിരുനാൾ ജനറൽ കൺവീനർ ജിഷോ ജോസ് എന്നിവർ അറിയിച്ചു.