യാത്ര തുടങ്ങിയത് ട്രാക്ടറിലും കാൽനടയായും; പഞ്ചാബികളുടെ യാദൃച്ഛിക സംഗമം തൃശൂരിൽ
Mail This Article
അതിരപ്പിള്ളി ∙ സേവ് എർത്ത് സന്ദേശവുമായി കാൽനടയായും ട്രാക്ടറിലും യാത്ര തുടങ്ങിയ യുവാക്കൾ കേരളത്തിൽ യാദൃച്ഛികമായി ഒത്തുചേർന്നു. പഞ്ചാബ് സ്വദേശികളായ ലൗപ്രീത്, വിപിൻ, അജയ് എന്നിവരാണ് യാത്രയിൽ കൂട്ടുകാരായ നാട്ടുകാർ. 2023 ഒക്ടോബറിൽ വിപിൻ – അജയ് കൂട്ടുകെട്ട് നാട്ടിൽനിന്നു ട്രാക്ടറിർ ഇന്ത്യ ചുറ്റാനുള്ള യാത്ര ആരംഭിച്ചു. സഞ്ചാരം കേരളത്തിൽ എത്തിയപ്പോഴാണ് ലൗപ്രീതിനെ കണ്ടുമുട്ടിയത്. സമാന ആശയവുമായി കാൽനടയായി സഞ്ചരിക്കുന്ന ലൗപ്രീത് തൃശൂർ ഉണ്ടെന്ന വിവരം സമൂഹമാധ്യമത്തിലൂടെയാണ് അറിഞ്ഞത്.
തുടർന്ന് ഒരുമിച്ച് നടത്തിയ യാത്രയിൽ ഇവർ അതിരപ്പിള്ളിയിൽ എത്തി. സ്വന്തമായി ഭക്ഷണം പാചകം ചെയ്തും ടെന്റിൽ ഉറങ്ങിയുമാണ് ഇവരുടെ സഞ്ചാരം. ട്രാക്ടർ 9 സംസ്ഥാനങ്ങൾ പിന്നിട്ടു. ലൗപ്രീത് അമൃത്‌സർ സ്വദേശിയാണ്. ജമ്മുകശ്മീരിൽ നിന്നാണ് യാത്ര ആരംഭിച്ചത്. രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ പിന്നിട്ടാണ് കേരളത്തിൽ എത്തിയത്. സമാപനം കന്യാകുമാരിയിലാണ്. കർഷകരുടെ മക്കളായ മൂവരും കൃഷിയെയും കർഷകരെയും സംരക്ഷിക്കണമെന്ന ആശയം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് യാത്ര ചെയ്യുന്നത്.