ADVERTISEMENT

കാട്ടിലൂടെ യാത്രചെയ്യുന്നതിനിടെ കുടിലുകണ്ട് രാജാവ് കുതിരയെ നിർത്തി. അവിടെ കൂട്ടിൽ ഒരു തത്തയുണ്ടാ യിരുന്നു. രാജാവിനെ കണ്ടയുടനെ തത്ത വിളിച്ചു പറഞ്ഞു: പിടിയവനെ; കുതിരയെയും വിടരുത്. താനെത്തിയതു കൊള്ളസങ്കേതത്തിലാണെന്നു മനസ്സിലാക്കിയ രാജാവ് ഉടൻ രക്ഷപ്പെട്ടു. അവർ പിറകെ ചെന്നെങ്കിലും രാജാവിനെ പിടിക്കാനായില്ല. 

Read Also : ബോസിനോടു വഴക്കിട്ടു രാജി വയ്ക്കണ്ടാ; ഗുഡ്ബുക്കിൽ കയറാം നയപരമായി പെരുമാറി

 

കുറച്ചുകഴിഞ്ഞപ്പോൾ രാജാവ് മറ്റൊരു കുടിലുകണ്ടു. അവിടെയും ഒരു തത്ത ഉണ്ടായിരുന്നു. രാജാവിനെ കണ്ടയുടനെ അതു പറഞ്ഞു: സ്വാഗതം; അതിഥിക്കു ഭക്ഷണവും വെള്ളവും കൊണ്ടുവരൂ. അതൊരു ആശ്രമമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. സന്യാസി വന്ന് അദ്ദേഹത്തെ സ്വീകരിച്ചു. സംഭവിച്ചതെല്ലാം രാജാവ് അദ്ദേഹത്തോടു പറഞ്ഞു. എല്ലാം കേട്ട തത്ത പറഞ്ഞു: ഞങ്ങൾ രണ്ടുപേരും ഒരു കൂട്ടിൽ വിരിഞ്ഞവരാണ്. അവളെ കൊള്ളക്കാരും എന്നെ ഗുരുവും എടുത്തു. അതാണു വ്യത്യാസം. 

 

 

വളർത്തുന്നവരുടെ സഞ്ചാരപഥമാണ് വളരുന്നവരുടെ ഭ്രമണപഥം. വഴികളേതെന്നോ അവ തമ്മിലുള്ള വ്യത്യാസ മെന്തെന്നോ തിരിച്ചറിയാ നാകാത്ത പ്രായത്തിൽ ആരു വഴിയൊരു ക്കി എന്നത് ഓരോരുത്തരുടെയും ജീവിതത്തെ സ്വാധീനിക്കുന്നുണ്ട്. വഴിപിഴച്ച ജീവിതങ്ങളും വഴിത്തിരിവുണ്ടായ ജീവിതങ്ങളുമുണ്ട്. വ്യത്യാസം എവിടെ വളർന്നു എന്നതും ആരുടെകൂടെ വളർന്നു എന്നതുമാണ്. പടർന്നുകയറുന്ന വള്ളിക്കു താങ്ങായി നിൽക്കുന്ന മരം അടിത്തറ നൽകണം, ആത്മവിശ്വാസം പകരണം. 

 

വളഞ്ഞു നിൽക്കുന്ന മരത്തിൽ പടരുന്ന വള്ളിയിലും ആ വളവു രൂപപ്പെടും. പിച്ചവയ്ക്കുന്ന കാലത്തു സ്വാംശീകരിച്ച ശീലങ്ങളെയും ചിന്തകളെയും മറികടക്കാൻ പ്രായത്തിന്റെ പക്വതകൊണ്ടുപോലും കഴിയണമെന്നില്ല. വളർത്തുന്നവർ സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. കൂടെ വളരുന്നവർക്ക് കണ്ടും കേട്ടും അനുകരിച്ചും പഠിക്കാൻ കഴിയുന്ന എന്തൊക്കെ കാര്യങ്ങൾ തന്നിലുണ്ട്, തന്റെ കൂടെ വളരുന്നവരുടെ രൂപവും ഭാവവും എന്താകും, ആദ്യകാലത്ത് നൽകുന്ന തണൽ പിൽക്കാലത്തു തന്റേടമായി പരിണമിക്കുമോ, ശരിവഴികളും തനിവഴികളും തന്റെ പരിപാലനത്തിലും ഉയർന്നുവരുമോ? ഓരോ വിശുദ്ധനിലും അയാളെ വളർത്തിയവരുടെ കയ്യൊപ്പുണ്ട്, ഓരോ കുറ്റവാളിയിലും അയാളെ പരിപാലിച്ചവരുടെ അടയാളങ്ങളുമുണ്ട്.

 

Content Summary : Why do some people never mature even in adulthood?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com