നന്നായി പഠിച്ചവർക്ക് 80 മാർക്ക് ഉറപ്പ്: വലയ്ക്കാതെ ഖാദി ബോർഡ് എൽഡി ക്ലാർക്ക് നാലാംഘട്ട പ്രിലിമിനറി
Mail This Article
ഖാദി ബോർഡിലേക്കുള്ള എൽഡി ക്ലാർക്ക് പരീക്ഷയുടെ നാലാംഘട്ട പ്രിലിമിനറി പരീക്ഷ കഴിഞ്ഞു. ഒന്ന്, രണ്ട് ഘട്ടങ്ങളുടെ അതേ നിലവാരത്തിലുള്ളതായിരുന്നു നാലാം ഘട്ടവും. അതേസമയം, മൂന്നാംഘട്ടത്തിലെ ചോദ്യങ്ങൾ ഇതിനെക്കാൾ കൂടിയ നിലവാരത്തിലുള്ളതായിരുന്നു. പ്രിലിമിനറി പരീക്ഷകൾ അവസാനിപ്പിക്കാൻ പിഎസ്‌സി തീരുമാനിച്ചതിൽ ആശ്വസിക്കാം.
നാലാം ഘട്ട പരീക്ഷയിൽ അഞ്ചോ ആറോ ചോദ്യങ്ങൾ ഒഴികെ ബാക്കിയെല്ലാം മുൻകാലത്തു വന്നതും ഉദ്യോഗാർഥികൾക്കു പരിചയമുള്ളതുമായ ചോദ്യങ്ങളായിരുന്നു. 100 ചോദ്യങ്ങളിൽ അറുപതും എസ്‌സിഇആർടിയുടെ പാഠപുസ്തകങ്ങളിൽനിന്നായിരുന്നു. മിക്കതും കോപ്പി പേസ്റ്റ് മട്ടിലുള്ളവ. ബ്രിട്ടിഷ് ഭരണം, ചൂഷണങ്ങൾ, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യാനന്തര ഇന്ത്യ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളെല്ലാം പാഠപുസ്തകങ്ങളിൽനിന്ന് അതേപടി പകർത്തിയവയായിരുന്നു. പാഠപുസ്തകങ്ങളുടെ സ്വാധീനം കഴിഞ്ഞ പരീക്ഷയിലും ഉണ്ടായിരുന്നു. ഒറ്റ വായനയിൽ എളുപ്പമെന്നു തോന്നുമെങ്കിലും ചില ചോദ്യങ്ങൾ ആശയക്കുഴപ്പമുണ്ടാക്കി.
വൈവിധ്യങ്ങളുടെ ഇന്ത്യ, ഇന്ത്യൻ ഭൂമിശാസ്ത്രം, തുടങ്ങിയ പാഠഭാഗങ്ങളിൽനിന്ന് ഒട്ടേറെ ചോദ്യങ്ങളുണ്ടായിരുന്നു. പത്താം ക്ലാസിലെ ഹിസ്റ്ററി, ജ്യോഗ്രഫി പാഠപുസ്തകങ്ങളിൽനിന്ന് ഏറെ ചോദ്യങ്ങളുണ്ടായി. പാഠപുസ്തകങ്ങൾ ആഴത്തിൽ പഠിക്കണമെന്നു പല ചോദ്യങ്ങളും വ്യക്തമാക്കുന്നു.
മാത്‌സ് ആൻഡ് മെന്റൽ എബിലിറ്റി കടുപ്പമായിരുന്നില്ല. 12-13 മാർക്ക് ആർക്കും ലഭിക്കും.
ശരാശരി ഉദ്യോഗാർഥികളെ സംബന്ധിച്ച് 25 ചോദ്യങ്ങൾ വിട്ടുകളഞ്ഞാലും കുറച്ച് നെഗറ്റീവ് മാർക്ക് ഒഴിവാക്കിയാലും 60-70 മാർക്ക് നേടാം. നന്നായി പഠിച്ച ഉദ്യോഗാർഥികൾക്ക് 80 മാർക്ക് വാങ്ങാൻ പ്രയാസമില്ല. നാലു ഘട്ട പരീക്ഷകളും കഴിഞ്ഞെങ്കിലും കട്ട്ഓഫ് മാർക്കിനെക്കുറിച്ച് ഒന്നും പറയാനാവില്ല. സ്റ്റാൻഡേഡൈസേഷനും നോർമലൈസേഷനും കഴിഞ്ഞശേഷമേ കട്ട്ഓഫ് മാർക്ക് എത്രയാണെന്നു പറയാനാകൂ.