എൻജി.എൻട്രൻസ് പരീക്ഷയിൽ ഒഴിവാക്കിയ പാഠഭാഗങ്ങളും; വിദ്യാർഥികൾ വലയും
Mail This Article
തിരുവനന്തപുരം : ഹയർസെക്കൻഡറി പരീക്ഷയ്ക്ക് ഒഴിവാക്കിയ പാഠഭാഗങ്ങൾ എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തിയത് പ്രത്യേക പരിശീലനം നേടാത്ത വിദ്യാർഥികൾക്കു ദോഷം ചെയ്യുമെന്നു പരാതി. ഒഴിവാക്കിയ പാഠഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് കഴിഞ്ഞ 27ന് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് വിജ്ഞാപനം ചെയ്തത്.
ഇതു സംബന്ധിച്ച് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ഒട്ടേറെ പരാതികളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എൻട്രൻസ് കോച്ചിങ് നേടുന്ന വിദ്യാർഥികളെ സിലബസ് പൂർണമായും പഠിപ്പിക്കും എന്നതിനാൽ അവർക്ക് ഇത് പ്രശ്നമാകില്ല.സ്കൂളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽപരീക്ഷ എഴുതാൻ പോകുന്നവർക്കാണ് പ്രശ്നം ആകുക. ഒഴിവാക്കിയ പാഠഭാഗങ്ങൾ പ്രവേശന പരീക്ഷയുടെ സിലബസിൽ ഉൾപ്പെടുത്തരുത് എന്ന് എസ്‍സിഇആർടി അധികൃതർ ആവശ്യപ്പെട്ടിരുന്നതായി അറിയുന്നു. സർക്കാർ മുൻകയ്യെടുത്താൽ ഇനി വേണമെങ്കിലും സിലബസിന്റെ കാര്യത്തിൽ ഭേദഗതി വരുത്തി ഉത്തരവ് ഇറക്കാൻ സാധിക്കും.
ഇത്തവണ പരീക്ഷ പൂർത്തിയാക്കാൻ 10 സെഷൻ എങ്കിലും വേണ്ടി വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒഴിവാക്കിയ പാഠഭാഗങ്ങളിൽ നിന്നു കൂടുതൽ ചോദ്യങ്ങൾ വന്നാൽ സാധാരണക്കാരായ വിദ്യാർഥികൾ ബുദ്ധിമുട്ടും. പ്രവേശന പരീക്ഷയ്ക്ക് ചോദ്യം തയാറാക്കുന്ന ജോലികളും മറ്റും തുടങ്ങിയോ എന്നു വ്യക്തമല്ല.
അതേ സമയം, വ്യത്യസ്ത ബോർഡുകളിൽ ഹയർ സെക്കൻഡറിക്കു പഠിച്ചവർ എഴുതുന്ന മത്സര പരീക്ഷകൾക്ക് പ്രത്യേക സിലബസ് നിശ്ചയിക്കുന്നതിൽ അസ്വാഭാവികത ഇല്ലെന്നും നീറ്റ് എഴുതുന്നവർക്ക് പ്രത്യേക സിലബസ് ആണ് ഉള്ളതെന്നും വാദം ഉണ്ട്. ഏതെങ്കിലും ബോർഡിന്റെ സിലബസ് മാത്രം മത്സര പരീക്ഷയുടെ സിലബസ് ആയി നിശ്ചയിക്കുന്നത് ആ ബോർഡിൽ പഠിച്ചവരെ സഹായിക്കുന്നതിനു തുല്യം ആണെന്നും ഇവർ വാദിക്കുന്നു.