ADVERTISEMENT

തിരുവനന്തപുരം: മൂന്നു പതിറ്റാണ്ട് പിന്നിടുന്ന കിന്‍ഫ്ര (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്‌ട്രെക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ) കഴിഞ്ഞ മൂന്നു വര്‍ഷ കാലയളവിൽ കേരളത്തിൽ സൃഷ്ടിച്ചത് 27335 തൊഴിലവസരങ്ങൾ. 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം കേരളത്തിലേക്ക് കൊണ്ടുവരാനും ഈ കാലയളവില്‍ കോര്‍പ്പറേഷന് സാധിച്ചു. 419 വ്യവസായ യൂണിറ്റുകൾക്കായി 211 ഏക്കർ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് സ്ഥലവും അനുവദിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്. കിന്‍ഫ്ര ഇതുവരെ കേരളത്തിൽ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവര്‍ഷംകൊണ്ട് നേടാനായതാണെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. 2016-21 കാലയളവിലെ നേട്ടത്തിന് അടുത്തെത്താനും ഈ മൂന്നു വര്‍ഷംകൊണ്ട് സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.  മൂന്നു പതിറ്റാണ്ടുകൊണ്ട് വിവിധ മേഖലകളിലായി 31 വ്യവസായ പാർക്കുകള്‍ സ്ഥാപിച്ച കിൻഫ്ര ആകെ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 6500 കോടിയോളം സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.  

കേന്ദ്ര സര്‍ക്കാരിന്റെ കൊച്ചി-ബാംഗ്ലൂർ വ്യാവസായിക ഇടനാഴിക്കായി രണ്ട് നോഡുകളിലായി 1273 ഏക്കർ ഭൂമി ഏറ്റെടുക്കാന്‍ സാധിച്ചത് ചരിത്ര നേട്ടമാണെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.  ഇതിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപവും ഏകദേശം 22,000 നേരിട്ടും 80,000 പരോക്ഷ തൊഴിലവസരങ്ങളും പാലക്കാട് നോഡിൽ പ്രതീക്ഷിക്കുന്നുണ്ട്. എറണാകുളത്തെ ഗിഫ്റ്റ് സിറ്റിയിൽ 3000 കോടി രൂപയുടെ നിക്ഷേപവും 10,000 പേര്‍ക്ക് നേരിട്ടും 20,000 പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങളും പ്രതീക്ഷിക്കുന്നു. സംസ്ഥാന ഖജനാവിന് പ്രതിവർഷം 600 കോടിയോളം വരുമാനവും ഇതില്‍നിന്ന് പ്രതീക്ഷിക്കുന്നുണ്ട്.

ടി.സിഎസ്, ടാറ്റ എലക്സി, വി-ഗാര്‍ഡ്, അഗാപ്പെ ഡയഗ്നോസ്റ്റിക്സ്, ഹൈക്കണ്‍, വിന്‍വിഷ് ടെക്നോളജീസ്, ട്രാന്‍സ്- ഏഷ്യന്‍ ഷിപ്പിംഗ് കമ്പനി, ജോളികോട്സ്, ഡി-സ്പേസ്, ജെന്‍ റോബോട്ടിക്സ് തുടങ്ങിയ പ്രമുഖ കമ്പനികൾക്ക് ഭൂമിയും ബിൽറ്റ്-അപ്പ് സ്ഥലങ്ങളും അനുവദിക്കാൻ കിന്‍ഫ്രയ്ക്ക് കഴിഞ്ഞതായി മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് പറഞ്ഞു. രാമനാട്ടുകരയിലെ അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്, തൊടുപുഴയിലെ സ്പൈസസ് പാർക്ക്, കൊച്ചി കാക്കനാട് ഇന്റർനാഷണൽ എക്സിബിഷൻ കം കൺവെൻഷൻ സെന്റർ (ഐഇസിസി), തിരുവനന്തപുരത്തെ കിൻഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാർക്കില്‍ ഒമ്പത് നിലകളിലായി നിര്‍മിച്ച് ടാറ്റ എലക്സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച അത്യാധുനിക ഐടി കെട്ടിടത്തിന്റെ ആദ്യ ഘട്ടം, മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര ടെക്നോ ഇൻഡസ്ട്രിയൽ പാർക്കില്‍ ഐടി/ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കുവേണ്ടി അനുവദിച്ച ഒരു ലക്ഷം ചതുരശ്ര അടി ബിൽറ്റ്-അപ്പ് ഏരിയയുള്ള സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി (നിയോസ്പേസ് രണ്ട്) തുടങ്ങിയവയും കിന്‍ഫ്രയുടെ സമീപകാല നേട്ടങ്ങളാണ്.

പതിനായിരത്തോളം ജീവനക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ഇലക്ട്രോണിക് ഹാർഡ്‌വെയർ, ഐടി/ഐടി അനുബന്ധ സേവനങ്ങള്‍ക്കായി 700 കോടി രൂപ മുതൽമുടക്കിൽ കാക്കനാട് ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലെ 36.84 ഏക്കർ സ്ഥലത്ത് സ്ഥാപിക്കുന്ന ടിസിഎസ് ഇന്നൊവേഷൻ പാർക്കിനും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഡിജിറ്റല്‍ സര്‍വ്വകലാശാല ഒറ്റപ്പാലം ഡിഫന്‍സ് പാര്‍ക്കില്‍ 10 ഏക്കര്‍ സ്ഥലത്ത് സ്ഥാപിക്കുന്ന ഗ്രാഫീന്‍ പാര്‍ക്കിനും സ്ഥലം അനുവദിച്ചുകഴിഞ്ഞു. മട്ടന്നൂരിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി, കൊച്ചിയിലെ പെട്രോകെമിക്കൽ പാർക്കും ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററും, തിരുവനന്തപുരത്തെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രണ്ടാം ഘട്ടവും യൂണിറ്റി മാളും, പാലക്കാട്ടെയും കൊച്ചിയിലേയും ഇൻഡസ്ട്രിയൽ വാട്ടർ സപ്ലൈ പദ്ധതി എന്നിവ നടപ്പാക്കല്‍ ഘട്ടത്തിലാണ്.

രാജ്യത്തെ വ്യവസായ പാർക്കുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ ഇൻഡസ്ട്രിയൽ പാർക്ക് റേറ്റിംഗ് സിസ്റ്റത്തില്‍ കിൻഫ്രയുടെ കൊച്ചി ഹൈടെക് പാര്‍ക്ക്, പാലക്കാട് മെഗാ ഫുഡ് പാര്‍ക്ക്, കഴക്കൂട്ടം ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്ക്, മഴുവന്നൂരിലെ ചെറുകിട വ്യവസായ പാര്‍ക്ക്, കഞ്ചിക്കോട്ടെ ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രിയൽ പാർക്ക് എന്നീ അഞ്ച് പാർക്കുകൾ ദക്ഷിണമേഖലയിൽ മികവില്‍ ഒന്നാമതെത്തിയത് കിന്‍ഫ്രയുടെ പ്രവര്‍ത്തന മികവിന്റെ തെളിവാണെന്ന് എം.ഡി: സന്തോഷ് കോശി തോമസ് ചൂണ്ടിക്കാട്ടി.

English Summary:

KINFRA Creates 27,335 Jobs in Kerala in Just Three Years: A Major Boost to State's Economy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com