ADVERTISEMENT

കാനഡയിൽ മാനുകളെ കൊന്നൊടുക്കി അപൂർവ രോഗം. ക്രോണിക് വേസ്റ്റിങ് ഡിസീസ് എന്നാണ് മാനുകളിലെ ഈ രോഗത്തിനു ശാസ്ത്രജ്ഞർ നൽകിയിരിക്കുന്ന പേര്. ആൽബെർട്ട, സസ്‌കാചെവൻ എന്നീ കനേഡിയൻ പ്രവിശ്യകളിലാണു മാൻകൂട്ടങ്ങൾക്കിടയിൽ വൈറസ് പടർന്നു പിടിക്കുന്നത്. വളരെ ഉയർന്ന വ്യാപനശേഷിയുള്ള രോഗബാധയായാണു ക്രോണിക് വേസ്റ്റിങ് ഡിസീസ് വിലയിരുത്തപ്പെടുന്നത്. 1960ൽ ലബോറട്ടറിയിൽ സൂക്ഷിച്ച ഒരു മാനിലാണ് ആദ്യമായി ഈ രോഗം കണ്ടെത്തപ്പെട്ടത്. യുഎസിലെ കൊളറാഡോയിൽ 1981ലും ഈ ക്രോണിക് വേസ്റ്റിങ് ഡിസീസ് വന്യജീവികളിൽ കണ്ടെത്തപ്പെട്ടിരുന്നു.

 

പിന്നീട് യുഎസിലും കാനഡയിലുമായി 26 ഇടങ്ങളിൽ ഈ ക്രോണിക് വേസ്റ്റിങ് ഡിസീസ് കണ്ടെത്തപ്പെട്ടിരുന്നു. രോഗബാധിതരായ മാനുകളുടെ ഇറച്ചി ഭക്ഷിക്കുന്നവരിലേക്ക് ഈ രോഗം പടരാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ മാനുകളെ വേട്ടയാടി ഭക്ഷിക്കുന്നവരിലേക്ക് ഈ രോഗം പടർന്നേക്കാം. യുഎസിന്റെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ(സിഡബ്ല്യുസി) ഇതു സംബന്ധിച്ച സുരക്ഷാ മാർഗനിർദേശങ്ങൾ വേട്ടക്കാർക്കു നൽകിയിട്ടുണ്ട്. മനുഷ്യരിൽ ഈ രോഗം ഇതുവരെ ബാധിച്ചതായി കണ്ടെത്തിയിട്ടില്ല. എന്നാൽ പരീക്ഷണത്തിന്റെ ഭാഗമായി കുരങ്ങൻമാരിൽ ഈ രോഗം വന്നതായി ശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ മനുഷ്യരിലേക്കും ഇതു പടരാനുള്ള സാധ്യത അവഗണിക്കാനാവില്ല.

 

പ്രയോണുകൾ എന്നറിയപ്പെടുന്ന പ്രോട്ടീനുകളാണ് ഈ രോഗത്തിനു കാരണം.വിസർജ്യം, മൂത്രം, രക്തം, ഉമിനീർ തുടങ്ങിയവയിലൂടെയാണ് പ്രയോണുകൾ മൃഗങ്ങളിൽ നിന്നു മൃഗങ്ങളിലേക്കു പടരുന്നതും രോഗവ്യാപനത്തിനു കാരണമാകുന്നതും. മാനുകളിൽ ഇത് അതിദ്രുതം ബാധിച്ചു വ്യാപിക്കാമെന്നും സിഡബ്ല്യുസി ശാസ്ത്രജ്ഞർ പറയുന്നു. വൈറസുകളോ ബാക്ടീരിയകളോ ഇരകളെ ആക്രമിക്കുമ്പോൾ അവയുടെ ശരീര കോശങ്ങളിലേക്ക് ഈ സൂക്ഷ്മജീവികൾ കടക്കുകയും ജനിതകപരമായ പ്രക്രിയകൾ ഉടലെടുക്കുകയും ചെയ്യും. എന്നാൽ പ്രയോണുകൾ പ്രോട്ടീനുകൾ മാത്രമാണ്. ഇവയ്ക്ക് ജീനുകളില്ല. സാധാരണ രീതിയിൽ സൂക്ഷ്മകോശജീവികൾ മൂലമുണ്ടാകുന്ന രോഗങ്ങളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്ന പ്രധാനസംഗതി ഇതാണ്.

മാഡ് കൗ ഡിസീസസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന രോഗമാണ് ഇത്. മനുഷ്യരെയും ബാധിക്കാവുന്ന ക്രൂസ്‌ഫെൽഡ്റ്റ് ജാക്കോബ് ഡിസീസ്, ചെമ്മരിയാടുകളെ ബാധിക്കുന്ന സ്‌ക്രാപ്പി തുടങ്ങിയവയൊക്കെ ഈ വിഭാഗത്തിൽ വരുന്ന രോഗങ്ങളാണ്.

 

സോംബി രോഗമെന്നും ക്രോണിക് വേസ്റ്റിങ് ഡിസീസ് അറിയപ്പെടുന്നു. ഇതു ബാധിക്കപ്പെടുന്ന മാനുകൾക്ക് പരിസരബോധം നഷ്ടമാകും. മനുഷ്യരോ, വേട്ടക്കാരായ മൃഗങ്ങളോ സമീപമെത്തിയാലോ ഇവ ഭയക്കുകയോ ഓടി രക്ഷപ്പെടുകയോ ചെയ്യില്ല. അതു പോലെ തന്നെ സ്ഥലകാലഭ്രംശം, വിഷാദം, വായിലൂടെ ഉമിനീർ ഒലിക്കൽ, പരാലിസിസ്, പൊടുന്നനെയുള്ള സ്വഭാവമാറ്റം എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്. പ്രയോണുകൾ ബാധിച്ച് ചിലപ്പോൾ മൂന്നു വർഷത്തിനു ശേഷമൊക്കെയാകും രോഗബാധ ഉടലെടുക്കുന്നത്. മാനുകളാണ് ഈ രോഗത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഇരകളെങ്കിലും മറ്റ് ഒട്ടേറെ മൃഗങ്ങളിൽ ഇവ കാണപ്പെടാം. ഈ രോഗബാധ ഉടലെടുക്കുന്ന ഒരു പ്രദേശത്ത് ഒട്ടേറെക്കാലം ഈ രോഗം നിലനിൽക്കാനും സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോർവെ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്.

 

English Summary: Mysterious ‘Zombie disease’ is killing deer in Canada

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com