ADVERTISEMENT

ഇതുവരെ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലുപ്പമുള്ള വാൽനക്ഷത്രം ഭൂമി സ്ഥിതി ചെയ്യുന്ന മേഖലയിലേക്കുള്ള യാത്രയിലാണെന്ന് നാസയുടെ ഹബ്ബിൾ സ്‌പേസ് ടെലിസ്‌കോപ് കണ്ടെത്തി. 500 ട്രില്യൻ ടൺ ഭാരവും 137 കിലോമീറ്റർ വീതിയുമുള്ള വാൽനക്ഷത്രം മണിക്കൂറിൽ 36 കിലോമീറ്റർ വേഗത്തിലാണു സഞ്ചരിക്കുന്നത്. 2031ൽ ആയിരിക്കും വാൽനക്ഷത്രം ഭൂമിക്ക് ഏറ്റവും സമീപത്തെത്തുക. ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ല. അപ്പോഴും ഭൂമിയും ശനിഗ്രഹവും തമ്മിലുള്ള ദൂരത്തിനു സമാനമായ ദൂരത്താകും ഇതു സ്ഥിതി ചെയ്യുന്നത്. 30 ലക്ഷം വർഷങ്ങൾ എടുത്താണ് ഈ വാൽനക്ഷത്രം സൗരയൂഥത്തെ ഒരു തവണ വലംവയ്ക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.

 

2010ലാണ് ഈ വാൽനക്ഷത്രം ആദ്യമായി ദൃശ്യമായത്. ബെർനാഡിനെല്ലി ബേൺസ്റ്റീൻ കോമറ്റെന്നാണ് വാൽനക്ഷത്രത്തിനു നൽകിയിരിക്കുന്ന പേര്. ആദ്യമായി കണ്ടെത്തിയപ്പോൾ സൂര്യനിൽ നിന്നു 500 കോടിയോളം കിലോമീറ്റർ അകലെയാണു വാൽനക്ഷത്രം സ്ഥിതി ചെയ്തത്. എന്നാൽ ഇപ്പോഴാണ് ഇതിന്റെ വലുപ്പം വളരെ കൃത്യമായി ശാസ്ത്രജ്ഞർക്കു മനസ്സിലാക്കാൻ പറ്റിയത്. സാധാരണ വാൽനക്ഷത്രങ്ങളെ അപേക്ഷിച്ച് വളരെ തിളക്കമേറിയതാണ് ഈ വാൽനക്ഷത്രമെന്ന് കലിഫോർണിയ സർവകലാശാലയിലെ പ്ലാനറ്ററി സയൻസ് ആൻഡ് ആസ്‌ട്രോണമി വിഭാഗം പ്രഫസറായ ഡേവിഡ് ഹെവിറ്റ് പറഞ്ഞു.

 

വ്യാഴം മുതൽ തുടങ്ങുന്ന സൗരയൂഥത്തിലെ വമ്പൻ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പ്രവർത്തനങ്ങളാൽ ഈ വാൽനക്ഷത്രം സൗരയൂഥത്തിലെ ഊർട്ട് ക്ലൗഡ് മേഖലയിലേക്കു ആദിമകാലത്ത് മാറ്റപ്പെട്ടതാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഭൂമിയിൽ നിന്നു നമുക്ക് ദൃശ്യമാകാത്ത ഒട്ടേറെ വാൽനക്ഷത്രങ്ങളുണ്ട്. അവയെപ്പറ്റിയുള്ള പഠനത്തിന് ഈ വാൽനക്ഷത്രം സഹായകമായേക്കും. 1950ൽ ഡച്ച് ജ്യോതിശാസ്ത്രജ്ഞനായ ജാൻ ഊർട്ടാണു ഊർട്ട് ക്ലൗഡ് മേഖലയെപ്പറ്റി ആദ്യമായി സിദ്ധാന്തം പുറത്തിറക്കിയത്.

 

ഛിന്നഗ്രഹങ്ങൾ പാറയോ ലോഹമോ കൊണ്ടുനിർമിതമായ ബഹിരാകാശ വസ്തുക്കളാണ്. എന്നാൽ വാൽനക്ഷത്രങ്ങളിൽ പാറയ്‌ക്കൊപ്പം തന്നെ വിവിധ വാതകങ്ങളും പൊടിപടലങ്ങളുമൊക്കെ തണുത്തുറഞ്ഞ രീതിയിൽ അടങ്ങിയിട്ടുണ്ട്. ഇവ സൂര്യനു സമീപമെത്തുമ്പോൾ വാതകങ്ങൾ ചൂടായി പുറത്തേക്കു പോകുകയും വാലു പോലെ ഘടന പ്രത്യക്ഷപ്പെടുകയും ചെയ്യും.

1990സാണു നാസ തങ്ങളുടെ വിഖ്യാത ബഹിരാകാശ ടെലിസ്‌കോപ്പായ ഹബ്ബിൾ വിക്ഷേപിച്ചത്. പ്രശസ്ത അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ എഡ്വിൻ ഹബ്ബിളിന്‌റെ പേരാണു നൽകിയത്. ഇന്‌റർസ്റ്റെല്ലാർ വസ്തുക്കളെപ്പറ്റിയും വ്യാഴം, ശനി ഗ്രഹങ്ങളുടെ ചന്ദ്രൻമാരെപ്പറ്റിയുമെല്ലാം നിർണായക വിവരങ്ങൾ ഈ ടെലിസ്‌കോപ് നൽകിയിരുന്നു. മുപ്പതു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ഇതിഹാസതുല്യമായ ബഹിരാകാശ ടെലിസ്‌കോപ്പിനു പിൻഗാമിയായി പാർക്കർ സ്‌പേസ് പ്രോബ് എന്ന മറ്റൊരു ശക്തമായ ടെലിസ്‌കോപ് നാസ അടുത്തിടെ അയച്ചിരുന്നു.

 

English Summary: t's heading our way! NASA confirms largest comet ever has been detected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com