കീടനാശിനി കലർന്ന വെള്ളം കുടിച്ചു; ചലനമറ്റ പാമ്പിനെ സിപിആർ നൽകി രക്ഷിച്ച് പൊലീസ്
Mail This Article
കീടനാശിനി കലർത്തിയ വെള്ളം കുടിച്ച് ചലനമറ്റ നിലയിലായ പാമ്പിന് സിപിആർ നൽകി രക്ഷിച്ച് പൊലീസുകാരൻ. പാമ്പിനെ കൈയിലെടുത്ത് ജീവനുണ്ടോയെന്ന് നോക്കിയ പൊലീസുകാരൻ പിന്നീട് കൃത്രിമശ്വാസം നൽകുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മധ്യപ്രദേശിലെ നർമദാപുരത്ത് ആണ് സംഭവം.
ഒരു റസിഡൻഷ്യൽ കോളനിയിലെ പൈപ്പ് ലൈനിൽ കയറിയ പാമ്പിനെ പുറത്തിറക്കാൻ അന്തേവാസികൾ കീടനാശിനി കലർന്ന വെള്ളം പൈപ്പിൽ ഒഴിക്കുകയായിരുന്നു. പാമ്പ് പുറത്തേക്ക് വന്നെങ്കിലും അതിന്റെ ആരോഗ്യനില മോശമായിതുടർന്നു. തുടർന്ന് ആളുകൾ പൊലീസിനെ വിളിക്കുകയായിരുന്നു. സ്ഥലത്തെത്തിയ അതുൽ ശർമ എന്ന കോൺസ്റ്റബിൾ പാമ്പിനെ കൈയിലെടുത്ത് പരിശോധിച്ചു. അദ്ദേഹം പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ ആൾ കൂടിയാണ്.
ജീവനുണ്ടോയെന്ന് പാമ്പിന്റെ ശരീരത്തിൽ ചെവിവച്ച് പരിശോധിച്ച ശേഷം കൃത്രിമശ്വാസം നൽകി. ശുദ്ധജലം കൊണ്ട് പാമ്പിന്റെ വായഭാഗം കഴുകി. കുറച്ചുസമയം ഇത് തുടർന്നതോടെ പാമ്പിന് ജീവൻ വന്നു. ചെറുതായി ഇളകി തുടങ്ങിയതോടെ ആളുകൾ കൈയടിച്ച് പൊലീസുകാരനെ അഭിനന്ദിച്ചു. കഴിഞ്ഞ പതിനഞ്ചു വർഷത്തിൽ 500 പാമ്പുകളെയാണ് അതുൽ രക്ഷിച്ചത്.