‘ഇത് ആനയാണ്, എത്ര പരിചയമുണ്ടെങ്കിലും ഒന്നാം പാപ്പാനില്ലാതെ അടുത്തുപോയാൽ ചുരുട്ടിയെറിയും’
![elephant ആനയും പാപ്പാനും (Photo Contributor: Jimmy Kamballur/ Shutterstock)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
വെള്ളം നൽകാമെന്ന് കരുതിയാണ് രണ്ടാം പാപ്പാൻ രതീഷ് ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ തളച്ച കെട്ടുംതറിയിലെത്തിയത്. എന്നാൽ ആന രതീഷിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 28 വർഷം തളച്ചിട്ട ശേഷം കഴിഞ്ഞ മാസം കെട്ടഴിച്ച നടത്തിയ ആക്രമണം ഏവരെയും ഞെട്ടിച്ചു. എന്നാൽ ഏതൊരു ആനയും ഈ സാഹചര്യത്തിൽ അക്രമാസക്തമാകുമെന്ന് ആന ചികിത്സാ വിദഗ്ധൻ ഡോ.പി.ബി. ഗിരിദാസ് മനോരമ ഓൺലൈനോട് പറഞ്ഞു. ഒന്നാം പാപ്പാനില്ലാതെ രതീഷ് ആനയുടെ അടുത്തേക്ക് പോകാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
![chandrasekharanratheesh ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ 28 വർഷത്തിന് ശേഷം അഴിച്ച് പുറത്തിറക്കിയപ്പോൾ എടുത്ത ചിത്രം. കുത്തേറ്റു മരിച്ച പാപ്പാൻ രതീഷാണ് ആനപ്പുറത്ത് ഇരിക്കുന്നത്. ഒന്നാം പാപ്പാൻ ബൈജു താഴെ. (ഫയൽ ചിത്രം).](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
‘‘എല്ലാ ആനകൾക്കും അവരുടേതായ കംഫർട്ട് സോൺ ഉണ്ട്. അതിനകത്ത് ഒന്നാം പാപ്പാന് മാത്രമേ അനുമതിയുള്ളൂ. ഒന്നാം പാപ്പാന്‍ അടുത്തുനിൽക്കുമ്പോൾ രണ്ടാം പാപ്പാന് എന്തും ചെയ്യാം. പക്ഷേ ഇവിടെ അങ്ങനെയല്ല സംഭവിച്ചത്. രണ്ടാം പാപ്പാൻ അമിത സ്വാതന്ത്ര്യത്തോടെ കയറിച്ചെന്നത് ആനയ്ക്ക് ഇഷ്ടമായില്ല. ചന്ദ്രശേഖരൻ ഇതിനുമുൻപ് ആരെയും കൊന്നിട്ടില്ലെന്നും കൂടി നാം അറിയേണ്ടതുണ്ട്.’’– പി.ബി. ഗിരിദാസ് പറയുന്നു.
![pb-giridas pb-giridas](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=845&h=440)
‘സ്വാതന്ത്ര്യം ലഭിച്ചെന്ന് കരുതി അമിത സ്വാതന്ത്ര്യം ആകരുത്. രണ്ടാം പാപ്പാന്റെ ഭാഗത്ത് തെറ്റുണ്ട്. ആനയുടെ തുമ്പി കൈകാര്യം ചെയ്യുന്ന ഭാഗത്തേക്ക് കടന്നുകയറാൻ പാടില്ല. അവിടേക്ക് ഒന്നാം പാപ്പാന് മാത്രമേ അനുമതിയുള്ളൂ. തന്റെയടുത്ത് ആരാണ് നിൽക്കേണ്ടതെന്ന് ആനയ്ക്ക് കൃത്യമായി അറിയാം. അവർക്ക് ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും തിരിച്ചറിയാം. കുംഭത്തിൽ നീര് വന്ന ആനകള്‍ ഗുണമില്ലെന്നാണ് പൊതുവെ പറയാറുള്ളത്. അങ്ങനെയൊരു ഗണത്തിൽപ്പെട്ട ആനയാണ് ചന്ദ്രശേഖരൻ. ഒരുപാട് ആനകളെ ഞാൻ കണ്ടിട്ടുണ്ട്. എത്രപരിചയമുള്ള ആനയാണെങ്കിലും ഒരിക്കലും ഒന്നാം പാപ്പാനില്ലാതെ ആനയുടെ അടുത്തേക്ക് പോയിട്ടില്ല’’– ഗിരിദാസ് വ്യക്തമാക്കി.
നിലത്തിട്ട് കുത്തി, ചവിട്ടി വലിച്ചെറിഞ്ഞു
15 വർഷമായി പാപ്പാനായി ദേവസ്വം ആനത്താവളമായ പുന്നത്തൂർകോട്ടയിൽ ജോലി ചെയ്യുകയായിരുന്നു പാലക്കാട് കോങ്ങാട് പാറശേരി അയ്യപ്പൻകാവ് എ.ആർ.രതീഷിന് (കണ്ണൻകുട്ടി–34). ഒന്നാം പാപ്പാൻ കെ.കെ.ബൈജു അവധിയായതുകൊണ്ട് മൂന്നാം പാപ്പാൻ കെ.കെ.വിനീഷിനൊപ്പം രതീഷ് ആനയെ കെട്ടിയിരുന്ന തെക്കേപ്പറമ്പിലെ കെട്ടുംതറി വൃത്തിയാക്കാനായി എത്തി. വലിയ കോൽ ആനയുടെ ചെവിയിൽ ചാരിവച്ചു പിന്നിലേക്കു മാറുന്നതിനിടെ ആന രതീഷിനെ തുമ്പിക്കൈ കൊണ്ടു കോരിയെടുത്തു നിലത്തിട്ടു രണ്ടു തവണ കുത്തി. ചവിട്ടുകയും ചെയ്തു.
![chandrasekharan ഒന്നാംപാപ്പാൻ ബൈജു ചന്ദ്രശേഖരന് സമീപം, രണ്ടാംപാപ്പാൻ രതീഷ് ആനപ്പുറത്ത് (Photo: Facebook/kittu)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
സമീപത്തുണ്ടായിരുന്ന പാപ്പാന്മാർ ഓടിയെത്തി ബഹളം വച്ച് ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതോടെ ആന രതീഷിനെ വലിച്ചെറിയുകയായിരുന്നു. ഉടൻ തൃശൂർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.