ADVERTISEMENT

കൊതുകുശല്യം രൂക്ഷമായ നഗരമാണ് ന്യൂഡൽഹി. കഴിഞ്ഞ കുറച്ചുവർഷങ്ങളായി വലിയ വർധനയാണ് കൊതുകുകളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. ഇവ നിയന്ത്രിക്കാനായി തടാകങ്ങളിൽ ഗംബൂസിയ എന്നയിനം മത്സ്യങ്ങളെ ഇറക്കിയിരിക്കുകയാണ് അധികൃതർ. മോസ്‌ക്വിറ്റോഫിഷ് എന്നും അറിയപ്പെടുന്ന മീനാണു ഗംബൂസിയ. കൊതുകുകളുടെ കൂത്താടികളാണ് ഇവയുടെ ഇഷ്ടഭക്ഷണം. പണ്ട് ബറേലി, ബദ്വാൻ ജില്ലകളിൽ കൊതുകുജന്യ രോഗങ്ങൾ കൂടിയപ്പോൾ ഗംബൂസിയയെ ഇറക്കിയത് ലക്ഷ്യം കണ്ടിരുന്നു. ഒരു ഗംബൂസിയ ഒരു ദിവസം ഏകദേശം 100 കൂത്താടികളെ തിന്നുമെന്നാണു കണക്ക്. കൊതുകുകളുടെ പ്രജനനത്തിനു പ്രകൃതിദത്തമായ ഒരു നിവാരണമാർഗമാണ് ഈ മത്സ്യങ്ങളെന്ന് അധികാരികൾ പറയുന്നു.

മീൻ മുട്ടകൾ വെള്ളത്തിലേക്കിട്ടുകൊണ്ടാണ് ഗംബൂസിയകളെ ജലാശയങ്ങളിലെത്തിക്കുന്നത്. ഈ മുട്ടവിരിഞ്ഞെത്തുന്ന കുഞ്ഞുമത്സ്യം ഒരുമാസത്തിനുള്ളിൽ വലുതാകും. പിന്നെ ഇതിനു വലിയ വിശപ്പാണ്. കൂത്താടികളെ മാത്രമല്ല, മറ്റു പലതരം പ്രാണികളെയും ഇവ നിർലോഭം അകത്താക്കാറുണ്ട്. പരമാവധി 7 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്ന ചെറുമീനുകളായ ഇവയ്ക്ക് തീരെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ പോലും കഴിയുവാനാകും. ഇത്തരം ആഴം കുറഞ്ഞ ജലാശയങ്ങളാണു പൊതുവെ കൊതുകുകളുടെ പ്രഭവകേന്ദ്രം.

Read Also: വിഷത്തേളിനെ പിടിച്ച് നൂലിൽകെട്ടി വായിലും തലയിലും വച്ചു; വിഗ്രഹത്തിൽ ചാർത്തി: വിചിത്രമായ ആരാധന

ഗംബൂസിയ മത്സ്യം (Photo: Twitter/@tomer_ilan)
ഗംബൂസിയ മത്സ്യം (Photo: Twitter/@tomer_ilan)

ഇന്ത്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ഈ മീനുകളുടെ കൊതുകു നിവാരണ ശേഷി ഉപയോഗിക്കപ്പെടാറുണ്ട്. ലോകാരോഗ്യ സംഘടന തന്നെ ഇവയിൽ പഠനം നടത്തിയിരുന്നു.കലിഫോർണിയയിൽ മത്സ്യക്കുളമുണ്ടാക്കുന്നവർക്ക് ഗംബൂസിയ മത്സ്യങ്ങളെ അധികൃതർ സൗജന്യമായി കൊടുക്കാറുണ്ട്. മത്സ്യക്കുളത്തിൽ കൂത്താടികൾ പെറ്റു പെരുകാനുള്ള സാധ്യത ഇങ്ങനെ കുറയ്ക്കാൻ കഴിയും എന്നതിനാലാണിത്.

2014ൽ ചെന്നൈ കോർപറേഷൻ പരിധിയിലുള്ള 660 കുളങ്ങളിൽ ഗംബൂസിയ മത്സ്യങ്ങളെ ഇറക്കിയിരുന്നു. എന്നാൽ ചിലപ്പോൾ, ഗംബൂസിയയെ ഇറക്കുന്നത് കൂത്താടികളെ തിന്നു ജീവിക്കുന്ന തദ്ദേശീയ മത്സ്യങ്ങളെ നശിപ്പിക്കുമെന്നും വിദഗ്ധർ പറയുന്നു.

കൊതുകുകളുടെ ലാർവ  (Photo: Twitter/@tomer_ilan)
കൊതുകുകളുടെ ലാർവ (Photo: Twitter/@tomer_ilan)

പക്ഷേ ഗംബൂസിയകൾ ലോക ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നത് ഒരു വസ്തുത. 1920 മുതൽ 1950 വരെയുള്ള കാലയളവിൽ തെക്കൻ അമേരിക്കയിൽ മലേറിയ നിർമാർജനം ചെയ്യാൻ ഇവ ഉപകരിച്ചിരുന്നു. റഷ്യയിൽ കരിങ്കടൽ തീരത്തുള്ള സോച്ചി നഗരത്തിലും മലേറിയ രോഗത്തെ ചെറുക്കാൻ ഇവ സഹായിച്ചു. ഇതിന്റെ സ്മരണാർഥം മത്സ്യത്തിന്റെ പേരിൽ സ്മാരകവും സോച്ചിയിൽ പണിഞ്ഞിട്ടുണ്ട്.

2021ൽ ഉത്തർപ്രദേശ് നഗരമായ ഫിറോസാബാദിൽ ഡെങ്കിപ്പനി പൊട്ടിപ്പുറപ്പെട്ടിരുന്നു. കൊതുകുകളെ ചെറുക്കാനായി 25000 ഗംബൂസിയ മത്സ്യങ്ങളെ നഗരപരിധിയിലെ വിവിധ കുളങ്ങളിലും ജലാശയങ്ങളിലും ഇറക്കാൻ അധികൃതർ പദ്ധതിയിട്ടിരുന്നു.

Content Highlights: Gambusia Fish| New Delhi | Mosquito 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com