ADVERTISEMENT

ഒരുകാലത്ത് ഇന്ത്യന്‍ സ്‌കൂട്ടര്‍ വിപണി ഭരിച്ചിരുന്നത് ബജാജായിരുന്നെങ്കില്‍ ഇന്ന് ഐ.സി.ഇ സ്‌കൂട്ടര്‍ വിഭാഗത്തില്‍ ബജാജിന് ഒരു വാഹനം പോലുമില്ല. 2022ല്‍ അവതരിപ്പിച്ച ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ 30,000 യൂണിറ്റുകളാണ് കഴിഞ്ഞ വര്‍ഷം വിറ്റത്. ഇത് 2023ല്‍ ഇരട്ടിയാക്കാനൊരുങ്ങുകയാണ് കമ്പനി. ഈ ലക്ഷ്യത്തിനായി ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഇന്ധനക്ഷമതയിലും കമ്പനി വര്‍ധനവ് വരുത്തിയിരിക്കുകയാണ്.  

മൈലേജ് ഒറ്റയടിക്ക് 20 ശതമാനം കൂട്ടിയാണ് ബജാജിന്റെ ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ ഞെട്ടിക്കുന്നത്. നേരത്തെ ഒരൊറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ 108 കിലോമീറ്ററായാണ് വര്‍ധിച്ചിരിക്കുന്നത്. വിലകൂടുതലും മൈലേജ് കുറവുമാണെന്ന ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന പോരായ്മയാണ് ബജാജ് മാറ്റിയിരിക്കുന്നത്. 

മൈലേജില്‍ മാറ്റമുണ്ടായെങ്കിലും വാഹനത്തിന്റെ ബാറ്ററി ശേഷിയിലും പവര്‍ ഔട്ട് പുട്ടിലുമൊന്നും മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. 50.4 വോള്‍ട്ടിന്റെ 57.24 Ah ബാറ്ററിയാണ് വാഹനത്തിലുള്ളത്. 24.5 കിലോഗ്രാം ഭാരമുള്ള ബാറ്ററിക്ക് 2.884kWh ഊര്‍ജമാണ് പുറത്തുവിടാനാവുക. പുതിയ മോഡലില്‍ പരമാവധി 108 കിലോമീറ്റര്‍ ഒരുതവണ ചാര്‍ജു ചെയ്താല്‍ സഞ്ചരിക്കാനാകുമെന്ന് AIS 040 സര്‍ട്ടിഫൈ ചെയ്തു നല്‍കിയിട്ടുണ്ട്. ബാറ്ററി മാനേജ്‌മെന്റ് സോഫ്റ്റ്‌വെയറില്‍ വരുത്തിയ മാറ്റങ്ങള്‍ വഴിയാണ് ബജാജ് ഈ നിര്‍ണായക നേട്ടം കൈവരിച്ചതെന്നാണ് കരുതപ്പെടുന്നത്. 

ഏതര്‍ 450എക്‌സ്(146 കി.മീ), ഒല എസ്1 പ്രൊ(181 കി.മീ), ടി.വി.എസ് ഐക്യൂബ് എസ്(100 കി.മീ) എന്നിവയാണ് ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ പ്രധാന എതിരാളികള്‍. നേരത്തെ ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്ററായിരുന്നപ്പോള്‍ കൂട്ടത്തില്‍ ഏറ്റവും കുറഞ്ഞ മൈലേജെന്ന പേരുദോഷം ചേതക്കിനായിരുന്നു. ഇപ്പോള്‍ മൈലേജ് 108 കിലോമീറ്ററായി കൂടിയതോടെ ആ പേരുദോഷം നീങ്ങിയിട്ടുണ്ട്. 

നിലവില്‍ എതിരാളികളേക്കാള്‍ വില്‍പനയിലും പിന്നിലാണ് ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍. എന്നാല്‍ പുതിയ മാറ്റത്തോടെ ഇക്കാര്യത്തിലും മുന്നേറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷ. അതേസമയം ഇന്ധനക്ഷമതയിലുണ്ടായ മാറ്റം വിലയിലും പ്രതിഫലിക്കുമോ എന്ന കാര്യത്തില്‍ ബജാജ് സൂചന നല്‍കിയിട്ടില്ല. നാല് നിറങ്ങളില്‍ ലഭ്യമായ ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില ഒന്നര ലക്ഷത്തോളമാണ്.

English Summary: Bajaj Chetak e-scooter range to increase to 108 km

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com