വാഗൺ ആറിനെ ഹെലികോപ്റ്റർ ആക്കാൻ ശ്രമം; കാർ പിടിച്ചെടുത്ത് പൊലീസ്
Mail This Article
വാഹനങ്ങളിൽ മോഡിഫിക്കേഷൻ നടത്തുന്നത് നമ്മുടെ രാജ്യത്തു നിയമലംഘനമാണ്. എന്നാൽ വാഗൺ ആറിനെ ഹെലികോപ്റ്റർ രൂപത്തിലേക്ക് മാറ്റിയാലോ? കാര്യം നിയമലംഘനമാണെങ്കിലും ഉത്തർപ്രദേശിലെ രണ്ടു സഹോദരങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു അത്. കാറിനെ ഹെലികോപ്റ്റർ ആക്കിയ കാര്യമറിഞ്ഞു കാണാൻ നാട്ടുകാരും എത്തിയപ്പോൾ സംഗതി പോലീസിന്റെ ചെവിയിലെത്തി. രൂപമാറ്റം വരുത്തിയ കാർ പൊലീസ് സ്റ്റേഷനിലുമായി. അവസാനഘട്ട പണികൾ പൂർത്തിയാക്കാനിരിക്കെയായിരുന്നു വാഹനം പോലീസ് പിടിച്ചെടുത്തത്.
സഹോദരങ്ങൾ വാഗൺ ആറിന് കാര്യമായ മാറ്റങ്ങൾ തന്നെ വരുത്തിയിരുന്നു. വാഹനത്തിന്റെ മുകൾഭാഗത്ത് ഒരു റോട്ടർ സിസ്റ്റവും ഹെലികോപ്റ്ററിന്റെ വാലിനോടു സാമ്യം തോന്നുന്ന രീതിയിൽ പിൻഭാഗവും രൂപപ്പെടുത്തി. ഹബ്, റോട്ടർ ബ്ലേഡുകൾ എന്നിവയും സ്ഥാപിച്ചിരുന്നു. എന്നാൽ വാഹനത്തിന്റെ നിലവിലെ അവസ്ഥയിൽ ഇവ പ്രവർത്തിക്കാനുള്ള സാധ്യതയില്ല. സഹോദരങ്ങളുടെ ഈ ഉദ്യമത്തെക്കുറിച്ച് നാട്ടുകാരിൽനിന്ന് അറിഞ്ഞ പൊലീസ്, അനധികൃതമായി വാഹനത്തിനു മോഡിഫിക്കേഷൻ നടത്തിയെന്നും അത് ട്രാഫിക് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി രംഗത്തെത്തി.
വാഹനം പോലീസ് സ്റ്റേഷനിൽ എത്തിയതോടെ എക്സ് പ്ലാറ്റ്‌ഫോമിൽ ആരോ ഇതിന്റെ വിഡിയോ പങ്കുവച്ചു. ചുരുങ്ങിയ സമയം കൊണ്ട് പതിനായിരക്കണക്കിന് പേർ അതു കണ്ടു. നിരവധിപേർ ഇരുവരെയും അഭിനന്ദിച്ചുകൊണ്ടു കമന്റുകൾ എഴുതിയപ്പോൾ സുരക്ഷാനിയമങ്ങൾ പാലിക്കപ്പെടണമെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.