ADVERTISEMENT

രാജ്യത്തെ ഉൽപാദനവും വിൽപനയും അവസാനിപ്പിച്ചു മടങ്ങിയ യുഎസ് വാഹന നിർമാതാക്കളായ ഫോഡ് 3 വർഷത്തിനു ശേഷം തിരിച്ചുവരുന്നു. ചെന്നൈ മറൈമലൈനഗറിലെ 350 ഏക്കർ വിസ്തൃതിയുള്ള പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കമ്പനി തമിഴ്നാട് സർക്കാരിന് അപേക്ഷ (ലെറ്റർ ഓഫ് ഇന്റന്റ്) നൽകി. 

കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഫോഡ് ഇന്റർനാഷനൽ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് സ്ഥിരീകരിച്ചു. നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കമ്പനിയെ സംസ്ഥാനത്തേക്കു വീണ്ടും ക്ഷണിച്ചിരുന്നു. കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തിയായിരിക്കും നിർമാണം പുനരാരംഭിക്കുക. 830 കോടി രൂപയ്ക്കു ചെന്നൈ പ്ലാന്റ് വിൽക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് കരാർ റദ്ദാക്കുകയായിരുന്നു. 2,600 ജീവനക്കാർക്കു നഷ്ടപരിഹാരം നൽകുന്നതിലുള്ള തർക്കം ഇനിയും തീർന്നിട്ടുമില്ല.

എത്തുമോ എവറസ്റ്റ് ? 

ഇന്ത്യന്‍ വിപണിയില്‍ നിന്നും 2021ല്‍ നടത്തിയ ഫോഡിന്റെ പിന്‍വാങ്ങല്‍ കുതിപ്പിനു മുന്നോടിയായുള്ള പതുങ്ങലാണെന്ന് കരുതുന്നവര്‍ നിരവധിയാണ്. പലപ്പോഴായി തിരിച്ചുവരവിന്റെ സൂചനകള്‍ ഫോഡ് ഇന്ത്യയും നടത്തിയിരുന്നു. എന്‍ഡവര്‍ എസ്‌യുവി എവറസ്റ്റ് എന്ന പേരിലും റേഞ്ചര്‍ പിക്ക്അപ്പും ഇന്ത്യയില്‍ വീണ്ടും ഫോഡ് അവതരിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും സജീവമാണ്. 

ഫിഗോ, അസ്പയര്‍, ഇകോസ്‌പോര്‍ട് തുടങ്ങിയ ബജറ്റ് കാറുകളെ ഫോഡ് വീണ്ടും ഇന്ത്യയിലെത്തിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.ഫോഡിന്റെ ബജറ്റ് കാറുകളുടെ കാര്യത്തില്‍ ശുഭ സൂചനകളല്ല ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഇന്റേണല്‍ കംപല്‍ഷന്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന ചെറുകാറുകളുടെ അധ്യായം അവസാനിച്ചെന്നാണ് ഫോഡില്‍ നിന്നുള്ള അനൗദ്യോഗിക പ്രതികരണം. ടി 6 പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനങ്ങളേക്കാള്‍ വലിയ വാഹനങ്ങള്‍ മാത്രം രണ്ടാം വരവില്‍ ഫോഡില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാവും. എവറസ്റ്റ് എസ്‌യുവി, റേഞ്ചര്‍ പിക് അപ് ട്രക്ക് എന്നിവ ഫോഡിന്റെ ടി 6 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കപ്പെടുന്ന വാഹനങ്ങളാണ്.

ഇതുവരെ എന്‍ഡവറിന്(എവറസ്റ്റ്) താഴെ ഒരു മോഡലിനെക്കുറിച്ചും ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നതിനെക്കുറിച്ച് ഫോഡ് ഒരു സൂചനയും നല്‍കിയിട്ടില്ല. ചെറുകാറുകള്‍ ഇന്ത്യയില്‍ വീണ്ടും എത്തില്ലെന്നു കൂടിയാണ് ഇതിലൂടെ ഫോഡ് പറയുന്നത്. ഇതോടെ ഇന്ത്യയിലെ ഫോഡിന്റെ ജനകീയ വാഹനങ്ങളായ ഇകോസ്‌പോര്‍ട്, ഫിഗോ, അസ്പയര്‍ എന്നിവ വീണ്ടും ഷോറൂമുകളിലെത്തില്ല.കുറഞ്ഞ ലാഭം കൂടുതല്‍ കാറുകള്‍ വിറ്റ് മറികടക്കുന്ന ഇന്ത്യന്‍ വിപണിയിലെ രീതികളും ഇറക്കുമതിയിലെ നിയന്ത്രണങ്ങളും എന്‍ജിന്‍ കരുത്തിനേക്കാളും പ്രകടനത്തേക്കാളും ഇന്ധനക്ഷമതയോടുള്ള ഇന്ത്യക്കാരുടെ പ്രിയവുമെല്ലാം ഫോഡിന് ഇന്ത്യയെ പിന്നോട്ടടിച്ചിരുന്നു. 2021ല്‍ പിന്‍വാങ്ങിയെങ്കിലും ഒരിക്കലും ഇന്ത്യന്‍ വിപണിയില്‍ നിന്നും ഫോഡ് പൂര്‍ണമായും പിന്മാറുകയും ചെയ്തിരുന്നില്ല. ഒരു കാര്‍ പോലും ഇന്ത്യയില്‍ വില്‍ക്കാതെ 2021-22 സാമ്പത്തിക വര്‍ഷം 505 കോടി രൂപയുടെ ലാഭം നേടിയും ഫോര്‍ഡ് ഞെട്ടിച്ചിരുന്നു. 

ഇന്ത്യയില്‍ നിര്‍മിച്ച വാഹനങ്ങളുടെ കയറ്റുമതിയും എന്‍ജിനുകളുടെ നിര്‍മാണവുമാണ് ഫോഡ് ഇന്ത്യക്ക് ലാഭം നല്‍കിയത്.ഫിഗോ അടക്കമുള്ള കാറുകള്‍ നിര്‍മിച്ചിരുന്ന സാനന്ദിലെ ഫാക്ടറി ഫോര്‍ഡ് ടാറ്റ മോട്ടോഴ്‌സിന് ഫോഡ് വിറ്റിരുന്നു. .രണ്ടാം വരവില്‍ കൂടുതല്‍ വൈദ്യുത കാറുകളിലേക്ക് ശ്രദ്ധിക്കാനാണ് ഫോഡിന്റെ പദ്ധതി. 15 ശതമാനം നികുതിയില്‍ 8,000 കാറുകള്‍ പ്രതിവര്‍ഷം ഇറക്കുമതി ചെയ്യാമെന്ന പുതിയ ഇവി നയവും ഫോഡിന് ഗുണമാവും. അടുത്ത വര്‍ഷം പകുതിയോടെയോ 2026ലോ ഇന്ത്യയില്‍ പ്രാദേശിക വാഹന നിര്‍മാണം ഫോഡ് പുനരാരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇറക്കുമതി ചെയ്യുന്ന കാറുകളും ഇന്ത്യന്‍ വിപണിയിലേക്കുള്ള ഫോഡിന്റെ തിരിച്ചുവരവ് വേഗത്തിലാക്കും.

English Summary:

Ford's Indian Revival: Chennai Plant Gears Up for Everest and Ranger Production

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com