റോബോ ടാക്സി; ഇലോൺ മസ്കിന് നഷ്ടം 12600 കോടി രൂപ!
Mail This Article
സ്റ്റിയറിങ് വീലും പെഡലുകളുമില്ല... ആപ്പില്‍ നിര്‍ദേശം നല്‍കുന്നതിനനുസരിച്ച് മുന്നില്‍ കാര്‍ വന്നു നില്ക്കും... ഡോര്‍ തുറന്ന് ഉള്ളിലേക്കു കയറുക... പോകേണ്ട സ്ഥലം സ്ക്രീനില്‍ വ്യക്തമാക്കിയാല്‍ കാര്‍ അങ്ങോട്ടേക്കു കൊണ്ടുപൊയ്ക്കോളും. ഡ്രൈവറിലാ വാഹനങ്ങളെ പുതിയ തലത്തിലേക്കെത്തിക്കുന്ന റോബോടാക്സികളെ ഒക്ടോബര്‍ 11നാണ് ടെസ്ല അവതരിപ്പിച്ചത്. അതിനു പിന്നാലെ ഇലോണ്‍ മസ്കിന് 15 ബില്യണ്‍ ഡോളറാണ്(ഏകദേശം 12,600 കോടി രൂപ) നഷ്ടമായത്.
സൈബര്‍ക്യാബ്, റോബോവാന് എന്നിങ്ങനെ രണ്ടു മോഡലുകളാണ് ടെസ്ല കഴിഞ്ഞ വെള്ളിയാഴ്ച്ച നടന്ന റോബോടാക്സി ഇവന്റില്‍ അവതരിപ്പിച്ചത്. സൈബര്‍ക്യാബ് മോഡലുകളാവും റോബോടാക്സികളായി ആദ്യമെത്തുക. 2026ല്‍ ഇവയുടെ നിര്‍മാണം ആരംഭിക്കുമെന്നാണ് മസ്ക് അറിയിച്ചത്.
സമ്പൂര്‍ണ സെല്‍ഫ് ഡ്രൈവിങ് വാഹനമാണ് സൈബര്‍കാബ്. മനുഷ്യ ഡ്രൈവറെ പൂര്‍ണമായും ഒഴിവാക്കും. സ്റ്റിയറിങും പെഡലുകളുമില്ലാത്തതിനാല് മനുഷ്യര്‍ക്ക് വാഹനം നിയന്ത്രിക്കാനുമാവില്ല. ഓട്ടമാറ്റിക്കായി തുറക്കുകയും അടക്കുകയും ചെയ്യുന്നതിനാല്‍ ഡോറുകളില്‍ ഡോര്‍ ഹാന്ഡിലുകളുമില്ല. ഇത്തരം ഒരു വാഹനം നിര്‍മിച്ച് നിരത്തിലിറക്കാന്‍ നിരവധി നിയമപരമായ കടമ്പകള്‍ ടെസ്ല മറികടക്കേണ്ടതുണ്ട്. ഇത് അടക്കമുള്ള കാര്യങ്ങള്‍ ടെസ്ലയിലെ നിക്ഷേപകരുടെ ആശങ്കയായിട്ടുണ്ട്.
റോബോടാക്സി ഇവന്റില്‍ പ്രതീക്ഷിച്ച പല കാര്യങ്ങളുടേയും വ്യക്തത ലഭിച്ചില്ലെന്നതും ഇലോണ്‍ മസ്കിന് തിരിച്ചടിയായി. ഇതോടെയാണ് റോബോടാക്സി ഇവന്റിനു പിന്നാലെ ടെസ്ലയുടെ ഓഹരി വില 238.77 ഡോളറില്‍ നിന്നും 217.80 ഡോളറിലേക്കു താഴ്ന്നത്. ടെസ്ലയില് 13 ശതമാനം ഓഹരിയുള്ള എലോണ്‍ മസ്കിന്റെ സമ്പാദ്യത്തിലും ഈ ഇടിവ് പ്രതിഫലിക്കുകയായിരുന്നു. 15 ബില്യണ്‍ ഡോളര്‍ കുറവുണ്ടായെങ്കിലും 240 ബില്യണ്‍ ഡോളറുമായി ഇപ്പോഴും എലോണ്‍ മസ്ക് തന്നെയാണ് ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്.
കൂടുതല്‍ വില കുറഞ്ഞ ടെസ്ല മോഡലുകള്‍ വിപണിയിലിറക്കുമെന്ന് കുറച്ചു കാലമായി എലോണ്‍ മസ്ക് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടാവാതിരുന്നതും നിക്ഷേപകരെ നിരാശപ്പെടുത്തിയെന്ന സൂചനയും ഓഹരി വിലയിടിവ് നല്കുന്നു. 2026 അവസാനത്തോടെ ഓട്ടോണമസ് സൈബര്‍ക്യാബിന്റെ നിര്‍മാണം ആരംഭിക്കുമെന്ന് ടെസ്ല പറയുമ്പോഴും ഇക്കാര്യത്തില്‍ വലിയൊരു വിഭാഗത്തിന് വിശ്വാസക്കുറവുണ്ട്.
വലിയ പ്രഖ്യാപനങ്ങള്‍ നടത്തി യാഥാര്‍ഥ്യമാക്കിയ ചരിത്രം ഇലോണ്‍ മസ്കിനുണ്ടെങ്കിലും സമയത്ത് തീര്‍ക്കുന്നില്ലെന്ന വിമര്‍ശനവും സജീവമാണ്. അസാധ്യമായ സമയത്തിനുള്ളില്‍ തീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് ശ്രദ്ധയാകര്‍ഷിച്ച ശേഷം പിന്നീട് സമയം നീട്ടുന്ന പതിവിന് ടെസ്ലയുടെ സൈബര്‍ട്രക്കും റോഡ്സ്റ്ററും തന്നെ ഉദാഹരണങ്ങളാണ്. നിയമപരമായ അനുമതികള്‍ കൂടി ആവശ്യമായ റോബോടാക്സികള്‍ ഇനിയും വൈകുമെന്ന ആശങ്കയാണ് ഒരു വിഭാഗം ടെസ്ല നിക്ഷേപകര്‍ക്ക് നല്‍കിയത്.
ആശങ്കകള്‍ പലതുണ്ടെങ്കില്‍ റോബോടാക്സികള്‍ വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സാങ്കേതികവിദ്യയും കാര്യക്ഷമതയും ഉറപ്പിക്കാനായാല്‍ റോഡ് അപകടങ്ങള്‍ കുറക്കാന്‍ റോബോടാക്സികള്ക്കാവും. പരമ്പരാഗത ചാര്‍ജിങ് പോട്ടുകളില്ലാതെ പൂര്‍ണമായും വയര്‍ലെസ് ചാര്ജിങിലൂടെയാവും ഇവയുടെ പ്രവര്‍ത്തനം. നിലവിലെ ടെസ്ല പ്രഖ്യാപനം അനുസരിച്ച് 30,000 ഡോളറില്‍(ഏകദേശം 25 ലക്ഷം രൂപ) താഴെയാവും സൈബര്‍ക്യാബിന്റെ വില. സിറ്റി ബസുകള്‍ക്ക് ഒരു മൈലിന് ഒരു ഡോളറാണ് ചിലവെങ്കില്‍ സൈബര്‍ക്യാബിന് 0.20 ഡോളര്‍ മാത്രമാണ് ചിലവു വരികയെന്നാണ് ടെസ്ലയുടെ അവകാശവാദം.