ഫ്രഞ്ച് നാഷനല്‍ അസംബ്ലിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 49.5 ദശലക്ഷം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി
![Emmanuel Macron ഇമ്മാനുവൽ മക്രോ (Photo: Christophe Archambault/AFP)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
പാരിസ് ∙ ഫ്രഞ്ച് പാര്‍ലമെന്‍റായ നാഷനല്‍ അസംബ്ലിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ 49.5 ദശലക്ഷം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. 577 അംഗ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം ജൂലൈ ഏഴിനാണ് നടക്കുക.
കുടിയേറ്റ വിരുദ്ധ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തീവ്ര വലതുപക്ഷമായ നാഷനൽ റാലി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ടിക് ടോക് പോലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ അഭിപ്രായ വോട്ടെടുപ്പുകളിലും മരീന്‍ ലെ പെന്നിന്‍റെ പാര്‍ട്ടി ആധിപത്യം സ്ഥാപിച്ചിരുന്നു. നാഷനല്‍ റാലി ഭൂരിപക്ഷം നേടാന്‍ സാധ്യതയുണ്ടെന്നാണ് തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
ഈ മാസം ഒൻപതിന് നടന്ന യൂറോപ്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മരീന്‍ ലെ പെന്നിന്‍റെ തീവ്ര വലതുപക്ഷ കക്ഷിയായ നാഷനല്‍ റാലി (എന്‍.ആര്‍) വന്‍ വിജയം നേടിയതിന് പിന്നാലെയാണ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ പാര്‍ലമെന്‍റ് പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയെയും യുക്രെയ്നുള്ള പാശ്ചാത്യന്‍ രാജ്യങ്ങളുടെ പിന്തുണയെയും തിരഞ്ഞെടുപ്പ് ഫലം കാര്യമായി സ്വാധീനിക്കും. പണപ്പെരുപ്പവും നേതൃത്വത്തിലെ പാളിച്ചകളും മാക്രോയ്ക്ക് തിരിച്ചടിയാകുന്നതിന് സാധ്യതയുണ്ട്.