ജർമനിയിൽ ചമയം എന്ന പേരിൽ പുതിയ സംഘടന ആരംഭിച്ചു
Mail This Article
ഫ്രാങ്ക്ഫര്‍ട്ട് ∙ ജർമനിയിൽ കേരളത്തിലെ പരമ്പരാഗത കലകളും സംസ്കാരവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചമയം എന്ന പേരിൽ പുതിയ സംഘടന ആരംഭിച്ചു. ഭാവിയില്‍ ഇന്ത്യന്‍ കലാരൂപങ്ങളില്‍ കേരളത്തിലെ കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരംഭിച്ചിരിക്കുന്നത്. ചമയം സംഘടന ഐ.ടി ഉദ്യോഗസ്ഥരായ അരുണ്‍ സോമദത്തന്‍റെയും ഭാര്യ ഗായത്രി വാസുദേവന്‍റെയും ആശയത്തിലാണ് രൂപപ്പെട്ടത്.
"ചമയം 2024" ല്‍ ഉദ്ഘാടന പരിപാടിയായി തിരഞ്ഞെടുത്ത മോഹിനിയാട്ടമാണ് ഏവരേയും ആകര്‍ഷിച്ചു. പ്രശസ്ത മോഹിനിയാട്ടം ഗായകന്‍ കലാമണ്ഡലം ഗിരീശന്‍, സത്യനാരായണന്‍ പറക്കാട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഗായത്രി വാസുദേവന്‍, ഗായത്രി നാരായണന്‍, അഞ്ജലി അജിത് എന്നിവര്‍ മോഹിനിയാട്ടം അവതരിപ്പിച്ചു. അനഘ മനോജ്, ശ്രീദേവി അര്‍ജുന്‍ എന്നിവര്‍ മോഹിനിയാട്ടത്തില്‍ പ്രധാനമായി ഉപയോഗിക്കുന്ന സ്വാതി തിരുനാള്‍ കൃതികളും കാവാലം കൃതികളും ആലപിച്ചു. മാളവിക പ്രേം മോഹിനിയാട്ടത്തെ കുറിച്ച് വിവരിച്ചു. "ഇന്ത്യയുടെ പ്രകടനകലകളും അതിന്‍റെ ആധുനിക കാലത്തേക്കുള്ള പരിണാമവും രാജ്യാന്തര പ്രേക്ഷകരും" എന്ന വിഷയത്തെക്കുറിച്ച് ഡോ. ജനനി സുരേഷ് റാം, ഷാനി സാറ മാത്യു എന്നിവര്‍ ചര്‍ച്ച നടത്തി. അഞ്ജലി ഗോര്‍ഗ് സ്വാഗതവും, ഗായത്രി വാസുദേവന്‍ നന്ദിയും പറഞ്ഞു. വിനോദ് ബാലകൃഷ്ണന്‍, പ്രകാശ് നാരായണന്‍, രാജേഷ് നായര്‍ എന്നിവരും മുഖ്യാതിഥികള്‍ ആയിരുന്നു.