കുവൈത്തിൽ പ്രവാസികളായ പുരുഷ തൊഴിലാളികൾക്ക് പ്രത്യേക അഭയകേന്ദ്രം; ശുപാർശയുമായി ഓഡിറ്റ് ബ്യൂറോ
Mail This Article
കുവൈത്ത് സിറ്റി ∙ കുവൈത്തിൽ പ്രവാസികളായ പുരുഷ തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക അഭയകേന്ദ്രം ഒരുക്കണമെന്ന് സ്റ്റേറ് ഓഡിറ്റ് ബ്യൂറോ ശുപാർശ ചെയ്തു. സർക്കാർ നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും അവലോകനം ചെയ്യുന്ന ഓഡിറ്റ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. രാജ്യത്തെ വിദേശ എംബസികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അഭയകേന്ദ്രങ്ങളെല്ലാം അടച്ചു പൂട്ടിയ കാര്യം ചൂണ്ടിക്കാട്ടിയാണ് പുരുഷ തൊഴിലാളികൾക്കായി പ്രത്യേക ഷെൽട്ടർ സ്ഥാപിക്കണമെന്ന് നിർദേശിച്ചത്.
മാനവ ശേഷി വകുപ്പുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന നിലവിലെ ഔദ്യോഗിക അഭയകേന്ദ്രത്തിലെ അന്തേവാസികൾ മുഴുവൻ സ്ത്രീകൾ ആണെന്ന കാര്യവും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവിദഗ്ധ വിദേശ തൊഴിലാളികളുടെ വ്യാപനം കുറയ്ക്കുന്നതിനായി സർക്കാർ കൈകൊണ്ട നടപടികളുടെ കാര്യക്ഷമതയും ഫലപ്രാപ്തിയും വിലയിരുത്തിയ ശേഷമാണ് ആവശ്യമായ തുടർനടപടികൾ സംബന്ധിച്ച ശുപാർശകൾ ഉൾപ്പെടുത്തി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ റിപ്പോർട്ട് തയ്യാറാക്കിയത്.
അഭയകേന്ദ്രത്തിലെ ശുചിത്വം, ആരോഗ്യപരിചരണ സംവിധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ ബ്യൂറോയിലെ ഫീൽഡ് പരിശോധകർ സംതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് 2022, 2023 വർഷങ്ങളിൽ അഭയ കേന്ദ്രത്തിലെത്തിയ പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ പ്രകടമായ വർധനവ് ഉണ്ടായതായും ഫിലിപ്പീൻസ്, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് അന്തേവാസികളിൽ കൂടുതലെന്നും റിപോർട്ട് വ്യക്തമാക്കുന്നു.