ADVERTISEMENT

ദുബായ് ∙ ഭക്ഷ്യസുരക്ഷ, ആരോഗ്യ, അവശ്യസാധന മേഖലകളിൽ ഈ വർഷം ദുബായ് മുനിസിപ്പാലിറ്റി നടത്തിയത് 52,233 പരിശോധനകൾ. ഏറ്റവും സുരക്ഷിതമായി ഭക്ഷണ സാധനങ്ങൾ ലഭ്യമാക്കുന്നതിനു വർഷം മുഴുവൻ പരിശോധനകൾ നടത്തുമെന്നു മുനിസിപ്പാലിറ്റി ഹെൽത്ത് ആൻഡ് സേഫ്റ്റി ആക്ടിങ് സിഇഒ ഡോ. നസീം മുഹമ്മദ് റഫി പറഞ്ഞു. ലേബർ ക്യാംപുകൾ, ബ്യൂട്ടി പാർലറുകൾ, ബാർബർ ഷോപ്പുകൾ, ഷീഷ കഫേകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ 6 മാസത്തിനിടെ 26,566 പരിശോധനകൾ നടന്നു. 95 സൂപ്പർവൈസർമാർ ഇതിനു നേതൃ‍ത്വം നൽകി. പൊതുസ്ഥലങ്ങൾ, കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, പൊതുപരിപാടികൾ നടക്കുന്ന വേദികൾ, വ്യവസായ കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും പരിശോധന നടത്തി ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിയതായും അദ്ദേഹം പറഞ്ഞു.  അളവുതൂക്ക, പൊതുസേവന ഉപകരണങ്ങളുടെ കൃത്യത 99% ഉറപ്പാക്കിയെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

∙ കന്നുകാലികൾക്കും തീറ്റയ്ക്കും പരിശോധന
മൃഗാശുപത്രികൾ, മൃഗപരിചരണ കേന്ദ്രങ്ങൾ, കീടനാശിനി കമ്പനികൾ എന്നിവിടങ്ങളിലും പരിശോധന നടന്നു. മൃഗപരിപാലനവും സംരക്ഷണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതിന് അനുമതി തേടിയ 305 കമ്പനികൾക്കാണ് നിരാക്ഷേപപത്രം നൽകിയത്.

dubai-municipality-authorities-inspected-restaurants1

∙ അലഞ്ഞു തിരിഞ്ഞ 3305 മൃഗങ്ങളുടെ പരിചരണം ഏറ്റെടുത്തു. 
ദുബായിലെ അറവുശാലകൾ സുരക്ഷാമാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 1.6 ലക്ഷം പരിശോധനകളും മുനിസിപ്പാലിറ്റി നടത്തി. രാജ്യത്തേക്ക് ഇതുവരെ എത്തിച്ച 5.84 ലക്ഷം കന്നുകാലികളെയും അവയ്ക്കു കഴിക്കാനായി എത്തിച്ച 4.65 ലക്ഷം ടൺ കാലിത്തീറ്റയും അതിർത്തിയിൽ പരിശോധിച്ചു സുരക്ഷ ഉറപ്പാക്കി. 

∙ കടൽജലവും ദാഹജലവും 
പരിസ്ഥിതിസംരക്ഷണ ചട്ടങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി 4331 പരിശോധനകൾ നടന്നു. നിർമാണ മേഖലകൾ, വ്യവസായ, സേവന മേഖലകൾ എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന. ജലസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാത്രം 783 പരിശോധനകൾ നടന്നു. കടൽ വെള്ളത്തിന്റെ സാംപിൾ പരിശോധനകളും പൂർത്തിയാക്കി.

∙ അളവുതൂക്കം കൃത്യം
വാഹനങ്ങളുടെ ടയറിൽ കാറ്റ് നോക്കുന്ന ഉപകരണങ്ങൾ, പമ്പുകളിൽ നൽകുന്ന പെട്രോളിന്റെ അളവിലെ കൃത്യത, ടാക്സികളുടെ മീറ്ററുകൾ, കടകളിലെ ഇലക്ട്രോണിക് ത്രാസുകൾ എന്നിവയുടെ കൃത്യത ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും നടന്നു. 

inspected-restaurants2

∙ വിശ്വസിക്കാം, പരിശോധിച്ചതാണ്
കടകളിലൂടെ വിറ്റഴിക്കാൻ എത്തിച്ച പലചരക്കു സാധനങ്ങളും പരിശോധിച്ചു. ദുബായ് തുറമുഖങ്ങളിൽ മൊത്തം 17000 ഷിപ്മെന്റുകളാണ് തുറന്നു പരിശോധിച്ചത്. ഏകദേശം 1.45 ലക്ഷം ടൺ സാധനങ്ങളാണ് ഈ ഷിപ്മെന്റിൽ ഉണ്ടായിരുന്നത്. സാധനങ്ങളുടെ ഗുണനിലവാരം, ജനങ്ങളുടെ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കളുടെ ഉപയോഗം എന്നിവ പരിശോധിച്ചു. റസ്റ്ററന്റുകൾ, ഹോട്ടലുകൾ, കഫേകൾ ഉൾപ്പടെ ഭക്ഷ്യോൽപാദന – വിതരണ കേന്ദ്രങ്ങളിൽ 18374 പരിശോധനകൾ കഴിഞ്ഞ 6 മാസത്തിനിടെ നടന്നു. ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, താൽക്കാലിക പൊതുപരിപാടി വേദികൾ എന്നിവിടങ്ങളിലും പരിശോധന നടന്നു.

ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടു 2733 റിപ്പോർട്ടുകൾ തയാറാക്കി. ഭക്ഷണവുമായി ബന്ധപ്പെട്ട് മൊത്തം 25,000 സ്ഥാപനങ്ങളാണ് ദുബായിലുള്ളത്. ഈ വർഷം ആദ്യ പകുതിയിൽ 1373 പുതിയ സ്ഥാപനങ്ങൾ കൂടി തുറന്നു.

English Summary:

Dubai Municipality authorities inspected food establishments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com