ADVERTISEMENT

ദുബായ്∙  കടലിൽ കുളിക്കാനിറങ്ങിയപ്പോൾ തിരയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിക്കവേ മലയാളി യുവാവ് മുങ്ങി മരിച്ചു. കൂട്ടുകാരന്‍ രക്ഷപ്പെട്ടു. ഇടുക്കി കോഴിക്കാനം റോഡ് ഏലപ്പാറ ബെഥേൽ ഹൗസിൽ അനിൽ ദേശായ്(30) ആണ് മരിച്ചത്.ദുബായ് മംസാർ ബീച്ചിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. 

അൽഖൂസിലെ സ്റ്റീൽ വർക് ഷോപ്പിൽ മെഷീൻ ടൂൾ ഓപറേറ്ററായ അനിലും അനിലും മൂന്ന് കൂട്ടുകാരും  ഇന്നലെ രാത്രിയാണ് മംസാർ ബീച്ചിൽ എത്തിയത്. ഇന്ന് അവധിയായതിനാൽ നാലു പേരും ബീച്ചിൽ തന്നെ രാത്രി സമയം ചെലവഴിച്ചു. തുടർന്ന് പുലർച്ചെ എണീറ്റ് കടലിൽ കുളിക്കാനിറങ്ങുകയായിരുന്നു. ഇതിനിടെ കൂട്ടുകാരിലൊരാൾ തിരയിൽപ്പെട്ടപ്പോൾ അനിൽ ഇയാളെ രക്ഷിക്കാൻ ശ്രമിക്കുകയും തിരയിൽപ്പെടുകയായിരുന്നു. 

അനിലിനെ രക്ഷിക്കാൻ മറ്റുള്ളവർക്ക് സാധിച്ചതുമില്ല. ഉടൻ സ്ഥലത്തെത്തിയ തീരദേശ സുരക്ഷാ സേനയും പൊലീസും ചേർന്ന് അനിലിനെ കരയ്ക്കെത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു. ഹാബേൽ–അനിമോൾ ദമ്പതികളുടെ മകനാണ്.

ദുബായ് പൊലീസ് മോർച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾക്ക് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി നേതൃത്വം നൽകുന്നു. നാളെ വൈകിട്ടോടെ മൃതദേഹം കൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധു ഷൈജൻ പറഞ്ഞു.

∙ മംസാർ ബീച്ചിൽ നേരത്തെയും ഒട്ടേറെ അപകടം
മംസാർ ബീച്ചിൽ നേരത്തെയും മലയാളികളടക്കം ഒട്ടേറെ പേർ ഇത്തരത്തിൽ കടലിൽ മുങ്ങിമരിച്ചിട്ടുണ്ട്. നീന്തലിന് അനുവാദമില്ലാത്ത സ്ഥലമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ കുളിക്കാനിറങ്ങുകയും അപകടത്തിൽപ്പെടുകയുമാണ് ഉണ്ടാകുന്നത്. ബീച്ചില്‍ കുളിക്കാനിറങ്ങുന്നവർ വളരെ ജാഗ്രത പാലിക്കണമെന്നും മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു. അപകടസ്ഥലത്തേയ്ക്ക് രക്ഷാപ്രവർത്തകരെ എത്രയും വേഗം അയക്കുന്നതിന് അപകടത്തെക്കുറിച്ച് ഉടൻ അറിയിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

English Summary:

An expatriate Malayali died while trying to save his drowning friend.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com