ADVERTISEMENT

ദുബായ് ∙ കടുത്ത നിയന്ത്രണം വന്നശേഷവും മാർക്കറ്റിങ് വിളി തുടർന്നവർക്കെതിരെ കേസെടുത്ത് ടെലി കമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റഗുലേറ്ററിൽ അതോറിറ്റി. ഇതുവരെ 2000 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. വ്യക്തിഗത രേഖകൾ ഉപയോഗിച്ചെടുത്ത സിം കാർഡുകളിൽ നിന്നു മാർക്കറ്റിങ് കോളുകൾ വിളിച്ചവർക്കെതിരെയാണ് ആദ്യ ഘട്ടത്തിൽ നടപടി. പരാതി ഉയർന്ന നമ്പറുകൾ റദ്ദാക്കിയാണ് ടിഡിആർഎ നടപടി തുടങ്ങിയത്. വ്യക്തിഗത സിം കാർഡുകൾ മാർക്കറ്റിങ്ങിന് ഉപയോഗിച്ചാൽ കടുത്ത നടപടി തുടരുമെന്നും മുന്നറിയിപ്പുണ്ട്.

ധനവിനിമയ സ്ഥാപനങ്ങൾ എന്നിവരുടെ നിയമ ലംഘനങ്ങൾ സെൻട്രൽ ബാങ്കിൽ പരാതിപ്പെടാം. മാർക്കറ്റിങ് കോൾ വരുന്നത് ഏതു മേഖലയിൽ നിന്നാണോ, അതതു മേഖലയിലെ ആസ്ഥാന ഓഫിസുകളിൽ പരാതിപ്പെട്ടാൽ വേഗം നടപടിയുണ്ടാകും. ഓഹരി വിപണികളിൽ നിന്നുള്ള കോളുകൾ ശല്യമായാൽ സെക്യൂരിറ്റീസ് കമോഡിറ്റീസ് അതോറിറ്റിയിൽ പരാതിപ്പെടണം. റിയൽ എസ്റ്റേറ്റ് മേഖലയിലെ ഫോൺവിളികളെക്കുറിച്ച് സാമ്പത്തിക മന്ത്രാലയത്തിൽ പരാതിപ്പെടാം. നിയമം നിലവിൽ വന്ന് ഒരു മാസം പിന്നിട്ടെങ്കിലും ശല്യമാകുന്ന മാർക്കറ്റിങ് വിളികൾക്ക് കുറവില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നടപടി.

ക്രെഡിറ്റ് കാർഡുകളുടെ വിളികളാണ് അധികവും. വേണ്ടെന്നു പറഞ്ഞാലും വീണ്ടും സംസാരം തുടരും. നിക്ഷേപ പദ്ധതികളെക്കുറിച്ചുള്ള വിളികളാണ് അടുത്തത്. താൽപര്യമില്ലെന്ന് പറഞ്ഞാൽ, എന്തുകൊണ്ട് താൽപര്യമില്ലെന്നു പറയണം.  

മാർക്കറ്റിങ് കോൾ നിയന്ത്രണ ചട്ടപ്രകാരം, വിളിക്കുന്നവർ എന്തിനു വിളിക്കുന്നെന്ന് ആദ്യം തന്നെ പറയണം. എടുക്കുന്നവർക്കു താൽപര്യമില്ലെങ്കിൽ അപ്പോൾ തന്നെ ഫോൺ വയ്ക്കണം. കോൾ തുടരാൻ ശ്രമിക്കുന്നതു ഗുരുതര കുറ്റകൃത്യമാണ്. പരാതികളുടെ അടിസ്ഥാനത്തിലാണ്  നടപടി. കമ്പനിയുടെ പേരിൽ റജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പറിൽ നിന്ന് മാത്രമേ വിളിക്കാവൂ എന്നാണ് നിയമം. കോളിനൊപ്പം വിളിക്കുന്നവരുടെ പേരും തെളിയും എന്നതിനാൽ, മാർക്കറ്റിങ് കോൾ എന്നു തോന്നിക്കുന്ന വിളികൾ പലരും എടുക്കാറില്ല. ഈ സാഹചര്യത്തിലാണ്, സ്വകാര്യ സിം കാർഡിൽ നിന്നു വിളി തുടരുന്നത്.

നിയമം ലംഘിച്ചാൽ 10,000 ദിർഹം മുതൽ പിഴ 
∙ സ്വകാര്യ ഫോൺ നമ്പറുകൾ ഉപയോഗിച്ച് ടെലിമാർക്കറ്റിങ് നടത്തുന്നവർക്ക് 10,000 ദിർഹം മുതൽ 1.5 ലക്ഷം ദിർഹം വരെ പിഴ. കൂടാതെ ലൈസൻസും റദ്ദാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിക്കും. നിയമം ലംഘിക്കുന്ന സ്ഥാപനത്തിന്റെ പ്രവർത്തനം പൂർണമായോ ഭാഗികമായോ റദ്ദാക്കും. പൊതുജനങ്ങളുടെ അവകാശങ്ങളും സ്വകാര്യതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

ഉൽപന്നങ്ങളോ സേവനങ്ങളോ ഫോൺ വഴി വിറ്റഴിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ഫ്രീസോണിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. എസ്എംഎസ്, ഫോൺ തുടങ്ങിയ മാർഗങ്ങളിലൂടെ ടെലിമാർക്കറ്റിങ് നടത്തുന്ന കമ്പനികളെല്ലാം നിയമത്തിന്റെ പരിധിയിൽ വരും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രമോഷനൽ കോളുകൾക്ക് അനുമതി. ഡു നോട്ട് കോൾ പട്ടികയിലുള്ളവരെ വിളിക്കരുത്. ഉൽപന്നങ്ങൾ വാങ്ങാൻ സമ്മർദം പാടില്ല. ഒരിക്കൽ നിരസിച്ചാൽ വീണ്ടും വിളിക്കരുത്. ദിവസത്തിൽ ഒന്നിലേറെയോ ആഴ്ചയിൽ 2 തവണയിലേറെയോ വിളിക്കാൻ പാടില്ലെന്നും നിബന്ധനയുണ്ട്.

English Summary:

UAE suspends mobile numbers of several telemarketers imposes fines over violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com