ADVERTISEMENT

അബുദാബി ∙ ഗാർഹിക പീഡനം തടയുന്നതിനും ഇരകൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ട് ഗാർഹിക നിയമം കർശനമാക്കി യുഎഇ. പരാതി പിൻവലിക്കാൻ നിർബന്ധിക്കുന്നവർക്കും പീഡനം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കും 6 മാസം തടവും അര ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ. പ്രായപൂർത്തിയാകാത്തവർ, ഗർഭിണികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവർ ഉൾപ്പെടുന്ന കേസുകൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി ശിക്ഷ നേരിടേണ്ടിവരും. ഗാർഹിക പീഡനത്തെക്കുറിച്ച് അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്ക് 5,000 മുതൽ 10,000 ദിർഹം വരെ പിഴ ചുമത്തും. ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തിക ഉപദ്രവങ്ങൾ ഉൾപ്പെടെ വിവിധ തരം ദുരുപയോഗത്തിനു കടുത്ത ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. 

ഇരയെ സമീപിക്കുന്നതിൽ നിന്നും സ്വത്ത്  നശിപ്പിക്കുന്നതിൽനിന്നും പ്രതികളെ തടയുക, വീട്ടിൽനിന്ന് പ്രതിയെ നീക്കുക  തുടങ്ങിയ നടപടികൾക്ക് വേഗം കൂട്ടും. ഇരകളുടെ സംരക്ഷണ ഉത്തരവ് ഉടൻ നടപ്പാക്കും. സംഭവം റിപ്പോർട്ട് ചെയ്യാൻ ഇരകൾക്കും അവകാശമുണ്ട്. ഗാർഹിക പീഡനത്തെക്കുറിച്ച് അറിവുലഭിച്ച മറ്റു സേവന ദാതാക്കളും പരാതിപ്പെടണമെന്നും ആവശ്യപ്പെട്ടു. 

കുടുംബാംഗങ്ങൾ, ആരോഗ്യ സേവന ദാതാക്കൾ, സാമൂഹിക പ്രവർത്തകർ, അധ്യാപകർ തുടങ്ങി എല്ലാവരോടും ഗാർഹിക പീഡനം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുന്നതിലൂടെ കുടുംബ ശാക്തീകരണത്തിൽ പ്രധാന ചുവടുവയ്പാണ് നടത്തുന്നത്.  ഇരകൾക്കു അഭയ കേന്ദ്രവും പുനരധിവാസവും ഊർജിതമാക്കാനും നിർദേശമുണ്ട്. സുരക്ഷിതമായ പാർപ്പിടം മാത്രമല്ല ആരോഗ്യ, മാനസിക സേവനങ്ങളും നൽകണം. അഭയം തേടുന്നവരെ 24 മണിക്കൂറിനകം അഭയകേന്ദ്രങ്ങളിൽ എത്തിക്കണം. പ്രോസിക്യൂഷന് മുൻപുള്ള അന്വേഷണങ്ങളിൽ ഇരകളെ ഒരു സ്പെഷലിസ്റ്റ് സൈക്കോളജിക്കൽ തെറപ്പിസ്റ്റിനൊപ്പം വിടണമെന്ന നിബന്ധനയുമുണ്ട്. ഗാർഹിക പീഡനവും ദുരുപയോഗവും നേരിട്ട കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് കർശന വ്യവസ്ഥയുണ്ട്. ഇരയുടെ പൂർണ സമ്മതത്തോടെയും പ്രോസിക്യൂട്ടർമാരുടെ അംഗീകാരത്തോടെയും മാത്രമേ കക്ഷികൾ തമ്മിലുള്ള അനുരഞ്ജനം സാധ്യമാകൂ. 

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോളതലത്തിൽ 73.6 കോടി സ്ത്രീകളിൽ മൂന്നിൽ ഒരാൾ, ജീവിതത്തിൽ ഒരിക്കലെങ്കിലും ശാരീരിക/ലൈംഗിക അതിക്രമങ്ങൾക്ക് വിധേയരായവരാണ്.

English Summary:

UAE tightens domestic law to prevent domestic violence and ensure protection for victims and families

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com