ബഹ്റൈനിൽ ആണവ നിലയം സ്ഥാപിക്കുന്നതിന്റെ ഗുണദോഷങ്ങൾ ചർച്ച ചെയ്യും
Mail This Article
മനാമ ∙ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിന് രാജ്യത്ത് അത്യാധുനിക ആണവ നിലയം സ്ഥാപിക്കുന്നതിൻ്റെ ഗുണദോഷങ്ങൾ എംപിമാർ ചർച്ച ചെയ്യുമെന്ന് സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡൻ്റ് എംപി അഹമ്മദ് അൽ സലൂം മാധ്യമങ്ങളോട് പറഞ്ഞു. ഇവ സ്‌ഥാപിക്കുന്നതിലൂടെ രാജ്യത്തെ വലിയൊരു ഊർജ്ജ സ്രോതസ്സിന് വഴിയൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
ആണവോർജ വികസനത്തിൽ രാജ്യാന്തര പങ്കാളികളുടെയും, സുസ്ഥിര ഊർജ യൂണിറ്റ് (എസ്ഇയു), ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ഇഡബ്ല്യുഎ), ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്‌സ് മന്ത്രാലയം എന്നിവരുടെയും സഹകരണം നേടിക്കൊണ്ട് കർശനമായ സുരക്ഷാ, നിയന്ത്രണ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും നടപ്പിലാക്കുകയെന്ന് ബെറ്റർ ലൈഫ് ചാരിറ്റി സൊസൈറ്റി ബോർഡ് ചെയർമാൻ കൂടിയായ അൽ സലൂം പറഞ്ഞു.
യുഎഇ, സൗദി അറേബ്യ തുടങ്ങിയ മറ്റ് രാജ്യങ്ങൾ ഇപ്പോൾ തന്നെ തങ്ങളുടെ ഊർജ വൈവിധ്യവൽക്കരണ തന്ത്രങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്. ബഹ്‌റൈനെ സംബന്ധിച്ചിടത്തോളം, ആണവോർജ്ജം നടപ്പിലാക്കുന്നതിന്റെ സാധ്യതാ പഠനങ്ങൾ, റെഗുലേറ്ററി അംഗീകാരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുക, വിദഗ്ദ്ധരായ തൊഴിലാളികളെ പരിശീലിപ്പിക്കൽ എന്നിവ അടക്കം നടപ്പിലാക്കേണ്ടതുണ്ട്.
ആണവോർജ്ജ നിലയങ്ങൾ നിർമിക്കാൻ ചെലവേറിയതാണെങ്കിലും പ്രവർത്തിപ്പിക്കാൻ താരതമ്യേന ചിലവ് കുറവാണ്. ഇൻ്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ അഭിപ്രായത്തിൽ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്‌സ്, 3 ഡി പ്രിൻ്റിങ് എന്നിവയുടെ സഹായത്തോടെയുള്ള പുതിയ ന്യൂക്ലിയർ പവർ സാങ്കേതികവിദ്യകൾ ഈ മേഖലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. യു.എ.ഇ.യിൽ പൂർണമായും പ്രവർത്തിക്കുന്ന ആണവനിലയമുണ്ട്. വിഷൻ 2030 പദ്ധതിയിൽ സൗദി അറേബ്യയും ഈയൊരു ലക്ഷ്യത്തിലാണുള്ളത്.