ADVERTISEMENT

ഒരു സ്ത്രീ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമ്പോൾ ധാരാളം മാറ്റങ്ങളാണ് പല മേഖലകളിലും പ്രകടമാകുന്നത്. അങ്ങനെ അമേരിക്കൻ മലയാളികൾക്കിടയിൽ മാറ്റത്തിന്റെ അലയൊലികൾ വലിയ തോതിൽ സൃഷ്‌ടിച്ച വ്യക്തിയാണ് ഡോ. കല ഷഹി.

കഴിഞ്ഞ രണ്ടു ടേമുകളിലായി ഫൊക്കാനയുടെ ഏറ്റവും പ്രധാനമായ പദവികളിൽ അവരുടെ പ്രവർത്തനങ്ങൾ, ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സണായും ഇപ്പോൾ ജനറൽ സെക്രട്ടറിയായും സേവനമനുഷ്ഠിക്കുമ്പോൾ ഫൊക്കാന എന്ന സംഘടനയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച മുഹൂർത്തമെന്നതിൽ സംശയമില്ല. അത് നിഷേധിക്കുവാൻ അമേരിക്കൻ മലയാളികൾക്കും സാധിക്കുകയില്ല. ഫൊക്കാന ജനറൽ സെക്രട്ടറിയും 2024 – 2026 കാലയളവിൽ ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥിയുമായ ഡോ. കലാ ഷഹി ഫൊക്കാനയുടെ ജനപ്രിയ സെക്രട്ടറിയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഏവർക്കും മാതൃകയായ സാമൂഹ്യ പ്രവർത്തക. ഫൊക്കാനയുടെ തുടക്കം മുതൽ ഫൊക്കാനയ്ക്കൊപ്പം നിലകൊണ്ട വനിതാ നേതാവ്. മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയ്ക്ക് ഒരു വനിതാ പ്രസിഡന്റ് ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും ഇപ്പോൾ പ്രസക്തം.

സംഘടനയുടെ നിരവധി പദവികൾ വഹിച്ച് 2020-2022 കാലയളവിൽ വിമൻസ് ഫോറം ചെയർപേഴ്സണായി പ്രവർത്തിച്ച ഡോ. കല ഷാഹിയുടെ നേതൃത്വത്തിൽ പാർശ്വവൽക്കരിക്കപ്പെട്ട കുഞ്ഞുങ്ങൾക്കും, അമ്മമാർക്കും കരുത്തായ കരിസ്മ എന്ന പദ്ധതിയുടെ കോഓർഡിനേറ്റർ എന്ന നിലയിലെ പ്രവർത്തനങ്ങൾ, സംഘാടകത്വവും അടുത്ത ജനറൽ സെക്രട്ടറി പദത്തിലേക്കെത്തിച്ചു. അന്ന് കോവിഡ് കാലമാണെങ്കിലും ഓൺലൈനിൽ നിരവധി പരിപാടികളിലൂടെ അമേരിക്കൻ മലയാളി കുടുംബങ്ങളെ ലൈവാക്കി നിർത്തുകയും ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ജനകീയമാക്കുകയും ചെയ്തു. ഡോ. കലാ ഷഹിയുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമൻസ് ഫോറം നടപ്പിലാക്കിയ പ്രവർത്തനങ്ങൾ. കോവിഡ് മഹാമാരി കാലത്ത് ഡിജിറ്റൽ സാധ്യതകളെ പരീക്ഷിക്കുകയും വലിയ മാറ്റങ്ങൾക്ക് തുടക്കമിടുവാനും ഡോ. കലാ ഷഹിക്ക് കഴിഞ്ഞു.  ഫൊക്കാനയുടെ 2020 – 2022 ഫ്ലോറിഡ നാഷനൽ കൺവൻഷന്റെ തുടക്കം മുതൽ അവസാനം വരെ കലാപരിപാടികൾ ഏകോപിപ്പിക്കുവാന്‍ ഡോ. കല ഷഹിക്ക് കഴിഞ്ഞത് തന്റെ പ്രതിഭയുടെയും സംഘടനാ പ്രവീണ്യത്തിന്റെയും മേന്മകൊണ്ട് മാത്രമാണ്. അത് പതിന്മടങ്ങ് ശക്തിയോടെ ഇപ്പോഴും തുടരുന്നതാണ് ഒരു സംഘാടകയുടെ മികവ്.

2022 -2024 വർഷത്തിൽ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിൽ ഫൊക്കാനയ്ക്ക് പുതിയ നേതൃത്വം ഉണ്ടായപ്പോൾ ജനറൽ സെക്രട്ടറിയായി മാറിയ ഡോ. കലാ ഷഹി തന്റെ പ്രവർത്തനം കൊണ്ട് ഫൊക്കാനയ്ക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടു വന്നു എന്ന് മാത്രമല്ല നിരവധി പരിപാടികൾ സമർഥമായി കോഓർഡിനേറ്റ് ചെയ്യുകയും ചെയ്തു. അതിൽ ഏറ്റവും പ്രധാനം ഫൊക്കാനയുടെ 2023 ലെ ഓണാഘോഷ പരിപാടികളുടെ സംഘാടനമാണ്. 

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പിന്തുണയും ഫൊക്കാനയുടെ തുടക്കം മുതലുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയും, ഫൊക്കാന യുവ സമൂഹത്തിന്റെ പിന്തുണയുമായി തന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുമ്പോൾ ഫൊക്കാന എന്ന സംഘടന കൂടുതൽ കരുത്താവുകയാണ്. ഈ മാസം വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഫൊക്കാന കൺവൻഷൻ വിജയിപ്പിക്കുവാനുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ഡോ. കലാ ഷഹി. അതിനിടയിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കുവാൻ തന്റെ ടീമായ ടീം ലെഗസിക്കുവേണ്ടി എല്ലാ പ്രവർത്തനങ്ങളും കോഓർഡിനേറ്റ് ചെയ്യുന്നു.

1993-ൽ അമേരിക്കയിലെത്തിയ ഡോ. കലാ ഷഹി ആരോഗ്യരംഗം ജീവിതോപാധിയായി തിരഞ്ഞെടുക്കുകയും അതോടൊപ്പം ജീവകാരുണ്യ പ്രവർത്തനരംഗത്തും മികച്ച സേവനം കാഴ്ച വെക്കുകയും ചെയ്യുന്നു. ഡോ. കലാ ഷഹി വാഷിംഗ്ടൺ ഡിസി, മെരിലാൻഡ് മേഖലകളിൽ ഫാമിലി പ്രാക്ടിസിൽ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്. വാഷിംഗ്‌ടൺ ഡിസിയിലെ ഫസ്റ്റ് ക്ലിനിക് അര്‍ജന്റ് കെയര്‍ സിസ്റ്റം മെഡിക്കൽ ഡയറക്ടർ, സെക്കൻഡ് ചാൻസ് അഡിക്ഷൻ സെന്ററിന്റെ (Second chance addiction center) മെഡിക്കൽ ഡയറക്ടർ, മെരിലാൻഡ്-വാഷിംഗ്‌ടൺ ഡിസി മേഖലയിലുള്ള സെന്റർ ഫോർ ബിഹേവിയറൽ ഹെൽത്തിന്റെ (Center for Behavior Health) റിസർച്ച് കോഓർഡിനേറ്റർ തുടങ്ങിയ പദവികളും അലങ്കരിക്കുന്നു.

സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായ ഡോ. കലാ ഷഹി ‘താങ്ങും തണലും’ പദ്ധതി, സൊലസ് (SOLACE) സംഘടനകൾക്ക് വേണ്ടി നടത്തുന്ന നിരവധി ധനസമാഹാര പ്രവർത്തനങ്ങൾ എന്നിവയെല്ലാം അതിന്റെ ഉദാഹരണമാണ്. അനാഥാലയങ്ങൾക്ക് സഹായം, വീടില്ലാത്തവർക്ക് വീടുകൾ നിർമ്മിച്ച് നൽകുവാൻ സഹായം തുടങ്ങി നിരവധി പ്രവർത്തങ്ങളിൽ സജീവമാണ്. സാമൂഹ്യ പ്രവർത്തനങ്ങൾ കൊണ്ട് സമൂഹത്തിന്റെ അംഗീകാരവും ഡോ. കല ഷഹിക്ക് ലഭിച്ചിട്ടുണ്ട് . ഭാരത് യുഎസ്എ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ വുമൺ ഐക്കൺ പുരസ്ക്കാരം ഈയിടെ കലയെ തേടി എത്തിയിരുന്നു. കലാ-സാംസ്‌കാരിക-ആതുരസേവന രംഗങ്ങളിൽ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചായിരുന്നു ഈ അവാർഡ്. കൂടാതെ, മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെൻസിൽ സ്കെച്ച് , പെയിന്റിംഗ്, ക്ലേ മോഡലിംഗ്, ആങ്കറിംഗ്, വിഡിയോഗ്രാഫി, ഫോട്ടോഗ്രാഫി, കഥാരചന, കവിതാ രചന തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

വളരെ ചെറുപ്പം മുതൽക്കേ നൃത്തത്തില്‍ താല്‍പര്യം കാണിച്ച കലാ ഷഹി മൂന്നാം വയസ്സില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് കേരളാ സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഗുരു പരേതനായ ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. നർത്തകൻ, എഴുത്തുകാരൻ, കവി, സംവിധായകൻ നാടക നടൻ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന പിതാവ് ഇടപ്പള്ളി അശോക് രാജ്, പ്രശസ്ത ഗുരുക്കന്മാരായ, പിതാവ് ഗുരു ശ്രി ഇടപ്പള്ളി അശോക്‌രാജ്, കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്‌നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം, കുച്ചുപ്പുടി, നാടോടി നൃത്തം എന്നിവ അഭ്യസിച്ചു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി. അമേരിക്കയിലെത്തി ജീവിതം പിന്നീട് മെഡിക്കല്‍ രംഗത്തേക്ക് മൊഴിമാറ്റിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നിൽക്കുകയാണ് ഡോ. കലാ ഷഹി.

ഫൊക്കാന നാഷണൽ കൺവൻഷൻ 2024 ഈ മാസം വാഷിംഗ്ടണിൽ വെച്ച് നടക്കുമ്പോൾ അതിന്റെ മുന്നൊരുക്കങ്ങളുമായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫൻ, കൺവെൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ എന്നിവർക്കൊപ്പം സജീവമാവുകയാണ് ഡോ. കല ഷഹി. കഴിഞ്ഞ മാസം തിരുവനതപുരത്ത് നടന്ന നാലാം ലോക കേരളസഭയിൽ ഫൊക്കാനയെ പ്രതിനിധീകരിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തന്റെ പ്രവർത്തനങ്ങൾക്കു അംഗീകാരമായി പ്രവാസി മലയാളി ഫോറം ഏർപ്പെടുത്തിയ പ്രവാസി ശ്രേഷ്ഠ പുരസ്കാരം മന്ത്രി സജി ചെറിയാനിൽ നിന്നും സ്വീകരിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാർഥിയായി മത്സര രംഗത്ത് ഉണ്ടെങ്കിലും ഫൊക്കാനയുടെ നിലവിലുള്ള പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ജനറൽ സെക്രട്ടറി. ഏൽപ്പിച്ച ദൗത്യങ്ങൾ ഏറ്റവും ഭംഗിയായി നിർവഹിക്കുമ്പോഴാണ് ഒരു സംഘടനാ നേതൃത്വം എന്ന നിലയിൽ അഭിമാനം ഉണ്ടാകുന്നതെന്ന് ഡോ. കല ഷഹി പറയുന്നു. തന്റെ പ്രവർത്തനമാണ് തന്റെ മുതൽകൂട്ട് എന്ന് വിശ്വസിക്കുന്ന അവർ കല, സംഘാടനം, ആരോഗ്യ രംഗം തുടങ്ങി താൻ കൈവെയ്ക്കുന്ന മേഖലകളിലെല്ലാം നൂറുമേനി വിളവുമായി ഫൊക്കാനയുടെ ജനറൽ സെക്രട്ടറിയായി തന്റെ പ്രവർത്തനങ്ങൾ തുടരുമ്പോൾ ഡോ. കല ഷഹി ഒരു പ്രതീക്ഷയാണ്. രണ്ട് കണ്ണുമടച്ച് ഡോ. കലാ ഷഹിയെ ഫൊക്കാന പ്രസിഡന്റായി തിരഞ്ഞെടുക്കാം. കാരണം, ഒപ്പം നിൽക്കുവർക്ക് ഒരു തണലായി അവർക്കൊപ്പം ഈ വനിതാ നേതൃത്വം ഉണ്ടാകും, ഒരു നല്ല സഹോദരിയെപ്പോലെ. ഫൊക്കാനയ്ക്ക് ഒരു വനിതാ സാരഥി ഉണ്ടാകട്ടെ…. അത് ഡോ. കലാ ഷഹി ആവട്ടെ …

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com