ADVERTISEMENT

മൃഗങ്ങളെ വീട്ടിൽ വളർത്തുമ്പോൾ ഒട്ടേറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചൈന സ്വദേശിനിയായ ഡാൻഡൻ എന്ന വീട്ടുടമയോടു ചോദിച്ചാൽ ഒരു പൂച്ചയെ വളർത്തണമെങ്കിൽ ഒപ്പം ഒരു ഫയർ എക്സ്റ്റിംഗ്യൂഷർ കൂടി വീട്ടിൽ കരുതേണ്ടത് അത്യാവശ്യമാണെന്നായിരിക്കും മറുപടി. കാരണം ഓമനിച്ചു വളർത്തിയ പൂച്ച 'വീടിന് തീയിട്ടതു മൂലം' 11 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവർക്കുണ്ടായത്.

ചൈനയിലെ സിഷ്വാൻ പ്രവിശ്യയിലാണ് സംഭവം. ഫ്ലാറ്റിൽ തീ പടർന്നു പിടിച്ചതായി പ്രോപ്പർട്ടി മാനേജർ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ഡാൻഡൻ വീട്ടിലെത്തിയത്. തീ പടരാനുള്ള യാതൊരു സാഹചര്യവും ഇല്ലാതിരുന്നിട്ടും അപകടം എങ്ങനെ സംഭവിച്ചു എന്നത് തുടക്കത്തിൽ വ്യക്തമായിരുന്നില്ല. പിന്നീട് തന്റെ വളർത്തു പൂച്ചയാണ് കുറ്റവാളി എന്ന് ഉടമ കണ്ടെത്തി. പൂച്ച അടുക്കളയിൽ ഓടിക്കളിക്കുന്നതിനിടെ അബദ്ധത്തിൽ ഇൻഡക്ഷൻ കുക്കറിനു മുകളിൽ ചാടിക്കയറിയതായിരുന്നു അപകടകാരണം.

ഇൻഡക്ഷൻ കുക്കറിൻ്റെ ടച്ച് പാനലിന് മുകളിൽ പൂച്ച കയറിയ സമയത്ത് അത് ഓൺ ആവുകയായിരുന്നു. ഏറെ നേരം ഉയർന്ന താപനിലയിൽ പ്രവർത്തിച്ച ഉപകരണത്തിൽ നിന്നും മുറിക്കുള്ളിൽ തീപടർന്നു. വീടിൻ്റെ ഒരുനില മുഴുവൻ തീപിടിച്ചു നശിച്ചു. അഗ്നിശമന സേന തക്കസമയത്തെത്തി, സമീപത്തെ വീടുകളിലേക്ക് തീ പടരാതെ അണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തീ പടർന്നത് കണ്ട് ഭയന്നോടിയ പൂച്ചയെ മുകൾനിലയിലെ ഒരു ക്യാബിനറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന നിലയിൽ അഗ്നിശമനസേന ഉദ്യോഗസ്ഥർ കണ്ടെത്തുകയും ചെയ്തു.

തീപിടിത്തത്തിലൂടെ 100,000 യുവാൻ്റെ (11.67 ലക്ഷം രൂപ) നാശനഷ്ടമാണ് വീട്ടിലുണ്ടായത് എന്ന് ഡാൻഡൻ പറയുന്നു.  സംഭവത്തിനുശേഷം അവർ തൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ 'സിഷ്വാനിലെ ഏറ്റവും പ്രശ്നക്കാരനായ പൂച്ച' എന്ന നിലയിൽ വളർത്തുപൂച്ചയെ പരിചയപ്പെടുത്തിയിരുന്നു. തനിക്കുണ്ടയ ധനനഷ്ടം പൂച്ചയെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചു വീട്ടുമെന്നും ഉടമ തമാശ രൂപത്തിൽ പറഞ്ഞു. 

ഈ പോസ്റ്റുകൾ വൈറലായതോടെ  മൃഗങ്ങളെ വീട്ടിനുള്ളിൽ പാർപ്പിക്കുന്നവർ എത്രത്തോളം സുരക്ഷാ മുൻകരുതലുകൾ എടുക്കണം എന്നതിൻ്റെ ഓർമപ്പെടുത്തലാണ് ഇതെന്ന് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ടോയ്‌ലറ്റിൻ്റെ ഫ്ലഷ് ഇടക്കിടെ പ്രവർത്തിപ്പിക്കുന്നത് വളർത്തു പൂച്ചയുടെ ഇഷ്ടവിനോദമായതു കൊണ്ടുമാത്രം വൻതുക വാട്ടർ ബിൽ ഇനത്തിൽ കെട്ടേണ്ടിവരുന്ന അനുഭവവും മറ്റൊരാൾ കമൻ്റ് ബോക്സിൽ പങ്കുവയ്ക്കുന്നു.

English Summary:

Chinese Cat Accidentally Set House on Fire

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com