ADVERTISEMENT

എരുമേലിയിൽ രണ്ടു പേരുടെ മരണത്തിനു കാരണമായ കാട്ടുപോത്തിനെ വെടിവച്ചുകൊല്ലാൻ കോട്ടയം ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് അട്ടിമറിച്ച വനംവകുപ്പിനും ഉദ്യോഗസ്ഥർക്കുമെതിരേ പന്തംകൊളുത്തി പ്രകടനവും കോലം കത്തിക്കലും നടത്തി മലയോര ജനത. സംസ്ഥാനവ്യാപകമായി കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

കോട്ടയം കണമലയിൽ രണ്ടു പേരുടെ മരണത്തിന് കാരണമായ കാട്ടുപോത്തിനെ സിആർപിസി 133 (1)(എഫ്) പ്രകാരം കൊല്ലാൻ ഉത്തരവിട്ട ജില്ലാ കലക്ടറുടെ ഉത്തരവാണ് വനംവകുപ്പ് അട്ടിമറിച്ചതെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആരോപിച്ചു. കലക്ടറുടെ ഉത്തരവിനെ ദുർബലപ്പെടുത്തുന്ന രീതിയിൽ വന്യമൃഗങ്ങൾ ഏതു രീതിയിലുള്ള ആക്രമണമോ ജീവഹാനിയോ ഉണ്ടാക്കിയാലും അതുമായി ബന്ധപ്പെട്ട പൂർണ നടപടികളും തങ്ങളുടെ മാത്രം അധികാരപരിധിയിൽ വരുന്നതാണെന്നാണ് വനംവകുപ്പിന്റെ നിലപാട്. ജില്ലാ മജിസ്ട്രേറ്റ് കൂടെയായ കലക്ടറുടെ ഉത്തരവിനെ മറികടന്നു കൊണ്ട് വനം വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വളരെ തെറ്റിദ്ധാരണജനകമായ രീതിയിൽ പ്രസ്താവനകൾ നടത്തുകയും സ്വാഭാവിക നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നത് ജനാധിപത്യത്തോടും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തോടും നടത്തുന്ന നേരിട്ടുള്ള വെല്ലുവിളിയാണെന്നും കിഫ പറയുന്നു. ഇതേത്തുടർന്നാണ് പന്തംകൊളുത്തിപ്രകടനത്തിന് കിഫ ആഹ്വാനം ചെയ്തത്.

കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ വൈകുന്നേരം ആറിന് കർഷകർ ഒന്നിച്ചുകൂടി പ്രതിഷേധപ്രകടനം നടത്തി.

Read also: കാലന്റെ വേഷത്തിൽ കാട്ടുപോത്തുകൾ; ജീവൻ നഷ്ടപ്പെട്ട് കർഷകർ; കയ്യടിച്ച് സോഷ്യൽ മീഡിയ; ഇനിയെത്ര ജീവൻ കൊടുക്കണം?

അതേസമയം, എരുമേലി കണമല ജനവാസമേഖലയിൽ 2 പേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിന് വനത്തിൽ വച്ചു നായാട്ടുകാരുടെ വെടിയേറ്റിരുന്നതായി വനംവകുപ്പിന്റെ കണ്ടെത്തൽ. വെടിയേറ്റതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് കാട്ടുപോത്ത് ശബരിമല വനത്തിൽ നിന്നു കണമലയിലെ ജനവാസമേഖലയിലേക്ക് ഇറങ്ങി നാട്ടുകാരെ ആക്രമിച്ചതെന്നാണ് നിഗമനം. പോത്തിനെ വെടിവച്ച നായാട്ടുകാരുടെ വിവരങ്ങൾ ലഭിച്ചതായും ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും വനംവകുപ്പ് അധികൃതർ അറിയിച്ചു. 

എന്നാൽ, കാണാത്ത പോത്തിന് വെടിയേറ്റെന്ന് അറിഞ്ഞതെങ്ങനെയെന്ന ചോദ്യവുമായി കിഫ രംഗത്തെത്തി. മയക്കുവെടിവയ്ക്കാൻ ഉത്തരവ് ഇട്ടെങ്കിലും ആ പോത്തിനെ കണ്ടുകിട്ടാത്തതിനാൽ ഉത്തരവ് നടപ്പാക്കാൻ പറ്റുന്നില്ലെന്ന് പറയുന്ന അതേ ഉദ്യോഗസ്ഥർ തന്നെ ഇതു വരെ കാണാത്ത കാട്ടുപോത്തിന് വെടിയേറ്റെന്നു കണ്ടുപിടിച്ചത് എങ്ങനെയെന്നു മനസിലാകുന്നില്ല. 

കോട്ടയത്തു രണ്ടു പേരെ കൊന്ന പോത്ത് വെടി കൊണ്ടതു കൊണ്ടാണ് അങ്ങനെ ചെയ്തതെങ്കിൽ കൊല്ലത്ത് ആളെക്കൊന്ന പോത്ത് എന്താണ് അങ്ങനെ ചെയ്യാൻ കാരണം? ഒരാഴ്ചയ്ക്കു മുകളിലായി മുഴുവൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന സെൻസസ് നടത്തുന്നതിന്റെ ഭാഗമായി വനങ്ങളിലുണ്ട്. അങ്ങനെയുള്ളപ്പോൾ കാട്ടുപോത്തിന് വെടിയേറ്റിട്ടുണ്ടെങ്കിൽ അത് ഫോറസ്റ്റ്കാർ തന്നെ ചെയ്തതാകാൻ ഇടയുണ്ട്. അതുകൊണ്ടു ഉണ്ടാവാൻ ഇടയില്ലാത്ത നായാട്ടുകാരെ തപ്പുന്നതിനു പകരം വനം വകുപ്പ് വനത്തിൽ കൊണ്ടുപോയ ആയുധങ്ങളുടെയും വെടിയുണ്ടകളുടെയും ഓഡിറ്റും വിദഗ്ധ പരിശോധനയുമാണ് അടിയന്തിരമായി നടത്തേണ്ടത്. ഇനി വനംവകുപ്പിന്റെ ഈ വാദം സ്ഥാപിക്കാൻ പോത്തിനെ വെടിവയ്ക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ ആവില്ലെന്ന് കിഫ വാർത്താക്കുറിപ്പിൽ അറിയിച്ചു.

കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുറത്തേൽ ജേക്കബ് തോമസിന്റെ (ചാക്കോ–68) സംസ്കാരം ഇന്ന് കണമല സെന്റ് തോമസ് പള്ളിയിൽ നടക്കുകയാണ്. വെള്ളിയാഴ്ച രാവിലെയാണ് അയൽവാസികളായ തോമസ് ആന്റണിയും ചാക്കോയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തോമസ് ആന്റണിയുടെ സംസ്കാരം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com