ADVERTISEMENT

വളര്‍ത്തുമൃഗങ്ങളെ ബാധിക്കാന്‍ ഇടയുള്ള പ്രധാനപ്പെട്ട സാംക്രമികരോഗങ്ങളിലൊന്നും പകര്‍ച്ചവ്യാധിയുമാണ് ബ്രൂസെല്ലോസിസ് രോഗം. രോഗാണു ബാധയേറ്റ മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയേറെയുള്ള പ്രധാന ജന്തുജന്യരോഗങ്ങളിലൊന്നുകൂടിയാണ് ബ്രൂസല്ലോസിസ്. മെഡിറ്ററേനിയന്‍ പനി, മാള്‍ട്ടാ പനി, ബാംഗ്സ് രോഗം തുടങ്ങി വിവിധ പേരുകളില്‍ അറിയപ്പെടുന്ന, ലോകമെമ്പാടും വ്യാപകമായ അസുഖമാണിത്. പേവിഷബാധ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും വ്യാപകമായിട്ടുള്ള ജന്തുജന്യരോഗം ബ്രൂസെല്ലോസിസ് രോഗമാണ്. പ്രധാനമായും പശു, ആട്, പന്നി, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ ബാധിക്കുന്ന ഈ രോഗം, ബ്രൂസെല്ല വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയകള്‍ കാരണമാണുണ്ടാകുന്നത്.

ബ്രൂസല്ല അബോര്‍ട്ടസ് എന്ന രോഗാണുവാണ് പശുക്കളില്‍ മുഖ്യമായും രോഗമുണ്ടാക്കുന്നത്. ഇന്ത്യയില്‍ കന്നുകാലികള്‍ക്കിടയില്‍ ബ്രൂസെല്ലോസിസ് രോഗത്തിന്റെ നിരക്ക് ഉയര്‍ന്നതാണെന്ന് വ്യക്തമാക്കുന്ന ഒട്ടേറെ പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബ്രൂസെല്ലോസിസ് രോഗം മൂലം ഇന്ത്യയിലെ ക്ഷീരമേഖലയിലെ പ്രതിവര്‍ഷ നഷ്ടം 300 കോടി രൂപയ്ക്കു മുകളിലാണ്.

ലക്ഷണം പലവിധം

ബ്രൂസല്ലോസിസ് രോഗബാധയേറ്റുള്ള മരണനിരക്ക് പശുക്കളില്‍ കുറവാണെങ്കിലും, രോഗകാരണമായുണ്ടാകുന്ന വന്ധ്യതയും ഉൽപാദനകുറവുമെല്ലാം കര്‍ഷകര്‍ക്കും ക്ഷീരമേഖലക്കും കനത്ത നഷ്ടത്തിന് കാരണമാവും. പശുക്കളുടെ പ്രത്യുൽപാദന വ്യവസ്ഥയെയും അകിടുകളെയുമാണ് രോഗം പ്രധാനമായും ബാധിക്കുന്നത്. ഗര്‍ഭിണിപ്പശുക്കളില്‍ ഗര്‍ഭകാലത്തിന്റെ അവസാന മൂന്ന് മാസങ്ങളില്‍ (6-9) ഗര്‍ഭമലസുന്നത് ബ്രൂസല്ലോസിസിന്റെ പ്രധാന ലക്ഷണമാണ്. ആദ്യ രോഗബാധയില്‍ ഗര്‍ഭമലസല്‍ സംഭവിച്ചിട്ടുണ്ടെങ്കിലും പിന്നീടുള്ള പ്രസവങ്ങള്‍ സാധാരണ ഗതിയില്‍ നടക്കാം. പശുക്കള്‍ സ്വയം പ്രതിരോധശേഷി ആര്‍ജിക്കുന്നതിനാലാണിത്. എങ്കിലും രോഗാണുവാഹകരായ പശുക്കള്‍ അണുക്കളെ ഗര്‍ഭാശയസ്രവങ്ങളിലൂടെയും മറ്റും പുറന്തള്ളുന്നത് രോഗവ്യാപനത്തിന് കാരണമാവും.

ഗര്‍ഭാശയത്തില്‍വച്ച് തന്നെ ചത്തതോ ആരോഗ്യശേഷി തീരെ കുറഞ്ഞതോ ആയ കിടാക്കളുടെ ജനനം, മറുപിള്ളയെ പുറന്തള്ളാതിരിക്കല്‍ ഗര്‍ഭാശയത്തില്‍ വീക്കവും പഴുപ്പും തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം ബ്രൂസെല്ലോസിസ് കാരണമാകാറുണ്ട്. അകിട് വീക്കം, പാല്‍ ഉൽപാദനം ഗണ്യമായി കുറയല്‍, സന്ധികളില്‍ വീക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങള്‍. മദിലക്ഷണങ്ങള്‍ കാണിക്കുമെങ്കിലും ഗര്‍ഭധാരണം നടക്കാതിരിക്കല്‍, സ്ഥിരമോ താൽകാലികമോ ആയ വന്ധ്യത തുടങ്ങിയ രോഗാവസ്ഥകള്‍ പിന്നീട് ഉണ്ടാവാം. രോഗബാധയേറ്റ പശുക്കളില്‍നിന്ന് ജനനസമയത്ത് തന്നെ കിടാക്കള്‍ക്ക് രോഗം പകരും.

അണുബാധയേറ്റ പശുക്കളുടെ വിസര്‍ജ്യങ്ങളിലൂടെയും, ശരീരസ്രവങ്ങളിലൂടെയും, പാലിലൂടെയുമെല്ലാം രോഗാണു നിരന്തരമായി പുറത്തു വന്നു കൊണ്ടിരിക്കും. രോഗംബാധിച്ച പശുക്കളുടെ പ്രസവസമയത്തും, ഗര്‍ഭമലസുകയാണെങ്കില്‍ ആ വേളയിലും പുറന്തള്ളപ്പെടുന്ന ഗര്‍ഭാവശിഷ്ടങ്ങളിലും, സ്രവങ്ങളിലും രോഗാണു സാന്നിധ്യം ഉയര്‍ന്ന തോതിലായിരിക്കും. മാത്രവുമല്ല തണുത്തതും നനവാര്‍ന്നതുമായ കാലാവസ്ഥയില്‍ പുറത്ത് ദീര്‍ഘനാള്‍ നാശമൊന്നും കൂടാതെ നിലനില്‍ക്കാനുള്ള ശേഷി ബ്രൂസെല്ല ബാക്ടീരിയകള്‍ക്കുണ്ട്. എന്നാല്‍ വെയില്‍ ഏറ്റാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രോഗാണു നശിക്കും. ഈ രോഗാണുക്കള്‍ തീറ്റയിലും കുടിവെള്ളത്തിലും കലരുന്നതിലൂടെയും, ശരീരത്തിലെ മുറിവുകളിലൂടെയും ശ്ലേഷ്മസ്തരങ്ങളിലൂടെയും വ്യാപിക്കുന്നതു വഴിയും മറ്റു പശുക്കള്‍ക്ക് രോഗം പകരും. വായുവിലൂടെയും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അണുബാധയേറ്റവയുടെ ബീജം കൃത്രിമ ബീജാധാനത്തിന് ഉപയോഗിക്കുന്നത് വഴിയും ഇണചേരലിലൂടെയും രോഗം വ്യാപനം നടക്കും. രോഗാണു പശുക്കളുടെ ശരീരത്തില്‍ പ്രവേശിച്ച് ചുരുങ്ങിയത് രണ്ടാഴ്ചയോ, കൂടിയത് ഒരു വര്‍ഷമോ സമയപരിധിക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. അഞ്ച് മാസത്തിനുമുകളില്‍ ചെനയുള്ള പശുക്കളില്‍ ഒരു മാസത്തിനുള്ളില്‍ ഗര്‍ഭസ്രാവവും സംഭവിക്കാം.

Read also: മുന്നിലല്ല ഒപ്പം നടക്കണം, ആക്രമിച്ചാൽ തിരിച്ചാക്രമണം: കാളകളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ

മാംസം ശരിയായി വേവിക്കാതെയും, പാല്‍, മറ്റു പാല്‍ ഉൽപന്നങ്ങള്‍ തുടങ്ങിയവ തിളപ്പിക്കാതെയും, അണുവിമുക്തമാക്കാതെയും നേരിട്ട് ഉപയോഗിക്കുന്നതിലൂടെയും രോഗം മനുഷ്യരിലേക്ക് പകരാം. രോഗബാധയേറ്റവയുടെ ചാണകം, മൂത്രം എന്നിവ വഴിയും പകരാം. പ്രസവവും, ഗര്‍ഭമലസിയതിന്റെ അവശിഷ്ടങ്ങളും മറ്റും അശ്രദ്ധമായും കയ്യുറ ഉപയോഗിക്കാതെയും കൈകാര്യം ചെയ്യുന്നതും രോഗബാധയ്ക്ക് ഇടയാക്കും.

മനുഷ്യർക്ക് രോഗബാധയേല്‍ക്കുന്ന പക്ഷം ഇടവിട്ടുള്ള പനി, തലവേദന, പേശി വേദന, രാത്രിയിലെ അമിത വിയര്‍പ്പ്, വേദനയോട് കൂടിയ സന്ധി വീക്കം, വൃഷ്ണത്തില്‍ വീക്കം അടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവും. ഹൃദ്രോഗത്തിനും, ഗര്‍ഭച്ഛിദ്രത്തിനും, വന്ധ്യതയ്ക്കും രോഗം ബാധിച്ചവരില്‍ സാധ്യതയേറെയാണ്. ക്ഷീരകര്‍ഷകര്‍, ഫാം തൊഴിലാളികള്‍, അറവുശാലകളില്‍ ജോലി ചെയ്യുന്നവര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ തുടങ്ങി ക്ഷീര-മൃഗ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ബ്രൂസെല്ലോസിസിനെതിരായി അതീവ കരുതല്‍ പുലര്‍ത്തണം.

പശുക്കളുടെ രക്തം, പാല്‍ എന്നിവ പരിശോധിച്ച് രോഗം കണ്ടെത്താനുള്ള സംവിധാനം ഇന്നു ലഭ്യമാണ്. രോഗബാധ സ്ഥിരീകരിക്കുന്ന പക്ഷം രോഗബാധയേറ്റ മൃഗങ്ങളെ ദയാവധത്തിനു വിധേയമാക്കുക എന്നത് മാത്രമാണ് ഏറ്റവും ഉചിതവും രോഗബാധ തടയാനുമുള്ള ഫലപ്രദവുമായ മാർഗം. മരുന്നുപയോഗിച്ച് ബ്രൂസെല്ലാ രോഗാണുവിന്റെ നിയന്ത്രണം ദുഷ്കരമാണ്. കേരളത്തിൽ വെറ്ററിനറി സർവകലാശാലയുടെ ചില ഡെയറി ഫാമുകളിൽ മുൻവർഷങ്ങളിൽ പശുക്കളിൽ ബ്രൂസെല്ല രോഗം സ്ഥിരീകരിച്ചപ്പോൾ നൂറുകണക്കിന് പശുക്കളെ ദയാവധത്തിന് വിധേയമാക്കിയിരുന്നു.

ഉറപ്പാക്കാം പശുകിടാക്കൾക്ക് മാരകരോഗത്തിനെതിരെ വാക്സീൻ സുരക്ഷ

മാരകമായ ഈ ജന്തുജന്യ പകർച്ചവ്യാധിയെ നിയന്ത്രിക്കാനുള്ള ഫലപ്രദമായ വഴി പശുക്കിടാക്കളിൽ പ്രതിരോധ വാക്സീനേഷനാണ്. ബ്രൂസല്ലോസിസിനെതിരെയുള്ള വാക്സീനേഷൻ യ‌ജ്ഞം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മേയ് 15 മുതൽ 19 വരെയുള്ള അഞ്ചു ദിവസങ്ങളിലായി നടക്കുകയാണ്. 4–8 മാസത്തിനിടയില്‍ പ്രായമുള്ള എല്ലാ പശുക്കിടാങ്ങള്‍ക്കും എരുമക്കിടാങ്ങൾക്കും ഒറ്റത്തവണ പ്രതിരോധ കുത്തിവയ്പ് നല്‍കാം. മൃഗാശുപത്രികൾ, സബ് സെൻററുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പാൽ സൊസൈറ്റികൾ എന്നിവയുടെ പരിസരങ്ങളിലും ഭവനസന്ദർശനം വഴിയും സൗജന്യ സേവനം ലഭിക്കും. പശുക്കിടാക്കള്‍ക്ക് മാത്രം കുത്തിവയ്പ്പ് നല്‍കുന്നതില്‍ കാഫ് ഹുഡ് വാക്സിനേഷന്‍ എന്നാണ് ഇതറിയപ്പെടുന്നത്. കിടാക്കൾക്ക് ഒറ്റത്തവണ കുത്തിവയ്പ് നൽകുന്നതിലൂടെ ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധശേഷി പശുക്കള്‍ക്ക് കൈവരും. ഒപ്പം ഈ ജന്തുജന്യ രോഗത്തില്‍ നിന്ന് നമുക്കും സുരക്ഷ ഉറപ്പ് വരുത്താം. തങ്ങളുടെ പശുക്കിടാക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പുവരുത്തി ബ്രൂസെല്ലാ വിമുക്തനാടിനായുള്ള യജ്ഞത്തില്‍ ക്ഷീരകര്‍ഷക സമൂഹം അണിചേരേണ്ടതുണ്ട്.   

English summary: An Overview of Brucellosis in Cattle and Humans      

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com