ADVERTISEMENT

വയലുകള്‍ പലതും വാഴക്കൃഷിക്കു വഴിമാറിയത് വിമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും പ്രതികൂല കാരണങ്ങളാല്‍ നെല്‍കൃഷി ഒഴിവാക്കേണ്ടിവന്ന പലരും ഇന്ന് ആശ്വാസം കാണുന്നത് വാഴയിലാണ്, വിശേഷിച്ച് നേന്ത്രനില്‍. കണക്കുകളിലും കാണാം ഈ മാറ്റം. 2001-’02 ല്‍ നമ്മുടെ നേന്ത്രവാഴക്കൃഷിവിസ്തൃതി  50,871 ഹെക്ടര്‍ ആയിരുന്നത്  2020-’21ല്‍   57,694.67 ഹെക്ടറായി ഉയര്‍ന്നു. കൃഷിയിടവിസ്തൃതിയില്‍ 13 ശതമാനം വര്‍ധന. അതിലും പ്രധാനം നേന്ത്രന്റെ ഉല്‍പാദനം 20 വര്‍ഷത്തിനിപ്പുറം 57% വര്‍ധിച്ചു എന്നതാണ്. ഇക്കാലയളവില്‍ കൃഷി കൂടുതല്‍ ശാസ്ത്രീയവും സുരക്ഷിതവുമായി എന്നര്‍ഥം. 2021-’22ല്‍ കൃഷിയിടവിസ്തൃതിയില്‍ നേരിയ കുറവുണ്ട്.  കൂടുതലും പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ കൃഷിചെയ്യുന്ന ഇനങ്ങള്‍ക്ക് ഇത്തരം ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികം. സംസ്ഥാനത്തെ സ്വാശ്രയവിപണികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വില്‍പനയ്ക്കെത്തുന്ന ഇനവും നേന്ത്രനാണ്. 

സംസ്ഥാനത്ത് പാലുപോലെതന്നെ അവശ്യവസ്തുവായി പഴവും മാറിയിട്ടുണ്ട്. 10 വര്‍ഷം മുന്‍പുള്ളതിനെക്കാള്‍ പല മടങ്ങാണ് പഴം വില്‍പനയെന്ന് പച്ചക്കറിക്കടക്കാര്‍ പറയുന്നു. നേന്ത്രന്‍ മാത്രമല്ല, പൂവനും പാളയന്‍കോടനും ഞാലിപ്പൂവനും റോബസ്റ്റയുമെല്ലാം മത്സരരംഗത്തുണ്ട്. നേന്ത്രനെ ഒന്നാമനാക്കുന്നത് ചിപ്‌സ് ഉള്‍പ്പെടെയുള്ള മൂല്യവര്‍ധനതന്നെ. മറുനാടന്‍ നേന്ത്രന്‍ ഭീഷണിയാണെങ്കിലും നാടന്‍ എന്ന ലേബല്‍ നമ്മുടെ നേന്ത്രന് ആഭ്യന്തരവിപണിയില്‍ അനുഗ്രഹമാണ്. പഴം-പച്ചക്കറി വിപണിയില്‍ ചാഞ്ചാട്ടം സാധാരണം. എങ്കിലും നിലവിൽ നേന്ത്രനു കിലോയ്ക്ക് ശരാശരി 35 രൂപ ലഭിക്കുന്നുണ്ടെന്നു കര്‍ഷകര്‍. 

Read also: 75 സെന്റിൽനിന്ന് 6 ടൺ പടവലം; 3 ഏക്കറിൽ ഇഞ്ചിയും 2 ഏക്കറിൽ വാഴയും: കൃഷിയിൽ ലക്ഷങ്ങൾ കൊയ്യുന്ന കർഷകൻ

കാഞ്ഞങ്ങാട് നേന്ത്രനും വയനാട് നേന്ത്രനും ചങ്ങനാശേരി നേന്ത്രനും ക്വിന്റല്‍ നേന്ത്രനും ആറ്റുനേന്ത്രനുമൊക്കെയായി വൈവിധ്യങ്ങളേറെ. വാണിജ്യക്കൃഷിയില്‍  വിത്തു മുതല്‍ വിളവെടുപ്പു വരെ ഒരു നേന്ത്രനു ചെലവ്  270 രൂപവരെ വരുമെന്ന് കര്‍ഷകര്‍. ഏക്കറിന് 750–800 വാഴ. കുലയൊന്നിന് ശരാശരി 12 കിലോ തൂക്കം. കിലോയ്ക്ക്, കുറഞ്ഞത് 30 രൂപ വിലയിട്ടാല്‍ 360 രൂപ. (ഈ വർഷം കിലോയ്ക്കു 45 രൂപവരെ ഉയർന്നു) അതായത് കുലയൊന്നിന് ശരാശരി 90 രൂപ ലാഭം. ഏക്കറില്‍നിന്ന് ഒരു വര്‍ഷംകൊണ്ട് ശരാശരി 70,000 രൂപ നേട്ടം. ഏക്കറുകള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവര്‍ക്കു വാഴക്കൃഷി ആകര്‍ഷകമാകുന്നത് ഇതുകൊണ്ടുതന്നെ.

banana-2

ജനപ്രീതിക്ക് കാരണങ്ങൾ

  • ഏറ്റക്കുറച്ചിൽ പതിവെങ്കിലും മിക്കപ്പോഴും മെച്ചപ്പെട്ട വില
  • പ്രാദേശിക വിപണന സൗകര്യം
  • സ്ഥലമില്ലാത്തവർക്കും പാട്ടത്തിനെടുത്ത് കൃഷി ചെയ്യാം
  • കയ്യിലുള്ള മൂലധനത്തിന് അനുസൃതമായി കൃഷിവിസ്തൃതി വർധിപ്പിക്കാം
  • നിത്യേന പരിപാലനം ആവശ്യമില്ല
  • നനയ്ക്കാൻ തുള്ളിനനസൗകര്യമൊരുക്കാം
  • ഇടവിളയായി പച്ചക്കറിക്കൃഷി ചെയ്ത് അധിക വരുമാനം

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

English summary: Banana Farming Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com