ADVERTISEMENT

സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ പശുക്കളിൽ കുളമ്പുരോഗത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയതായുള്ള വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്. കേരളത്തിൽ വരുന്ന ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കന്നുകാലികളിൽ കുളമ്പുരോഗവ്യാപനത്തിന് ഉയർന്ന സാധ്യതയുണ്ടെന്ന് ദേശീയ വെറ്ററിനറി എപിഡെമിയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുന്നറിയിപ്പുമുണ്ട്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ജന്തുരോഗ ജാഗ്രതാസംവിധാനമായ NADRES (National Animal Disease Referral Expert System) ആണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ്  നൽകിയത്. കുളമ്പുരോഗ വ്യാപനവുമായി ബന്ധപ്പെട്ട് അതീവ വ്യാപനസാധ്യത വിലയിരുത്തുന്ന ഹൈ റിസ്ക് കാറ്റഗറിയിലാണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് ഇപ്പോൾ തന്നെ ചില പ്രദേശങ്ങളിൽ പശുക്കളിൽ കുളമ്പുരോഗത്തിന് സമാനമായ ലക്ഷണങ്ങൾ കണ്ടുവരുന്ന സാഹചര്യത്തിൽ തങ്ങളുടെ ക്ഷീര സംരംഭങ്ങളിൽ രോഗം വരാതിരിക്കാനും വരും ദിവസങ്ങളിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപനം ഉണ്ടാകാതിരിക്കാനും കർഷകർ കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കശാപ്പിനായും മറ്റും എത്തിച്ച രോഗവാഹകരായ, 

വാക്സീൻ ചെയ്യാത്ത കന്നുകാലികളില്‍നിന്നാവാം ഇപ്പോൾ രോഗം പടർന്നിട്ടുണ്ടാവുക. ആറു മാസത്തെ ഇടവേളയിൽ നൽകുന്ന കുളുരോഗപ്രതിരോധ കുത്തിവയ്പ് സംസ്ഥാനത്ത് ഭൂരിഭാഗം പശുക്കൾക്കും നൽകിയതിനാൽ കൂടുതൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല, എങ്കിലും ശ്രദ്ധിക്കേണ്ട ചില സുരക്ഷാ മാർഗങ്ങളുണ്ട്      

dairy-farming

ക്ഷീരകർഷകർ ശ്രദ്ധിക്കേണ്ടത്

1. വായുവിലൂടെയും, രോഗബാധയേറ്റതോ രോഗാണുവാഹകരോ ആയ കന്നുകാലികളുമായുള്ള നേരിട്ടോ അല്ലാതെയോ ഉള്ള സമ്പർക്കത്തിലൂടെയുമാണ് കുളമ്പ് രോഗം പടർത്തുന്ന വൈറസ് പ്രധാനമായും പടരുന്നത്. രോഗം ബാധിച്ച കന്നുകാലികളുടെ ചാണകവും ശരീരസ്രവങ്ങളും കലർന്ന് രോഗാണുമലിനമായ തീറ്റയിലൂടെയും വെള്ളത്തിലൂടെയും രോഗം വ്യാപിക്കും. കറവക്കാർ വഴിയും ഫാമിലെത്തുന്ന വാഹനങ്ങളിലൂടെയും ഫാം ഉപകരണങ്ങളിലൂടെയുമെല്ലാം രോഗബാധയുള്ള സ്ഥലങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് നേരിട്ടല്ലാതെയും രോഗം പടരാം. തണുത്തതും ഈർപ്പമുള്ളതുമായ  അന്തരീക്ഷം കാറ്റിലൂടെയുള്ള രോഗാണു വ്യാപനം എളുപ്പമാക്കും.

രോഗവ്യാപന മുന്നറിയിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ ഡെയറി ഫാമുകളിൽ അനാവശ്യ സന്ദർശകരുടെയും വാഹനങ്ങളുടെയും പോക്കുവരവ് നിയന്ത്രിക്കണം. പുറത്തുനിന്ന് വരുന്നവർ ഫാമിൽ പ്രവേശിക്കുന്നത്  ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ അവരുടെ വാഹനങ്ങളും പാദരക്ഷകളും മതിയായി അണുവിമുക്തമാക്കണം. ഇതിനായി ഫാമിന്റെ ഗേറ്റിലും തൊഴുത്തിന്റെ കവാടത്തിലും ബ്ലീച്ച് ലായനിയോ അലക്കുകാരലായനിയോ ഫോര്‍മലിന്‍ ലായനി നിറച്ച് പ്രത്യേകം ഫൂട്ട് ബാത്ത് ടാങ്ക്, ടയർ ബാത്ത് ടാങ്ക് എന്നിവ  ക്രമീകരിക്കാം. 

ഫോര്‍മലിന്‍ ലായനി 3 മില്ലിലീറ്റര്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ എന്ന അനുപാതത്തില്‍ ചേര്‍ത്ത് ടയര്‍ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നിവയ്ക്കായി ഉപയോഗിക്കാം.

ഇതിലൂടെ പാദം നനഞ്ഞ് ആളുകളെയും ടയർ നനഞ്ഞ് വാഹനങ്ങളെയും ഫാമിൽ പ്രവേശിപ്പിക്കണം. പുറത്തുനിന്ന് ഫാമിലേക്കുള്ള ഉപകരണങ്ങൾ കൊണ്ടുവരുമ്പോഴും അണുവിമുക്തമാക്കിയതിന് ശേഷം മാത്രമേ ഫാമിനുള്ളിൽ കയറ്റാവൂ. ബ്ലീച്ചിങ് പൗഡര്‍ മൂന്ന് ശതമാനം ലായനി ഫാമുകളില്‍ ഉപയോഗിക്കാവുന്ന എളുപ്പത്തില്‍ ലഭ്യമായ അണുനാശിനിയാണ്. ഒരു ലീറ്റര്‍ വെള്ളത്തില്‍ മുപ്പത് ഗ്രാം ബ്ലീച്ചിങ് പൗഡര്‍ എന്ന അനുപാതത്തില്‍ ചേര്‍ത്തിളക്കി ഇരുപത് മിനിട്ടിന് ശേഷം തെളിവെള്ളം അണുനാശിനി ആയി തൊഴുത്തും പരിസരവും ഉപകരണങ്ങളും വൃത്തിയാക്കാന്‍ ഉപയോഗിക്കാം.  

2. രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലേക്കുള്ള കന്നുകാലികളുടെ പോക്കുവരവും, അവിടെ നിന്നും പശുക്കളെ വാങ്ങുന്നതും വില്‍ക്കുന്നതും പുല്ലും വൈക്കോലും ശേഖരിക്കുന്നതും താല്‍ക്കാലികമായി ഒഴിവാക്കണം. 

3. രോഗം ബാധിച്ച പശുക്കളുള്ള ഫാമുകൾ സന്ദർശിക്കുന്നതും ഒഴിവാക്കണം. കശാപ്പ് നടക്കുന്ന സ്ഥലങ്ങളിലും കന്നുകാലി, പന്നി മാംസ വിൽപന കേന്ദ്രങ്ങളിലും പോയി വന്നതിനു ശേഷം വസ്ത്രവും പാദരക്ഷയും മാറാതെ ഫാമിനുള്ളിൽ കയറി പശുക്കളുമായി ഇടപഴകരുത്. ഫാമിനകത്ത്  ഉപയോഗിക്കാൻ പ്രത്യേകം പാദരക്ഷകളും വസ്ത്രങ്ങളും കരുതുന്നത് ഉചിതമാണ്.

4. പുതിയ പശുക്കളെ വാങ്ങുമ്പോൾ ആറു മാസം മുമ്പ് വരെ കുളമ്പുരോഗം ബാധിച്ചിട്ടില്ല എന്നുറപ്പുള്ള പ്രദേശങ്ങളില്‍ നിന്നോ പ്രതിരോധ കുത്തിവയ്‌പ് നടത്തി മൂന്നാഴ്ചകള്‍ക്കു ശേഷം മാത്രമോ വാങ്ങുന്നതാണ് ഉത്തമം. പുതുതായി പശുക്കളെ ഫാമില്‍ കൊണ്ടുവരുമ്പോള്‍ ചുരുങ്ങിയത് മൂന്നാഴ്ച മുഖ്യ ഷെഡിൽ നിന്നും പ്രത്യേകം മാറ്റി പാര്‍പ്പിച്ച് / ക്വാറന്റൈന്‍ പരിചരണം നല്‍കണം. ഇങ്ങനെ പശുക്കൾക്ക് ക്വാറന്റൈൻ ഉറപ്പാക്കുന്നതിൽ ഒരു പിഴവും വരാൻ പാടില്ല. അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന കുളമ്പുരോഗ പ്രതിരോധകുത്തിവയ്പ് നൽകിയതായി ഉറപ്പില്ലാത്ത കന്നുകാലികൾ ആണെങ്കിൽ അവയ്ക്ക് ക്വാറന്റൈൻ കാലയളവിൽ പ്രതിരോധകുത്തിവയ്പ് നൽകണം. കുത്തിവയ്പ് നൽകി മൂന്നാഴ്ചയ്ക്കു ശേഷം മാത്രം ഇവയെ ഫാമിലെ മറ്റു പശുക്കൾക്കൊപ്പം ചേർക്കാൻ ശ്രദ്ധിക്കുക.

5. ആറ് മാസത്തെ ഇടവേളയിൽ നൽകുന്ന പ്രതിരോധ കുത്തിവയ്പിലൂടെ മാത്രമേ കുളമ്പുരോഗത്തെ പൂർണമായും തടയാൻ കഴിയുകയുള്ളൂ. പശുക്കിടാങ്ങൾക്ക് നാലു മാസം പ്രായമെത്തുമ്പോഴും ആദ്യ കുളമ്പ് രോഗപ്രതിരോധകുത്തിവയ്പ് നൽകണം. ആദ്യ കുത്തിവയ്പ് നൽകി മൂന്നാഴ്ച കഴിഞ്ഞ് ബൂസ്റ്റർ ഡോസ് നൽകണം. 4 മുതൽ 6 മാസം വരെ ഈ പ്രതിരോധശേഷി നിലനിൽക്കും. പിന്നീട് ഓരോ ആറുമാസം കൂടുമ്പോഴും കൃത്യമായി കുത്തിവയ്പ് ആവർത്തിക്കണം.

എത്ര പ്രാവശ്യം രോഗപ്രതിരോധ കുത്തിവയ്പ് എടുക്കുന്നു എന്നത് പ്രധാനമാണ്. സ്ഥിരമായി ആറു മാസത്തിലൊരിക്കൽ കുത്തിവയ്പ് എടുക്കുന്ന പശുക്കള്‍ക്കും പന്നികൾക്കും തൃപ്തികരമായ പ്രതിരോധശേഷി ലഭിക്കുകയും രോഗസാധ്യത കുറയുകയും ചെയ്യുന്നു. ഒന്നോ രണ്ടോ കുത്തിവയ്പ് എടുത്തതുകൊണ്ടു മാത്രം രോഗം വരാതിരിക്കണമെന്നില്ല. ഇവയിൽ തീവ്രത കുറഞ്ഞ രീതിയിൽ രോഗലക്ഷണങ്ങൾ കാണാറുണ്ട്. കിടാരികള്‍ക്ക് പശുക്കളെക്കാൾ രോഗസാധ്യതയുമുണ്ട്. 

സർക്കാർ മൃഗാശുപത്രികൾ മുഖേനെയുള്ള ഈ വർഷത്തെ സമ്പൂർണ്ണ കന്നുകാലി കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് ഉടനെ ആരംഭിക്കും. 

കുളമ്പുരോഗ വാക്സീൻ തങ്ങളുടെ കന്നുകാലികൾക്കും പന്നികൾക്കും ലഭിച്ചു എന്ന കാര്യം ഉറപ്പാക്കാൻ കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.  7 മാസത്തിനു മുകളിൽ ഗർഭിണികളായ പശുക്കളെ കുളമ്പ് രോഗവാക്‌സീൻ നൽകുന്നതിൽ നിന്ന് താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പ്രസവശേഷം വാക്സീൻ നൽകണം.  

dairy-farming

കുളമ്പുരോഗബാധ സംശയിച്ചാൽ

വൈറസ് പശുക്കളിലെത്തിയാൽ രണ്ട് മുതൽ 14 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തമായ പനി, വിറയൽ, ശരീരവേദന കാരണം നടക്കാനുള്ള പ്രയാസം, തീറ്റമടുപ്പ്, അയവെട്ടാതിരിക്കൽ, വായില്‍ നിന്നും ഉമിനീര്‍ പതഞ്ഞ് നൂലുപോലെ പുറത്തേക്ക് ഒലിച്ചിറങ്ങൽ, മൂക്കൊലിപ്പ് എന്നിവയാണ് പ്രാരംഭരോഗലക്ഷണങ്ങൾ. കറവയുള്ള പശുക്കളിൽ പാലുല്‍പ്പാദനം ഒറ്റയടിക്ക് കുറയും. വായ തുറന്നടയ്‌ക്കുമ്പോൾ ഉമിനീർ പതഞ്ഞ് "ചപ്, ചപ്" എന്ന ശബ്ദം കേൾക്കാം. തുടർന്ന് ഒന്നോ രണ്ടോ ദിവസത്തിനകം വായയിലും നാക്കിലും മോണയിലും മൂക്കിലും അകിടിലും കുളമ്പുകൾക്കിടയിലും ചുവന്ന് തിണര്‍ത്ത് പൊള്ളലേറ്റതിന് സമാനമായ കുമിളകള്‍ കണ്ടുതുടങ്ങും. 24 മണിക്കൂറിനുള്ളില്‍ ഈ തിണര്‍പ്പുകള്‍ പൊട്ടി വ്രണങ്ങള്‍ ആയി തീരും. വ്രണങ്ങളിൽ പുഴുബാധക്കും സാധ്യത ഏറെ. പുഴുബാധയേറ്റാൽ പശുക്കൾ കൈകാൽ നിരന്തരം കുടയുന്നതായി കാണാം. വ്രണങ്ങളിൽ മുറിവുണക്കത്തിന് മതിയായ ചികിത്സ നൽകിയില്ലങ്കിൽ കുളമ്പ് അടർന്നു പോവുന്നതടക്കമുള്ള പ്രശ്നങ്ങൾ വരാം.

രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള മൃഗാശുപത്രിയില്‍ വിവരം അറിയിക്കണം. രോഗം കണ്ടെത്തിയ പ്രദേശത്തിന് ചുറ്റും അഞ്ചു കിലോമീറ്റർ പരിധിയിൽ പശുക്കൾക്ക് അടിയന്തിര പ്രതിരോധ കുത്തിവയ്പ് നടത്താൻ വേണ്ടിയാണിത്. രോഗം വന്ന കന്നുകാലികളുമായി മറ്റുള്ളവയ്ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ പൂര്‍ണമായും തടയണം. രോഗം ബാധിച്ചവയെ മാറ്റി പാർപ്പിക്കണം. രോഗം ബാധിച്ച പശുക്കളുടെ പാലിൽ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്നതിനാൽ പശുക്കിടാക്കളെ കുടിപ്പിക്കരുത്. പാൽ തിളപ്പിക്കാതെ പുറത്തുകൊണ്ടുപോകുന്നതും ഒഴിവാക്കണം. തിളപ്പിക്കുമ്പോൾ വൈറസ് പൂർണമായും നശിക്കുന്നതിനാൽ പാൽ വീട്ടാവശ്യത്തിന് ഉപയോഗിക്കാം.

ജൈവാവശിഷ്ടങ്ങള്‍ നീക്കിയ ശേഷം രോഗം ബാധിച്ച കന്നുകാലികളെ പാർപ്പിച്ച തൊഴുത്തും പരിസരവും ഫാമിനുള്ളിൽ ഉപയോഗിക്കുന്ന പാദരക്ഷയുൾപ്പെടെ എല്ലാ ഉപകരണങ്ങളും 4% അലക്കുകാര ലായനി, 3% ബ്ലീച്ചിങ് പൗഡർ ലായനി എന്നിവയിലേതെങ്കിലും ഉപയോഗിച്ച് കഴുകി വൈറസ് വിമുക്തമാക്കണം. രോഗമില്ലാത്ത പശുക്കളെ പരിപാലിച്ചതിന് ഒടുവിൽ മാത്രമേ രോഗം ബാധിച്ചവയുമായി ഇടപഴകാൻ പാടുള്ളു. ആരംഭത്തിൽ തന്നെ അനുബന്ധ അണുബാധകൾക്കെതിരെയും ലക്ഷങ്ങളുടെ തീവ്രത കുറയ്ക്കാനും വിദഗ്‌ധ ചികിത്സയും, ശാസ്ത്രീയ പരിചരണവും ഉറപ്പുവരുത്തിയാല്‍ സാധാരണനിലയിൽ രണ്ടാഴ്ചകൊണ്ട് പശുക്കള്‍ ആരോഗ്യം വീണ്ടെടുക്കും. എങ്കിലും പഴയ ഉൽപാദനമികവും പ്രത്യുൽപാദന ക്ഷമതയും വീണ്ടെടുക്കാൻ രോഗത്തിൽനിന്ന് രക്ഷപ്പെട്ട പശുക്കൾക്ക് കഴിയാറില്ല.

English summary: Foot and Mouth Disease in Cattle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com