ADVERTISEMENT

നിരോധനം ലംഘിച്ച് കേരളത്തിലേക്ക് പന്നികളുമായി വന്ന വാഹനം തടഞ്ഞ് കർഷകർ. പാലക്കാട് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപമാണ് കഴിഞ്ഞ ദിവസം വീണ്ടും ഇതരസംസ്ഥാന പന്നിവണ്ടി  കർഷകർ പിടികൂടിയത്. ആഫ്രിക്കൻ പന്നിപ്പനിയുടെ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള പന്നിക്കടത്തിന് ജനുവരി പകുതി വരെ നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വീണ്ടും പന്നികളുമായി തമിഴ്നാട് വാഹനം കേരളത്തിലേക്കെത്തിയത്.

ടോൾ വെട്ടിച്ചു ഹൈവേയില്‍ ഇന്ത്യൻ കോഫീ ഹൗസ്‌ ഹോട്ടലിന് സമീപത്തെ റോഡിലൂടെ കാളാംകുളം ജംഗ്ഷനിലേക്ക് പ്രവേശിക്കവേ ലൈവ്സ്റ്റോക് ഫാർമേഴ്സ് അസോസിയേഷന്റെ (LSFA) നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. തമിഴ്നാട് റജിസ്ട്രേഷനിലുള്ള ഡബിൾ ഡക്കർ പിക്ക് അപ് വാഹനത്തിൽ 22 പന്നികളുണ്ടായിരുന്നു. മുൻപ് മൂന്നുതവണ പന്നിയങ്കരയിൽവച്ചു ഇത്തരത്തിൽ പന്നിവണ്ടി കർഷകർ തന്നെ പിടികൂടിയിരുന്നു. 

കർഷകർ അറിയിച്ചതിനെത്തുടർന്ന് രാത്രി തന്നെ പൊലീസ് സ്ഥലത്തെത്തുകയും വെറ്ററിനറി ഡോക്ടറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ മറ്റു രേഖകളോ കൈവശമില്ലെന്നു കണ്ടെത്തുകയും ചെയ്തു. ഇതേത്തുടർന്ന് മൃഗസംരക്ഷണ വകുപ്പിനെ അറിയിച്ച് പന്നികളെ ജില്ലാ വെറ്ററിനറി ആശുപത്രിയിലേക്ക് മാറ്റി.

pig-vehicle

അതേസമയം, വാഹനത്തിലുള്ള പന്നികൾ തങ്ങളുടേതാണെന്നു ചൂണ്ടിക്കാട്ടി രണ്ടുപേർ രംഗത്തെത്തിയത് ആദ്യം ആശയക്കുഴപ്പമുണ്ടാക്കിയെന്ന് എൽഎസ്എഫ്എ ഭാരവാഹികൾ കർഷകശ്രീയോടു പറഞ്ഞു. തങ്ങളുടെ ഫാമിലെ പന്നികളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്ന് അവകാശപ്പെട്ട അവർക്ക് പന്നികളുടെ തൂക്കമോ ലഭിച്ച തുകയോ അറിയുമായിരുന്നില്ലെന്നും അഞ്ചു മാസത്തോളം പന്നിവരവ് നിരോധിച്ചിട്ടും കേരളത്തിലെ കർഷകർക്ക് ഗുണം ലഭിക്കാത്തത് ഇത്തരത്തിൽ അനധികൃതമായി പന്നികൾ എത്തുന്നതുകൊണ്ടാണെന്നും എൽഎസ്എഫ്എ അറിയിച്ചു. 

എൽഎസ്എഫ്എ സംസ്ഥാന ഭാരവാഹികളായ ആൻസെൻ തൃശൂർ, മെജോ തൃശൂർ, ഹാരിസൺ ചേലക്കര, ജിജോ ഇമ്മാനുവൽ വടക്കഞ്ചേരി, സാബു നെന്മാറ, അനീഷ് മായന്നൂർ, ബേബി കോഴിക്കോട്, മനോജ് പെരിന്തൽമണ്ണ, ആഷ്‌ലിൻ നിലമ്പൂർ, പ്രകാശ് മലപ്പുറം, സിബി, ജിബു എന്നിവർ സ്ഥലത്തുണ്ടായിരുന്നു.

English summary: A vehicle with pigs on board violates the ban: Farmers stopped the vehicle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com