ADVERTISEMENT

തറവാട്ടില്‍ മുത്തശ്ശിയുടെയും മുത്തച്ഛന്റെയും ഭരണകാലം അടുക്കളക്കൃഷിയുടെ സുവർണകാലമായിരുന്നു. മത്തൻ, കുമ്പളം, പടവലം, കോവൽ, വെണ്ട, പയർ, ചുരയ്ക്ക, ചീര എന്നിവയെല്ലാം ഇരുവരും ചേർന്ന് നട്ടുവളർത്തി. കിണറ്റുകരയിലും പറമ്പിലും കയ്യാലകളിലും നടുതലകൾ തഴച്ചുവളർന്നു. 

വിത്ത് പൊന്നുപോലെ അന്നു പല രീതികളുണ്ടായിരുന്നു. ‘‘മുട്ടനൊരുത്തനെ തട്ടേൽ കയറ്റീട്ട്, മുട്ടനിൽ മുട്ടനെ നടക്കുവച്ചിട്ട്, പൊട്ടനേം ഭോഷനേം ചട്ടിയിൽ കയറ്റീട്ട്, എട്ടങ്ങാടിക്കായിട്ട് ബാക്കിവയ്ക്കാം.’’ എന്നായിരുന്നു മുത്തച്ഛന്റെ വിത്തുപാട്ട്. 

അടുക്കളപ്പുരയുടെ ഇടനാഴിയിലുള്ള തട്ടിന്‍പുറത്തെ കഴുക്കോലുകളിൽ കയറുകൊണ്ട് കെട്ടിയുണ്ടാക്കിയ ഉറികളിൽ മൂപ്പെത്തിയ മത്തങ്ങകൾ മയക്കം പൂണ്ടുകിടന്നു. വിളഞ്ഞുപഴുത്ത വെള്ളരിയും കുമ്പളവും തുലാങ്ങളിലെ കയറുകളിൽ ചാഞ്ചാടി പുതുമഴ കാത്തുകിടന്നു. പച്ചപ്പനയോല വാട്ടിയെടുത്ത് ഒരറ്റം കൂട്ടിക്കെട്ടി, ബാക്കിഭാഗം ഉറിപോലെ മെടഞ്ഞ് അതിലായിരുന്നു വെള്ളരിക്കയുടെ ഉറക്കം. അടുപ്പിന്റെ പാതകത്തിൽ പുകയും ചൂടുമേറ്റ് കൂനിക്കൂടിയ ഭൂതങ്ങളെപ്പോലെ മരുവിയിരുന്ന തേങ്ങാക്കുടുക്കകളിൽ ചീര, വെണ്ട, പയർവിത്തുകള്‍ക്കു സുഖനിദ്ര.

പയർവിത്തുകൾ ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ് വാഴനാരുകൊണ്ടുതന്നെ കെട്ടി പുകയത്ത് സൂക്ഷി ച്ചു. പടവലം, പാവൽവിത്തുകൾ പച്ചച്ചാണകത്തിൽ പൊതിഞ്ഞ് അടുക്കളയുടെ പിൻചുമരിൽ പതിച്ചുവച്ചു. മൺകലങ്ങളുടെ ഉൾവശത്ത് ഗോമൂത്രം പുരട്ടി വെയിലിൽ ഉണക്കിയെടുക്കുന്ന കലങ്ങളിൽ ആര്യവേപ്പിലയിട്ട് വിത്തുകൾ നിക്ഷേപിക്കുന്നതായിരുന്നു മറ്റൊരു രീതി. 

അവർ, മുത്തശ്ശിയുടെ മക്കൾ 

പച്ചക്കറിക്കടകൾ നാട്ടിലില്ലാതിരുന്ന കാലത്ത് അകലെ പട്ടണത്തിൽനിന്നു വാങ്ങിവന്നിരുന്ന ഉള്ളിയുടെയും സവോളയുടെയും തലപ്പുകളും ഉരുളൻകിഴങ്ങിന്റെ കഷണങ്ങളും കയ്യാലകളിലും കിണറ്റിൻകരയിലും മുത്തശ്ശി കുഴിച്ചുവച്ചു. വെണ്ടയ്ക്കും വഴുതനയ്ക്കും പാവലിനുമെപ്പം അവയും വളർന്നു. അമ്മൂമ്മയുടെ കൈപ്പുണ്യം നാട്ടിലൊക്കെ പാട്ടായി.

തൊടിയിലെ പച്ചക്കറികളോടും തൊഴുത്തിലെ പശുക്കളോടും മിണ്ടിയും പറഞ്ഞും മുത്തശ്ശിയുടെ കാലം പറന്നുപോകുമ്പോൾ അകലങ്ങളിൽ കൂടുകൂട്ടിയ മക്കൾ അച്ഛനമ്മമാരെ മറന്നുകഴിഞ്ഞിരുന്നു. അതുകൊണ്ടാവാം, ചെടികളെ മക്കളെപ്പോലെ മുത്തശ്ശി പരിപാലിച്ചു. സന്താനങ്ങളുടെ പേരുകൾ അവയ്ക്കു നൽകി. 

വലിയ വിളകളുടെ പരിപാലനം മുത്തച്ഛനായിരുന്നു. പാളത്തൊപ്പിയും ചാർത്തി ഒറ്റത്തോർത്തുമുടത്ത് കൈക്കോട്ടും വെട്ടുകത്തിയുമായി അദ്ദേഹം മണ്ണിലേക്കിറങ്ങി. നിലാവുള്ള രാത്രികളിൽ പറമ്പ് കിളച്ചൊരുക്കി കപ്പയും ചേനയും കാച്ചിലും നട്ടു. അടുക്കളയിലെ ചേരിൽനിന്ന് വിത്തുചേനകൾ പുറത്തെടുത്ത് ചിനപ്പുകൾക്ക് കേടുവരാതെ മൂർച്ചയുള്ള കത്തികൊണ്ട് മുത്തച്ഛൻ ചേന മുറിച്ചു കഷണങ്ങളാക്കുന്നത് ഒരു കാഴ്ചയായിരുന്നു.

ദൈവത്തിന്റെ കണ്ണുകൾ

വിത്തിൽ ജീവൻ മാത്രല്ല, വചനവും വിശ്വാസങ്ങളും ഉറങ്ങുന്നുണ്ടെന്നും വിത്തിറക്കുമ്പോഴും വിത്തമിരിക്കുമ്പോഴും ഈശ്വരനെ വിളിക്കണമെന്നുമാണ്  മുത്തച്ഛൻ പറഞ്ഞിരുന്നത്. അതുകൊണ്ടാവാം ചേനയും ചേമ്പും കാച്ചിലുമൊക്കെ നടുന്നതിനു മുന്‍പ് അവയെ ആകാശം കാണിക്കുന്ന പതിവുണ്ടായിരുന്നു 

നമ്മുടെ വൈലോപ്പിള്ളിയും തകഴിയും ഇടശ്ശേരിയുമൊക്കെ വിത്തിലെ ദൈവാംശത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ‘പയറിന്റെ പച്ചത്തോടു പൊട്ടിച്ചാൽ സുറുമ നിറമുള്ള മണികൾ കാണാം’ എന്നാണ് എൻ.പി. മുഹമ്മദ് എഴുതിയത്. അത് ദൈവത്തിന്റെ കണ്ണുകളാണത്രെ.

ദേവന്മാർ ലോകസൃഷ്ടി നടത്തിയ കാലത്ത് ദേവലോകത്തുനിന്നു മനുഷ്യർക്കായി വിത്തുകൾ ഭൂമിയിലെത്തിച്ചത് അന്നംചെറുകിളിയായിരുന്നു എന്നാണ് പഴങ്കഥ. കൃഷിക്കാരനെ സമയം അറിയിക്കാനായി കോഴിയെയും ദേവന്മാർ കൊടുത്തുവിട്ടു! 

‘‘താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴിതന്‍ പുഷ്‌കല കണ്ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷിവലന്മാര്‍’’

എന്ന് കുറ്റിപ്പുറത്ത് കേശവൻ നായർ പണ്ടെഴുതിയത് വെറുതെയല്ല!

ഒരു വിളഞ്ഞ വിത്താണ്

വിത്തും മനുഷ്യനും അധികം വിളഞ്ഞാലും കൊള്ളില്ലന്നാണു വയ്‌പ്. ദുഃസാമർഥ്യമുള്ള ഒരാളെ ‘വിളഞ്ഞ വിത്ത്’ എന്നാണല്ലോ വിളിക്കുക. ഇന്നത്തെക്കാലത്ത് അസുരവിത്തെന്നോ അന്തകവിത്തെന്നോ പറയാം.

‘‘പണ്ടുപണ്ടുള്ള വിത്തുകളെല്ലാമേ, കണ്ടാലുമറിയാതെ മറഞ്ഞുപോയ്, നിഷ്ഠുരങ്ങളാമിന്നുള്ള വിത്തുകൾ, കുഷ്ഠരോഗാദിവർധിപ്പിക്കും ദൃഢം’’എന്ന് കേരളീയ  കൃഷിരീതികള്‍ പരാമർശിക്കുന്ന ആദ്യ  ഗ്രന്ഥമായ ‘കൃഷിഗീത’യിൽ.

വിത്തുപേനയും വിത്തുകുട്ടയും

വിത്തുകളെക്കുറിച്ചു പറയുമ്പോൾ നാടൻ നെൽവിത്തുകളുടെ സൂക്ഷിപ്പുൂകാരനായ മാനന്തവാടിയിലെ പത്മശ്രീ ചെറുവയൽ രാമനെ ഓർക്കാതെ വയ്യ. വിത്തുപേനകൾ മുതൽ വിത്തുകുട്ടകളും വിത്തുവണ്ടികളും വിത്തുപാത്രങ്ങളുമൊക്കെ നാടിന്റെ പല ഭാഗങ്ങളിലും കൃഷിയെ സ്നേഹിക്കുന്നവർ ഒരുക്കുന്നു. 

കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ ‘ഭൂമിക’ എന്ന സംഘടന നാട്ടില്‍ വിത്തുകുട്ടകൾ സ്ഥാപിക്കുന്നുണ്ട്. ഓരോ പ്രദേശത്തുമുള്ളവർ തങ്ങളുടെ കൈവശമുള്ള വിത്തുകൾ, തൈകൾ, കിഴങ്ങുകൾ തുടങ്ങിയ നടീൽവസ്തുക്കൾ പൊതു ഇടങ്ങളിൽ കൊണ്ടുവന്നു പങ്കിടുന്ന രീതിയാണിത്. കൈമാറാൻ ഒന്നുമില്ലാത്തവർക്കും കുട്ടയിൽനിന്നു വിത്തുകളെടുക്കാം.‘വിത്തും വിദ്യയും കൊടുക്കും തോറുമേറിടുമല്ലോ.’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com