ADVERTISEMENT

കേരളത്തിന്റെ അഭിമാന നാടകവേദിയായ കലാനിലയം സ്ഥിരം നാടക വേദിയെ ഏരീസ് ഗ്രൂപ്പ് ഏറ്റെടുത്തു. ഏരീസ് ഗ്രൂപ്പിന്റെ കൊച്ചി ബ്രാഞ്ച് ഓഫീസിൽ വച്ച് കലാനിലയം കൃഷ്ണൻ നായരുടെ മകൻ അനന്തപത്മനാഭനും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാൻ സോഹൻ റോയിയും ചേർന്ന് കരാറിൽ ഒപ്പുവച്ചു. ഇതോടെ കലാനിലയം ഇനി അറിയപ്പെടുക ‘ഏരീസ് കലാനിലയം ആർട്സ് & തിയറ്റർ പ്രൈവറ്റ് ലിമിറ്റഡ്’ എന്നായിരിക്കും. ഏരീസും - കലാനിലയവും സംയുക്തമായി ചേർന്നായിരിക്കും ഇനിയുള്ള പ്രവർത്തനങ്ങൾ.

സോഹൻ റോയിക്ക് കലാമേഖലയോടുള്ള പ്രത്യേക താൽപര്യമാണ് ഏരീസ് കലാനിലയത്തിലേക്ക് എത്തിയത്. ഡോൾബി അറ്റ്മോസ് ശബ്ദ മികവോടുകൂടിയായിരിക്കും ഇനി ഏരീസ് കലാനിലയത്തിന്റെ പ്രദർശനം. പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ പ്രദർശനം നടത്തുക എന്നതും ഏരീസ് കലാനിലയത്തിന്റെ ലക്ഷ്യമാണ്. പാൻ ഇന്ത്യൻ സിനിമാതാരം വിയാൻ മംഗലശ്ശേരി ഏരീസ് കലാനിലയം ഡയറക്ടർ ബോർഡ് അംഗമാണ്. 

sohan-roy
സോഹൻ റോയി

വർഷങ്ങൾക്കു മുമ്പ് തന്നെ ആധുനിക ദൃശ്യ ശ്രവ്യ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയുള്ള അവതരണ രീതി കൊണ്ട് മലയാളക്കരയാകെ ശ്രദ്ധ നേടിയിട്ടുണ്ട് കലാനിലയം. അവതരണത്തിലെ വ്യത്യസ്തത കൊണ്ട് തന്നെയാണ് കലാനിലയം ശ്രദ്ധ നേടിയത്. രക്തരക്ഷസ്, കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ, ഗുരുവായൂരപ്പൻ, അലാവുദ്ദീനും അത്ഭുതവിളക്കും, നാരദൻ കേരളത്തിൽ, യേശുക്രിസ്തു തുടങ്ങിയ നാടകങ്ങളിലൂടെ പ്രേക്ഷകരിൽ വിസ്മയം സൃഷ്ടിച്ച കലാനിലയം ഏരീസ് ഗ്രൂപ്പിന്റെ ഭാഗമായതിൽ ഏറെ അഭിമാനം ഉണ്ടെന്ന് സോഹൻ റോയ് പറഞ്ഞു. 

കാണികളെ ഭയപ്പെടുത്തുകയും വിസ്മയപ്പെടുത്തുകയും മറ്റും ചെയ്യുന്ന തരത്തിൽ പ്രത്യേകമായ രീതിയിലുള്ള നാടക അവതരണത്തിലൂടെയാണ് ഈ നാടകസംഘം ശ്രദ്ധേയമായത്. ‘നാടകം സിനിമ പോലെ നാടാകെ’ ഇളക്കി ജന മനസ്സുകൾ കീഴടക്കിയ കലാനിലയം ഇനി പുത്തൻ ആശയത്തോടെ വീണ്ടും നാടക പ്രേമികളിലേക്ക് എത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

1963ൽ ശ്രീ കലാനിലയം കൃഷ്ണൻ നായർ നിലവിലെ നാടക സങ്കൽപത്തിൽ വിപ്ലവം സൃഷ്ടിച്ചുകൊണ്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സ്ഥിരം വേദിയെന്ന ആശയവുമായി രംഗത്തെത്തി. 150ലധികം കലാകാരന്മാർ കലാനിലയത്തിന്റെ ഭാഗമായിരുന്നു അന്ന്. സിനിമാതാരം ജഗതി ശ്രീകുമാറിന്റെ പിതാവ് ജഗതി എൻ. കെ. ആചാരി കലാനിലയത്തിന്റെ നാടകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന് പുറത്ത് മൊഴിമാറ്റി മറ്റ് സംസ്ഥാനത്തും നാടകാവതരണം നടത്തിയിട്ടുണ്ട്. സ്കൂൾതലം മുതൽ തന്നെ കുട്ടികളിൽ നാടകത്തെക്കുറിച്ചുള്ള പഠനം ലഭ്യമാക്കുക എന്ന ലക്ഷ്യവും ഏരീസ് കലാനിലയത്തിന് ഉണ്ട്. ഓരോ വിദ്യാലയങ്ങളിലും ഇതിനായി പ്രത്യേക ഡ്രാമ ക്ലബ്ബുകൾ രൂപീകരിക്കും. ഇതുവഴി കുട്ടികളുടെ അഭിരുചി വളർത്താൻ ആകും എന്നുള്ള പ്രതീക്ഷയിലാണ് ഏരീസ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com