ഭാഷാപിതാവായ എഴുത്തച്ഛൻ; മിത്തും യാഥാർഥ്യവും
Mail This Article
പ്രിയ സുഹൃത്തേ,
ഈ കത്ത് എഴുത്തച്ഛനെക്കുറിച്ചാണ്. എഴുത്തച്ഛനെക്കുറിച്ച് ഇനി എന്തു പറയാൻ എന്ന് ആലോചിച്ച് താങ്കൾ ചിരിക്കുന്നുണ്ടാവും. ആ ചിരിയെ കുറ്റം പറയില്ല. നമുക്കെത്രപേർക്ക് എഴുത്തച്ഛനെക്കുറിച്ചറിയാം എന്ന് ചോദിച്ചാൽ അറിയുന്നവരെത്രയോ വിരളമെന്ന് സമ്മതിക്കേണ്ടി വരും. എഴുത്തച്ഛൻ കൃതികളുടെ ഉള്ളിലേക്കിറങ്ങിച്ചെല്ലാതെ പുറം തൊട്ടുതൊട്ടുപോകുന്ന ശീലം പാരമ്പര്യമായി നാം അനുഭവിച്ചിട്ടുണ്ട്. അപ്പോഴും അവിടെ എഴുത്തച്ഛൻ രണ്ടാമനാവുകയും രാമനോ കൃഷ്ണനോ പ്രഥമസ്ഥാനീയരാവുകയോ ചെയ്തു. ഇവിടെയാണ് എഴുത്തച്ഛന്റെ കർതൃത്വം വീണ്ടും ആലോചനാവിഷയമാവുന്നത്. കർതൃത്വ നിരാസമെന്ന പുതുകാല ചിന്തയ്ക്ക് എല്ലായിടത്തും ഒരുപോലെ സ്വീകാര്യതയില്ലന്ന് താങ്കൾക്കറിയാമല്ലോ. സ്ത്രീ, ദളിത് എഴുത്തുകളിലെല്ലാം കർതൃത്വമെന്നത് ഊന്നിയുറപ്പിക്കേണ്ട രാഷ്ട്രീയ ആവശ്യമാണ്. ഇവിടെയും മറ്റൊരു നിലയിൽ എഴുത്തച്ഛനെന്ന കർതൃത്വത്തെ അറിയേണ്ടതുണ്ട്. എഴുത്തിന്റെ അച്ഛനാവുക എന്ന കാവ്യ പ്രയോഗത്തിനപ്പുറമാണ് എഴുത്തച്ഛനെന്ന കവിയുടെ അസ്തിത്വം. എഴുത്തച്ഛൻ കവിയോ പരിഭാഷകനോ എന്ന തർക്കത്തിന് പ്രസക്തിയില്ല. അദ്ദേഹത്തിലെ കവിക്ക് മാത്രമേ രാമായണ ഭാരതങ്ങൾ ഇവ്വിധം മനോഹരമായി പരാവർത്തനം ചെയ്യാനാവൂ. അന്നുവരെ കാവ്യങ്ങളിൽ ശീലിച്ച ഭാഷാരീതികളെ തിരസ്ക്കരിച്ചുകൊണ്ടാണ് എഴുത്തച്ഛൻ തന്റേതായ ശൈലി ആവിഷ്ക്കരിച്ചത്. എഴുത്തിലെ ഈ വിപ്ലവകരമായ തുടക്കം മാത്രമായിരുന്നോ രാമായണ ഭാരതങ്ങൾ? അതിനുമപ്പുറം ആ പാഠങ്ങൾ വിനിമയം ചെയ്യുന്നതെന്താണ്? ഇന്ന് നാം പൊതുവിൽപ്പറയുന്ന സാത്വികനായ വേദാന്തിയായ ഭാഷാജ്ഞാനി മാത്രമായിരുന്നോ അദ്ദേഹം? എഴുത്തച്ഛനെ സൂക്ഷ്മമായി അറിയുവാൻ നടത്തുന്ന അന്വേഷണമാണ് കെ.എൻ.ഗണേശിന്റെ 'എഴുത്തച്ഛൻ മിത്തും യാഥാർത്ഥ്യവും' എന്ന പുസ്തകം.
എഴുത്തിന്റെ അച്ഛനായി നാം ആദരിക്കുന്ന എഴുത്തച്ഛന്റെ അച്ഛനാരെന്ന തർക്കം ഇന്നും നിലനിൽക്കുകയാണ്. അച്ഛൻ നമ്പൂതിരിയായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് നീലകണ്ഠസോമയാജിയാണെന്നും ചിലർ വാദിക്കുന്നു. ഹരിനാമകീർത്തനത്തിൽ നീലകണ്ഠഗുരുവെന്ന് വാഴ്ത്തുന്നത് ഇദ്ദേഹത്തെയാണെന്നുമാണ് വാദം. എ.ഡി. പതിനാറാം നൂറ്റാണ്ടാണ് എഴുത്തച്ഛന്റെ ജീവിതകാലമായി ഊഹിക്കുന്നത്. രാമൻ, രാമാനുജൻ, രാമദാസൻ തുടങ്ങിയ പല പേരുകളും അദ്ദേഹത്തിന്റേതായി പറയപ്പെടുന്നുണ്ടെങ്കിലും രാമാനുജനെന്ന പേരാണ് പൊതുവിൽ അംഗീകരിച്ചിട്ടുള്ളത്. മദ്യപാനിയായിരുന്നുവെന്നും സന്യാസം സ്വീകരിച്ച വ്യക്തിയാണെന്നും പറയപ്പെടുന്നു. ജനിച്ചത് ചക്കാല സ്ത്രീയിലായിരുന്നതിനാൽ ജന്മംകൊണ്ട് കീഴാളാവസ്ഥയിലായിരുന്നുവെന്ന് അദ്ദേഹത്തിന്റെ തന്നെ വരികളിൽ വ്യക്തമാണ്:
വേദശാസ്ത്രങ്ങൾക്കധിക്കധിക്കാരിയല്ലെന്നതോർത്തു
ചേതസി സർവ്വം ക്ഷമിച്ചീടുവിൻ കൃപയാലേ (ബാലകാണ്ഡം)
എഴുത്തച്ഛൻ ഇതിഹാസപുരാണങ്ങൾ കഥയായി ചൊല്ലിത്തന്നു. എഴുത്തച്ഛനോ കാലംപോകെപ്പോകെ മറ്റൊരു കഥയായി മാറുകയും ചെയ്തു. കുഞ്ചൻ നമ്പ്യാർ കൃതികളിൽ നിന്നും പേറ്റിയെടുക്കാവുന്നപോലെ എഴുത്തച്ഛനിൽ അദ്ദേഹം ജീവിച്ച കാലത്തെ ഇടപെടലുകളും വിനിമയങ്ങളും ശ്രേണീബന്ധങ്ങളും തെളിച്ചെടുക്കുക ദുഷ്ക്കരമാണ്. അന്നത്തെ സാമൂഹ്യജീവിതത്തിന്റെ നിഴലുകൾ അപൂർവ്വമായി മാത്രമേ അദ്ദേഹത്തിന്റെ രചനകളിൽ കാണാനാവൂ. തെളിച്ചെടുക്കലെന്ന ദുഷ്ക്കര കൃത്യത്തിന് പുറപ്പെടുന്നവർക്ക് കൃത്യമായ ചരിത്രബോധം ഉണ്ടാവണം. അല്ലെങ്കിൽ അത് വെറും വാഴ്ത്തിപ്പാടലായി അധപ്പതിക്കുന്ന സ്ഥിതിയുണ്ടാവും. കെ.എൻ ഗണേശിനെ പോലൊരു സൂക്ഷമദൃക്കിൽ അതുണ്ടാവില്ലന്ന് ഗണേശിന്റെ മുൻ കൃതികളെ പരിചയമുള്ള താങ്കൾക്ക് ഉറപ്പുണ്ടാവും. എഴുത്തച്ഛനെക്കുറിച്ചുള്ള ഈ പഠനത്തിൽ ഒരിടത്തും മുൻധാരണയിലൂന്നിയ പ്രസ്താവനാസ്വഭാവം കാണാൻ കഴിയില്ല. മറ്റൊന്ന് ഏതെങ്കിലുമൊരു പ്രത്യയശാസ്ത്ര ചായ്‌വിനനുകൂലമായി തന്റെ ചിന്തയെ കെട്ടിവെക്കാനും അദ്ദേഹം ശ്രമിക്കുന്നില്ല. ഈ കൃതിയിൽ അദ്ദേഹം ചില ചോദ്യങ്ങൾ ഉന്നയിക്കുകയാണ് പ്രധാനമായും ചെയ്യുന്നത്. ഉദാഹരണത്തിന് എഴുത്തച്ഛന്റെ മലയാളി ആരാണ്? അങ്ങനെയെങ്കിൽ എഴുത്തച്ഛൻ സംവദിക്കുന്ന മലയാളി ആഢ്യസദസരിൽ നിന്ന് എത്രമാത്രം വ്യത്യസ്തരാണ്? ഇങ്ങനെപോകുന്നു ചോദ്യങ്ങൾ. ഇതിനുത്തരം ഗണേശ് തേടുന്നത് എഴുത്തച്ഛന്റെ രാമായണഭാരതങ്ങളിൽ നിന്നുമാണ്. എഴുത്തച്ഛന്റേതെന്ന് ഉറപ്പിച്ചു പറയുവാൻ കാരണം മൂലകൃതിയിൽ നിന്നു പരിഭാഷകന്റെ പൂർണസ്വാതന്ത്ര്യമുപയോഗിച്ചുള്ള ക്രിയാത്മക പരാവർത്തനമായിരുന്നു രാമായണവും ഭാരതവും. ഇതുകേട്ട ശ്രോതാക്കളുടേയും സദസ്യരുടേയും ഭാഗത്തുനിന്നുകൊണ്ടുള്ള പാഠവിലയിരുത്തലിനാണ് പഠിതാവ് ശ്രമിച്ചിരിക്കുന്നത്.
ഈ കത്തിൽ ഗഹനമായൊരു വിഷയത്തിന്റെ വ്യാപ്തിയത്രയും ചുരുക്കിപ്പറയുക വിഷമമാണ്. എങ്കിലും അദ്ദേഹത്തിന്റെ മൗലികമായ വിലയിരുത്തലുകളിലെ ചിലതുമാത്രം താങ്കൾക്കായി എഴുതാം. ഇന്നത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളിൽ അതിനേറെ പ്രസക്തിയുണ്ടെന്ന് കരുതട്ടെ. ത്രൈവർണികന്മാർക്ക് ഗായത്രീമന്ത്രം ഉരുവിടാം. ശൂദ്രർക്കാവട്ടെ നിഷിദ്ധവും. ഇവിടെയാണ് എഴുത്തച്ഛൻ മന്ത്രങ്ങളെ വെടിഞ്ഞ് നാമങ്ങളെ സാധാരണക്കാർക്ക് പ്രാപ്യമാക്കിയത്. വിളക്കിനുമുന്നിലിരുന്ന് ചൊല്ലുന്ന നാമങ്ങൾ മുക്തിയിലേക്കുള്ള വഴിയാവുന്നു. ഇതിലൂടെ ക്ഷേത്രകേന്ദ്രീകൃതമായ ബ്രാഹ്മണസംസ്ക്കാരത്തെ നിഷേധിച്ചുകൊണ്ട് സ്വഗൃഹത്തിൽ നിങ്ങൾക്ക് ഈശ്വരനെ കണ്ടെത്താം എന്ന നവീനമായൊരു ആശയം രൂപപ്പെടുന്നു. കെ.എൻ.ഗണേശ് എഴുതുന്നു: തൃക്കണ്ടിയൂർ പോലുള്ള പ്രമുഖക്ഷേത്രങ്ങൾ നിലനിന്ന സ്ഥലത്താണ് എഴുത്തച്ഛൻ ജീവിച്ചിരുന്നത്. അദ്ദേഹം ക്ഷേത്ര സമൂഹത്തിന്റെ ഭാഗമായിരുന്നില്ല.വന്നേരി ഗ്രന്ഥവരിപോലുള്ള ക്ഷേത്രരേഖകളിൽ അദ്ദേഹത്തെക്കുറിച്ച് ഒരു പരാമർശവുമില്ല (പുറം 122).
തിര്യഗ്യോനിജങ്ങൾക്കെന്നാകിലും മൂഢമാരാം
നാരികൾക്കെന്നാകിലും പുരുഷനെന്നാകിലും
പ്രേമലക്ഷണയായ ഭക്തി സംഭവിക്കുമ്പോൾ
വാമലോചനേ മമ തത്വാനുഭൂതിയുണ്ടാം
തത്വാനുഭവസിദ്ധനായാൽ മുക്തിയും വരും (ആരണ്യകാണ്ഡം)
എഴുത്തച്ഛനിലെ ആത്യന്തിക സത്യമായി കുടികൊള്ളുന്നത് ഈശ്വരനായതിനാൽ ജാതി ഭ്രഷ്ടർക്കു മാത്രമല്ല തിര്യക്കുകൾക്കും സാക്ഷാത്ക്കരിക്കാവുന്ന സത്തയാണ് ഈശ്വരനെന്ന് വരുന്നു. ഈശ്വരഭക്തിയെ സാർവലൗകികവും സർവചരാചരങ്ങൾക്കും ബാധകവുമായ ആദ്ധ്യാത്മികതയുമായി ബന്ധപ്പെടുത്തുന്നതാണ് എഴുത്തച്ഛന്റെ ദർശനത്തിന്റെ കാതലെന്ന് പഠിതാവ് കണ്ടെത്തുന്നു. ഈ ദർശനവ്യാപ്തിയാണ് നാം അറിയാതെ പോയത്. അതായത് ഇന്നത്തെ ഹിന്ദുവത്ക്കരണ രാഷ്ട്രീയ സമവാക്യങ്ങൾക്ക് പുറത്താണ് എഴുത്തച്ഛന്റെ ആത്മീയതയും ഈശ്വരസങ്കൽപ്പവും. ക്ഷേത്രങ്ങളെ നിഷേധിക്കുക എന്നാൽ ഇടനിലക്കാരനായ ബ്രാഹ്മണനെ നിഷേധിക്കുക എന്നതു കൂടിയാണല്ലോ. ഇടനിലയില്ലാതെ നിങ്ങൾക്ക് ഈശ്വരനിലേക്കെത്തുവാൻ നാമങ്ങൾ ഉരുവിട്ടാൽ മതിയെന്ന് എഴുത്തച്ഛൻ പറഞ്ഞുതന്നു. രാമായണമാസമൊരു രാഷ്ട്രീയ ആയുധമാക്കി മാറ്റും മുൻപുള്ള കാലത്ത് ഈ ചൊല്ലലിൽ നിഷ്ക്കളങ്കമായൊരു ഈശ്വരാഭിമുഖ്യമുണ്ടായിരുന്നു. എഴുത്തച്ഛന്റെ രാമായണം വായിക്കുമ്പോൾ നാം പ്രധാനമായും അറിയേണ്ടത് ക്ഷേത്രകേന്ദ്രീകൃതവും ബ്രാഹ്മണ കേന്ദ്രീകൃതവുമായ ഈശ്വരസങ്കൽപ്പത്തെ തിരസ്ക്കരിച്ച പാഠമാണ് മുന്നിലിരിക്കുന്നതെന്നു കൂടിയാണ്.
സങ്കീർണമായൊരു പദപ്രശ്നത്തെ അഴിച്ചെടുക്കും പോലെ അത്രയേറെ സൂക്ഷ്മമായിട്ടാണ് കെ.എൻ.ഗണേശ് ഈ പഠനം നിർവ്വഹിച്ചിരിക്കുന്നത്. ഇന്നത്തെ രാഷ്ട്രീയ ശരികളുടെ മാനദണ്ഡം വെച്ച് അളന്നാൽ എഴുത്തച്ഛനെ ഒരു 'ഹിന്ദുത്വ'വാദിയായി ഒരാൾക്ക് ചിത്രീകരിക്കാൻ എളുപ്പമാണ്. അത്തരം സങ്കുചിതമായ കാഴ്ചകളിലൂടെയല്ല എഴുത്തച്ഛനെ വായിക്കേണ്ടതെന്ന് ഈ പുസ്തകം നമ്മോട് പറയുന്നു. ഈ കാലത്തിലെ ശരികൾ വെച്ചുകൊണ്ട് പൂർവ്വകാലത്തെ വിലയിരുത്തുന്നവർ നിശ്ചയമായും ഈ പഠനം വായിക്കേണ്ടതാണ്.
താങ്കൾ കഴിയുമെങ്കിൽ ഈ പഠനം വൈകാതെ വായിക്കുമെന്ന് കരുതുന്നു. പ്രസക്തി ബുക്ക് ഹൗസാണ് പ്രസാധകർ.
സസ്നേഹം
UiR