‘ഓടക്കുഴൽ’ പുരസ്കാരം കവി പി.എൻ. ഗോപീകൃഷ്ണന്
![PNGopeekrishnan2 PNGopeekrishnan2](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പൻ ട്രസ്റ്റ് നൽകുന്ന ‘ഓടക്കുഴൽ’ പുരസ്കാരം പി.എൻ. ഗോപീകൃഷ്ണന്. ‘കവിത മാംസഭോജിയാണ്’ എന്ന കാവ്യസമാഹാരത്തിനാണ് പുരസ്കാരം. ഫെബ്രുവരി 2ന് എറണാകുളത്തെ മഹാകവി ജി. ഓഡിറ്റോറിയത്തിൽ ഗുരുവായൂരപ്പൻ ട്രസ്റ്റ് അദ്ധ്യക്ഷ ഡോ. എം. ലീലാവതി പുരസ്കാരം കവിയ്ക്ക് സമർപ്പിക്കും. പ്രശസ്ത സാഹിത്യ നിരൂപകന്‍ ഡോ. ഇ.വി. രാമകൃഷ്ണന്‍ മുഖ്യാതിഥിയായി പ്രഭാഷണം നടത്തും. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്.
![KAVITHA-MAMSABHOJIYANU KAVITHA-MAMSABHOJIYANU](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg)
"ജീവിക്കുന്ന ദേശത്തില്‍ അനുഭവങ്ങളുടെ തീക്ഷ്ണതയെ ഭാഷയുടെ അതിരുകള്‍ ഭേദിച്ച് ഒപ്പിയെടുക്കുന്ന മാന്ത്രികമായ ആലേഖനങ്ങളാണ് ഗോപീകൃഷ്ണന്റെ കവിതകള്‍. അവ വാഗ്‌ലീലകളോ സമയത്തിന്റെ കേവലാങ്കനങ്ങളോ അല്ല. നമ്മുടെ കാലത്തിന്റെ സത്തയെ മൂടുന്ന പ്രച്ഛന്നവേഷങ്ങളുടെ അടരുകള്‍ ചീന്തിയെറിയുന്ന, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടേയും ദര്‍ശനങ്ങളുടേയും ആഴമേറിയ ദര്‍പ്പണങ്ങളാണ്", കൃതിയെക്കുറിച്ച് അവാര്‍ഡ് നിര്‍ണ്ണയസമിതി വിലയിരുത്തി.
തൃശൂർ സ്വദേശിയായ പി.എൻ.ഗോപീകൃഷ്ണൻ, കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ ജീവനക്കാരനാണ്. ഇടിക്കാലൂരി പനമ്പട്ടടി എന്ന കവിതാസമാഹാരത്തിന് 2014-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിരുന്നു. മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, അതിരപിള്ളിക്കാട്ടിൽ എന്നിവയാണ് മറ്റു പ്രധാന കൃതികൾ.
ഇന്ത്യയിലെ പ്രഥമ ജ്ഞാനപീഠ സാഹിത്യപുരസ്കാരജേതാവായ മഹാകവി ജി. ശങ്കരക്കുറുപ്പ് സമ്മാനത്തുകയുടെ നാലിലൊന്ന് നിക്ഷേപിച്ച് സ്ഥാപിച്ചതാണ് ഗുരുവായൂരപ്പന്‍ ട്രസ്റ്റ്. ഓരോ വര്‍ഷവും മലയാളത്തിലെ മികച്ച സാഹിത്യ കൃതിയ്ക്ക് 1968 മുതല്‍ ട്രസ്റ്റ് നല്‍കിവരുന്ന പുരസ്കാരമാണ് ഓടക്കുഴല്‍ അവാര്‍ഡ്.