ADVERTISEMENT

കണ്ണുകളടച്ചു കസേരയിൽ ചാരിക്കിടക്കുമ്പോൾ പുതുമണ്ണിന്റെ വാസന കിട്ടിയ സന്തോഷമായിരുന്നു ഒ.എൻ.വിയുടെ മുഖത്ത്. ‘വേനൽ മഴചാറി വേർപ്പുപൊടിയുന്ന ഈ നല്ല മണ്ണിൻ സുഗന്ധമെന്നോ..’ എന്ന് ഉമ്പായി പാടുമ്പോൾ കാച്ചെണ്ണ മണക്കുന്ന പ്രണയവരികളുമായി വീണ്ടും വരുന്നതിന്റെ സുഖത്തിലായിരുന്നു അദ്ദേഹം.

സ്‌നേഹവും വിരഹവും നിറയുന്ന ഗസലുകൾക്കായി ഒൻപതു കവിതകളാണ് മലയാളത്തിന്റെ പ്രിയ കവി രചിച്ചത്. എല്ലാം ചിട്ടപ്പെടുത്തി പാടിയത് ഉമ്പായിയും. റെക്കോർഡിങ് പൂർത്തിയായ ഗാനങ്ങൾ ഗായകനിൽ നിന്നു നേരിട്ടു കേൾക്കുന്നതിനായി നഗരത്തിലെത്തിയ ഒ.എൻ.വി. കുറുപ്പ്

‘ഞാനറിയാതെയെൻ കരൾ 

കവർന്നോടിയ

പ്രാണനു പ്രാണനാം 

പെൺകിടാവേ

നിന്നെത്തിരയുമെൻ ദൂതനാം 

കാറ്റിനോടെന്തേ

നിൻ ഗന്ധമെന്നോതിടേണ്ടു’ എന്ന ഗാനം ആവർത്തിച്ചു പാടിക്കേട്ടു. മുടിയിലെ എള്ളെണ്ണ കുളിർമണവും കുടമുല്ലത്തേൻമണവുമെല്ലാം പ്രണയിനിക്കു കൽപിച്ചു നൽകുന്ന ഗസലാണിത്.

ഡൽഹിയിലെ ഇന്ത്യൻ ഇന്റർനാഷനലിന്റെ കാന്റീനിൽ ഗസൽപാടുന്നവരുടെ നൊമ്പരം കണ്ടെഴുതിയ വരികളാണ് ഏറ്റവും പ്രിയപ്പെട്ടവ.

‘നീല വെളിച്ചം നിലാമഴ 

പെയ്യുന്ന

ഭോജന ശാല തൻ കോണിൽ

കുയിലുകൾ പോൽ 

ഇണക്കുയിലുകൾ പോൽ

ഗസലുകൾ പാടുന്ന 

നിങ്ങളാരോ..’

ഒഎൻവി, ചിത്രം: മനോരമ
ഒഎൻവി, ചിത്രം: മനോരമ

ഒരു നേരത്തെ ഭക്ഷണത്തിനും യാത്രാക്കൂലിക്കും വേണ്ടി മാത്രമായി മനോഹരമായി ഗസലുകൾ പാടുന്നവരെ കവി ‘ചൂടിമുഷിഞ്ഞതാം കസവുകുപ്പായത്തിൽ മൂടിപ്പൊതിഞ്ഞതാം ദൈന്യങ്ങൾ’ എന്നാണു വിശേഷിപ്പിക്കുന്നത്.‘സോജാ രാജകുമാരി’ പാടിയ സൈഗാളിനെ അനുസ്‌മരിച്ചും ഒരു ഗാനം എഴുതിയിട്ടുണ്ട്. ‘പാടുക സൈഗാൾ പാടൂ, നിൻ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ’ എന്നാണു വരികൾ തുടങ്ങുന്നത്.

കാലം ഇന്ദ്രിയ സുഖങ്ങൾ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ഗാനം പ്രായം കൂടിയപ്പോൾ കേൾവി കുറഞ്ഞ സ്വന്തം അനുഭവത്തിൽ നിന്നു തന്നെയാണെന്ന് കവി. ‘എന്തിനേ കൊട്ടിയടയ്‌ക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ’ എന്നു തുടങ്ങുന്ന കവിതയിൽ ‘ജാലകഛായയിൽ പാടാൻ വരും പക്ഷിജാലം പറന്നു പോയോ’ എന്നും ‘പൈതലേ തൊട്ടിലാട്ടുമൊരമ്മതൻ കൈവള പാടുന്നുണ്ടോ’ എന്നുമുള്ള സംശയങ്ങളും ഉയരുന്നുണ്ട്. ‘മുന്തിരി വള്ളിതളിർത്തതു പോലൊരു പുഞ്ചിരിയിൽ’ മനം കവർന്ന പ്രണയിനിയെക്കുറിച്ചും ‘അറിയാത്ത സൗഗന്ധികങ്ങൾ വിരിയുന്ന അഴകിന്റെ കാനനത്തെക്കുറിച്ചു’മെല്ലാമാണ് മറ്റു രചനകൾ.

പ്രണയവരികളെഴുതാൻ പ്രായത്തിനു പരിധിയില്ലെന്നാണ് അനുഭവമെന്ന് ഒ.എൻ.വി പറഞ്ഞിട്ടുണ്ട്. വരികളെഴുതാൻ ഹോട്ടലിൽ മുറിയെടുക്കണമെന്നോ മുഹൂർത്തം നോക്കി ഉണരണമെന്നോ തോന്നിയിട്ടില്ല. ഉള്ളിലുള്ളതു വീട്ടിലിരുന്നു തന്നെ വരികളാക്കി മാറ്റി മലയാളത്തിന്റെ പ്രിയ കവി.

(2005ൽ മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനം)

English Summary:

Remembering O.N.V. Kurup on his birthday.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com