‘മക്കളെ ലക്ഷ്വറി ബ്രീഡ് പട്ടിക്കുട്ടികളെ പോലെ നോക്കുന്നവർ; നടത്തിക്കില്ല, ഓടിക്കില്ല, മഴ, വെയിൽ എല്ലാം പേടിയാണ് ’
![parenting-photo-credit-Tomsickova-Tatyana parenting-photo-credit-Tomsickova-Tatyana](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
മിട്ടു (കഥ)
ആ സ്ത്രീ കരയുന്ന കണ്ടാൽ തോന്നും അവരുടെ കുഞ്ഞു മരിച്ചു എന്ന്. ചില ദിവസങ്ങളിൽ ഒക്കെ ജോലി സമയത്തു (നേഴ്സ് ആണുട്ടോ) പല ടൈപ്പ് ആളുകളെ കണ്ടു പിസ്റ്റൺ തെറിച്ചു നിൽക്കാറുണ്ട്. ദേ ഇത് അതു പോലത്തെ ഒരു കേസ് ആണ്.
ഒരു കുഞ്ഞു കളിച്ചുകൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ഊഞ്ഞാലിൽ നിന്നാണെന്നു തോന്നുന്നു വീണു. കാല്‍മുട്ടും കൈമുട്ടും ഉരഞ്ഞു. നല്ലോണം തൊലി പോയിട്ടുണ്ട്. കുഞ്ഞു കരഞ്ഞു വിളിക്കുന്നുണ്ട്. പാവം നല്ല വേദന കാണും. കണ്ടു നിൽക്കുന്ന അമ്മയ്ക്കും സങ്കടം സഹിക്കാൻ ആവുന്നില്ല. അവരും കരയുകയാണ്.
മസ്കാരയും ഐലൈനറും ഒക്കെ പടർന്ന് ഇപ്പൊ കറക്റ്റ് നാഗവല്ലി ആയി കഴിഞ്ഞിരിക്കുന്നു നമ്മുടെ കഥാ നായിക. ഇത്രയും വായിച്ചപ്പോൾ നിങ്ങൾ കരുതുന്നുണ്ടാവും, ഇതിലിപ്പോ എന്താ ഇത്ര പറയാൻ. വേദനിച്ചാൽ കുഞ്ഞുങ്ങൾ കരയും അവർക്കൊപ്പം സ്നേഹം ഉള്ള അമ്മമാരും കരയും. സംഭവം അതാണ്. പക്ഷേ ഒന്നൂടെ സൂക്ഷിച്ചു നോക്കിക്കേ.
സ്കൂൾ കഴിഞ്ഞ് ഓടി വരുകയാണ് മിട്ടു. ഇനി പാർക്കിൽ പോയി കളിക്കണം അതു മാത്രം ആണ് അവന്റെ മനസ്സിൽ. ഇന്നലെ ഉറങ്ങാൻ കിടന്നപ്പോൾ പറമ്പിൽ പോയി കളിക്കുന്നതും. പാടത്തു ചെളിയിൽ ഉരുളുന്നതും ഒക്കെ അച്ഛൻ പറഞ്ഞത് കേൾക്കാൻ രസം ഉണ്ടാർന്നു. പണ്ടൊക്കെ അങ്ങനെ ആയിരുന്നത്രേ. പക്ഷേ അവന് അറപ്പു തോന്നി. ഒരിക്കലും അമ്മ സമ്മതിക്കില്ല അവൻ ഓർത്തു. വെക്കേഷന് നാട്ടിൽ പോയപ്പോൾ മുറ്റത്തെക്കു പോലും ഇറക്കിയില്ല അപ്പോൾ ആണ് പാടത്തേക്ക്..
ഹാൻഡ്‌വാഷും ഡെറ്റോളും എസിയും കാറും എല്ലാം ഉള്ളതു കൊണ്ട് രോഗാണുക്കളുമായി ഒരു ബന്ധം സ്ഥാപിക്കേണ്ടി വന്നിട്ടില്ല മിട്ടുവിന്. അമ്മമ്മ നിർബന്ധിച്ചു വിടാൻ തുടങ്ങിയതാ പാർക്കിൽ കളിക്കാൻ. കുട്ടികൾ ചുറുചുറുക്കോടെ വളരണം പോലും. എക്സ് ബോക്സ് ഉള്ളപ്പോൾ എന്തു പാർക്കിൽ കളി എന്ന് മിട്ടുവും ഓർത്തിരുന്നു.
ഇന്നത്തെ ഈ വീഴ്ചയോടെ പാർക്കിൽ പോക്കും നിൽക്കും ഉറപ്പാണ്. ഉടനെ തന്നെ അമ്മ വന്നു മിട്ടുവിനെ വാരി എടുത്തു വാഷ് ബേസിന് അടുത്ത് കൊണ്ടു പോയി. മുറിവുള്ള ഭാഗം കഴുകി തുടങ്ങി. ഓപ്പറേഷനു സ്ക്രബ്ബ് ചെയ്യുമ്പോൾ പോലും ഇത്രനേരം ഉരയ്ക്കുമോ എന്ന് ചുറ്റും ഉള്ളവർ ആലോചിച്ചു.
പല അമ്മമാരും ഇന്ന് ഇതുപോലെ ആണ്. കുഞ്ഞുങ്ങളെ ലക്ഷ്വറി ബ്രീഡ് പട്ടിക്കുട്ടികളെ പോലെ ആണ് നോക്കുന്നത്. നടത്തിക്കില്ല, ഓടിക്കില്ല, എല്ലാം പേടി ആണ് മഴ, വെയിൽ, ഇടി മിന്നൽ, എന്ന് വേണ്ട ഹർത്താലിനെ പോലും.
ഫലമോ കുട്ടികൾക്ക് രോഗപ്രതിരോഗശക്തി, കാര്യപ്രാപ്തി, സഹിഷ്ണുത ഒന്നും ഇല്ലാണ്ടാവുന്നു. ഒന്നും ഇരട്ടയും ഒക്കെ ആയോണ്ടാ ഇങ്ങനെ എന്നാണ് അമ്മാമ പറയണത്. പണ്ടൊക്കെ ചെറിയ കാര്യങ്ങൾക്കു ടെൻഷൻ അടിക്കാൻ നേരം ഇല്ല. കുഞ്ഞു വീണു നമ്മൾ എഴുന്നേൽപ്പിക്കുന്നു കുട്ടി വീണ്ടും കളിക്കുന്നു. ഇന്നത്തെ പോലത്തെ പ്രഹസനം ഒന്നുല്ലാർന്നു. അമ്മമ്മ പറഞ്ഞപ്പോൾ തന്നെ അതിശയം തോന്നി.
നിങ്ങളുടെ കുഞ്ഞ് മറ്റൊരു മിട്ടു ആണോ ? ആലോചിക്കേണ്ടിയിരിക്കുന്നു.
Content Summary: Mittu, Malayalam short story