കഥകൾ പറഞ്ഞ് ഹൃദയം തൊട്ട ഒരാൾ
Mail This Article
വീണ്ടുമൊരു ജനുവരി 23. മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു മകരമാസത്തിലാണ് അദ്ദേഹം ഈ ഭൂമിയിൽ നിന്ന് തിരിച്ചു പോയത്. ഇവിടെയുള്ളവർക്ക് ആഘോഷിക്കാനും ചർച്ച ചെയ്യാനുമൊക്കെ തന്റെ അമൂല്യമായ സൃഷ്ടികൾ അവശേഷിപ്പിച്ചു കൊണ്ട്. സിനിമയാകട്ടെ സാഹിത്യമാകട്ടെ ആ സൃഷ്ടികൾ ഒക്കെയും അഭൂതപൂർവമായ ഒരു സൗന്ദര്യം നില നിർത്തുന്നുണ്ട്. ആ സൗന്ദര്യമാണ് ഞാനടക്കമുള്ള എല്ലാവരെയും ആകർഷിച്ചത്. മുൻപും ശേഷവും പലരും കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹം പറഞ്ഞു തന്നത് പോലെ ആരും പറഞ്ഞിട്ടില്ല.
തന്റെ മേഖലയിൽ തനിക്ക് മുൻപോ പിൻപോ യാത്ര പോയ ഒരാൾക്കും കിട്ടാത്ത ഒരു പ്രിവിലേജ് അദ്ദേഹത്തിന് ലഭിച്ചത് എങ്ങനെയാണെന്ന് ചിന്തിക്കുമ്പോൾ സൃഷ്ടിയുടെ സൗന്ദര്യം തന്നെയാണ് അതിന് കാരണമെന്ന് തോന്നിയിട്ടുണ്ട്. ഭാവനയുടെ മനോഹാരിത നിറഞ്ഞ, ജീവിതത്തിന്റെ ഉണ്മ നിറഞ്ഞ സൃഷ്ടികളായിരുന്നു ആ ചിന്താധാരയിൽ നിന്നും ഒഴുകിയെത്തിയത്. കണ്ടും വായിച്ചും ആസ്വദിച്ചിരുന്നവരെ അതെല്ലാം ആഴത്തിലാണ് സ്വാധീനിച്ചത്. ചിലർക്ക് ഗന്ധർവനാകാം ചിലർക്ക് തൂവാനത്തുമ്പികളും മൂന്നാം പക്കവും മറ്റ് ചിലർക്ക് പെരുവഴിയമ്പലമോ ഫയൽവാനോ ചിലർക്കാകട്ടെ അരപ്പട്ട കെട്ടിയ ഗ്രാമത്തിലോ സീസണോ ഇന്നലെയോ അപരനോ അങ്ങനെ പലർക്കും പലതാണ്.
എനിക്ക് കള്ളൻ പവിത്രനോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ട്. ഞാൻ ഗന്ധർവൻ എന്ന ചിത്രം പോലെ മനോഹരമായൊരു ഫാന്റസി ചിത്രം ഞാൻ കണ്ടിട്ടേയില്ല. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ പോലെയൊരു പ്രണയസിനിമയും. ലോലയും ഉദകപ്പോളയും നക്ഷത്രങ്ങളേ കാവലും വാടകക്ക് ഒരു ഹൃദയവും പ്രതിമയും രാജകുമാരിയും മറ്റനേകം രചനകളുമൊക്കെ പലരുടെയും വ്യത്യസ്തങ്ങളായ ഇഷ്ടങ്ങളാണ്.
കഥ പറയുന്ന രീതിയും കാഴ്ച്ചയെ അനുഭവമാക്കുന്ന ഇന്ദ്രജാലവുമാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വേറിട്ട് നിർത്തിയത്. ആ ശൈലി മറ്റാർക്കുമില്ല. ആർക്കും അനുകരിക്കാൻ കഴിയാത്ത ഒന്നാണത്. അനുഭവിക്കുന്നവരെ വൈകാരികമായി കീഴടക്കാൻ കഴിയുന്ന അസാധാരണമായ ഒന്ന്. കാലം കടന്ന് പോകും തോറും വിസ്‌മൃതിയിലേക്ക് മറഞ്ഞു പോകാതെ കൂടുതൽ തെളിച്ചത്തോടെ മിഴിവോടെ പത്മരാജൻ എന്ന മഹാപ്രതിഭയുടെ സാന്നിധ്യം എന്നും അനുഭവപ്പെടുന്നതിന് കാരണം ആ വൈകാരികതയാണ്. "എന്ത്കൊണ്ട് പത്മരാജൻ ഇന്നും?" എന്ന ചോദ്യത്തിന് ഉത്തരം അതാണ്.